വരമ്പത്ത് കൂലിയെന്ന നയം കോൺഗ്രസിന്‍റെ അജണ്ടയിൽ ഇല്ലാത്തത്; സിപിഎമ്മും ബിജെപിയും തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും വരമ്പത്ത് കൂലി കൊടുത്തു കൊണ്ടിരിക്കയാണ് ഉമ്മൻചാണ്ടി

ശാസ്താംകോട്ട: സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാർകിസ്റ്റ് പാർട്ടിയും നടപ്പാക്കുന്ന വരമ്പത്ത് കൂലിയെന്ന നയം കോൺഗ്രസിന്‍റെ അജണ്ടയിൽ ഇല്ലാത്തതാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.

കോൺഗ്രസ് ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുലിക്കുളം മൂന്നാം നമ്പർ ബൂത്ത് കമ്മിറ്റി തെന്നല ബംഗ്ലാവിൽ സംഘടിപ്പിച്ച ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷവും കോൺഗ്രസ് കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മും ബിജെപിയും തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും വരമ്പത്ത് കൂലി കൊടുത്തു കൊണ്ടിരിക്കയാണ്.

സിപിഎം കൊടുക്കുന്നു ബിജെപി വാങ്ങുന്നു. ബിജെപി കൊടുക്കുന്നു സിപിഎം വാങ്ങുന്നു ഇതാണ് ഇപ്പോൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. കേന്ദ്രത്തിൽ മോദിയും കേരളത്തിൽ പിണറായിയും ചേർന്ന് മത്സരബുദ്ധിയോടെ ജനങ്ങളെ ദ്രോഹിക്കുകയാണ്. പാർട്ടിയുടെ അജണ്ടയാണ് ഇരുവരും ചേർന്ന് നടപ്പാക്കുന്നത്.

പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം നടത്തിയ ഉപവാസ സമരത്തെ പുച്ഛത്തോടെയാണ് കോടിയേരി വിശേഷിപ്പിച്ചത്. കോൺഗ്രസിനെ സംബന്ധിച്ച് അഹിംസാ മാർഗത്തിലൂടെയുള്ള സമരങ്ങളാണ് ശക്‌തിപകരുന്നത്.

കോൺഗ്രസിന്റെ ശക്‌തി ജനങ്ങളാണ്. ജനസമ്പർക്കത്തിലൂടെ ജനങ്ങളുമായി അടുത്തുനിന്ന് അവരുടെ ശക്‌തിയിൽ പ്രതികരിക്കുകയെന്നതാണ് കോൺഗ്രസ് നയമെന്നും ഉമ്മൻചാണ്ടി വ്യക്‌തമാക്കി.ചടങ്ങിൽ ബൂത്ത് പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. മുൻ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി.

Related posts