ടെക്സസ്: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അധികാരമേറ്റതു മുതൽ അമേരിക്കൻ അതിർത്തി പ്രദേശങ്ങൾ പ്രശ്ന സങ്കീർണമായിരിക്കയാണെന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ടെക്സസ് ഗവർണർ ഗ്രോഗ് ഏബട്ടുനുമായി ജൂണ് 3ന് ബുധനാഴ്ച സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയിൽ അദ്ദേഹം ആരോപിച്ചു.
അതിർത്തി അടയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും രാജ്യം ഇന്ന് സുരക്ഷാ ഭീഷണി നേരിടുകയാണെന്ന് ഗവർണർ പറഞ്ഞു. ടെക്സസ് മെക്സിക്കോ അതിർത്തി പ്രദേശമായ റിയൊ ഗ്രാന്റിയിൽ സന്ദർശനത്തിനെത്തിയതായിരുന്ന ട്രംപ്.
കമല ഹാരിസ് ടെക്സസ് അതിർത്തിയിൽ സന്ദർശനത്തിനെത്തിയപ്പോൾ കൂടെയില്ലായിരുന്ന ടെക്സസ് ഗവർണർ ഗ്രോഗ് ഏബട്ട് ട്രംപിനോടൊപ്പം അതിർത്തി പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയിരുന്നു.
അതിർത്തി സംരക്ഷിക്കുന്നതിനു മറ്റേതൊരു അമേരിക്കൻ പ്രസിഡന്റ് ചെയ്തതിനേക്കാൾ ശക്തമായ നടപടികൾ, മതിൽ നിർമ്മാണം ഉൾപ്പെടെ സ്വീകരിക്കാൻ കഴിഞ്ഞതിൽ എനിക്കഭിമാനം ഉണ്ടെന്നു ട്രംപ് പറഞ്ഞു.
അതിർത്തിയിൽ മതിൽ കെട്ടിയിരുന്നുവെങ്കിൽ ഒഴിവാക്കാമായിരുന്നു സ്റ്റേറ്റ് ട്രൂപ്പർമാരുടേയും സുരക്ഷാ ഉദ്യോഗസ്ഥരുടേയും പ്രവാഹം കുറക്കാമായിരുന്നുവെന്നും ടെക്സസ് ഖജനാവിൽ നിന്നും ഭീമമായ തുക ഇതിനുവേണ്ടി ചെലവഴിക്കേണ്ടി വരികയില്ലായിരുന്നുവെന്നും ഇതിനു ബൈഡൻ ഉത്തരവാദിയാണെന്നും ഇരുവരും അതിരൂക്ഷമായ സ്വരത്തിൽ പ്രതികരിച്ചു.
രണ്ടു ദശാബ്ദത്തിനുള്ളിൽ ഉണ്ടായ ഏറ്റവും വർധിച്ച അഭയാർഥി പ്രവാഹമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇതിനെ കാര്യക്ഷമമായി നേരിടുന്നതിനു ചുമതലപ്പെടുത്തിയ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ദൗത്യം നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്നും ട്രംപ് പറഞ്ഞു.
അതിർത്തിയിലൂടെ അമേരിക്കയിലേക്ക് പ്രവഹിക്കുന്ന മയക്കുമരുന്ന് അമേരിക്കൻ ജനതയുടെ നാശത്തിനു വഴിവയ്ക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
റിപ്പോർട്ട്: പി.പി. ചെറിയാൻ