രാജകുമാരി: പോളിംഗ് ദിനത്തിൽ കോൺഗ്രസ് രാജകുമാരി മണ്ഡലം പ്രസിഡന്റ് റോയി ചാത്തനാട്ടിനെ രാജകുമാരി കജനാപ്പാറയിൽവച്ച് മാരകായുധങ്ങളുമായി ആക്രമിച്ച സംഭവത്തിൽ മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. സിപിഎം ആവണക്കുംചാൽ ബ്രാഞ്ച് കമ്മിറ്റിയംഗം ആവണക്കുചാൽ ആലാനിക്കൽ ബേബി(67), രാജകുമാരി തളിയച്ചിറയിൽ ഷേബി(47), ആവണക്കുംചാൽ ലക്ഷംവീട് ഉന്നതിയിലെ അജിത്ത്(26) എന്നിവരെയാണ് രാജാക്കാട് പോലീസ് വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി അറസ്റ്റ് ചെയ്തത്.
എൽഡിഎഫ് പ്രകടനപത്രികയിലെ കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫ് രാജകുമാരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം എൽഡിഎഫിന്റെ പ്രകടനപത്രിക കത്തിച്ചിരുന്നു. ഇതിന് നേതൃത്വം നൽകിയതാണത്രേ റോയി ചാത്തനാട്ടിനെ സിപിഎം പ്രവർത്തകർ ആക്രമിക്കാനുള്ള കാരണമെന്നാണ് പോലീസ് പറയുന്നത്.
ഒന്നാം പ്രതി ബേബിയുടെ ജീപ്പിൽ എത്തിയ സംഘം മദ്യലഹരിയിലായിരുന്നെന്നു മർദനമേറ്റ റോയി ചാത്തനാട്ട് പറഞ്ഞു. പോളിംഗ് ദിനത്തിൽ രാവിലെ ഇവർ റോയിയെ അന്വേഷിച്ച് രാജകുമാരിയിലെ പോളിംഗ് ബൂത്തിന് സമീപം എത്തിയിരുന്നതായും പറയുന്നു. പോളിംഗ് അവസാനിച്ചതിനു ശേഷം റോയിയെ ഫോണിൽ വിളിച്ച് എവിടെയാണെന്ന് സ്ഥിരീകരിച്ച ശേഷമാണ് കജനാപ്പാറയിലെത്തി അക്രമം നടത്തിയത്.
കൊല്ലുമെന്ന് ആക്രോശിച്ച് ഒന്നാംപ്രതി ബേബി, റോയിക്കു നേരേ വടിവാൾ വീശിയെങ്കിലും റോയി ഒഴിഞ്ഞുമാറി. തുടർന്ന് അജിത്തും ഷേബിയും ചേർന്ന് റോയിയുടെ മുഖത്ത് ഇടിക്കുകയും കൊളുത്തുപോലുള്ള ഇരുമ്പിന്റെ ആയുധം ഉപയോഗിച്ച് റോയിയുടെ തലയിൽ അടിക്കുകയും ചെയ്തു എന്നാണ് പോലീസിന്റെ പ്രാഥമ വിവര റിപ്പോർട്ടിലുള്ളത്.
