സ്വന്തം ലേഖിക
കണ്ണൂർ: മന്ത്രവാദചികിത്സ നടത്തുന്ന കണ്ണൂരിലെ ഉസ്താദിന്റെ വലയിൽ വീണത് നിരവധിപേർ. കണ്ണൂർ സിറ്റി കേന്ദ്രീകരിച്ചായിരുന്നു ചികിത്സ.
രോഗം വന്നാൽ ആശുപത്രിയിൽ പോകാതെ രോഗം മാറ്റാമെന്നു വിശ്വസിപ്പിച്ചുള്ള ചികിത്സയാണ് നടക്കുന്നത്.
ഈ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ഒരു കുടുംബത്തിലെ ഏഴു പേരാണ് മരിച്ചത്.
ഈ ചികിത്സ നടത്തുന്ന ഉസ്താദിന്റെ ഭാര്യ ഗർഭിണിയായപ്പോൾ ആശുപത്രിയിൽ കാണിക്കാതെ പ്രസവം വീട്ടിൽ എടുത്തപ്പോൾ മുതലാണത്രേ ചികിത്സാരീതിയെക്കുറിച്ച് ആളുകൾ അറിഞ്ഞുതുടങ്ങിയത്.
ഉസ്താദും ഭാര്യാമാതാവും ചേർന്നാണ് ചികിത്സ നടത്തുന്നത്. ബന്ധുക്കൾക്കിടയിലായിരുന്നു ആദ്യം ചികിത്സ നടത്തിയിരുന്നത്.
ചെറിയ അസുഖങ്ങളുമായി വന്നവർ സുഖംപ്രാപിക്കാൻ തുടങ്ങിയപ്പോൾ പിന്നീട് വൻ തുക വാങ്ങി ചികിത്സ നടത്താൻ തുടങ്ങി.
കഴിഞ്ഞ ദിവസം പനി ബാധിച്ച് ചികിത്സ നിഷേധിച്ചിനെത്തുടർന്ന് മരിച്ച പതിനൊന്നുവയസുകാരിയാണ് മന്ത്രവാദ ചികിത്സയുടെ അവസാന ഇര.
കുട്ടിക്ക് പനി വന്നിട്ടും ഡോക്ടറെ കാണിക്കാതെ ഉസ്താദ് നൽകിയ ചികിത്സാ നിർദേശമാണ് മരണത്തിന് കാരണം. പനി വന്ന് മൂന്നു ദിവസമാണ് കുട്ടിയെ ചികിത്സിക്കാതെയിരുന്നത്.
കുട്ടിക്ക് അനക്കമില്ലാതെവന്നപ്പോൾ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മരിച്ചതായി മനസിലാക്കിയത്.
അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികതയൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
ഇതിനുമുന്പ് മൂന്നു വയസുള്ള പിഞ്ചുകുഞ്ഞടക്കം ആറുപേർ സമാനരീതിയിൽ മരിച്ചിരുന്നു. ഉറ്റവർ മരിക്കുന്പോൾ മാത്രമാണ് ഇത് വ്യാജ ചികിത്സയാണെന്ന് പലർക്കും മനസിലായത്.
ഉസ്താദിന്റെ ചികിത്സാരീതി
വിശ്വാസത്തെ കൂട്ടുപിടിച്ചാണ് വ്യാജ ചികിത്സ നടത്തുന്നത്. രോഗം വന്നാൽ ആശുപത്രിയിൽ പോയാൽ നരകത്തിൽ പോകുമെന്ന് വിശ്വസിക്കുന്നവർ ഉസ്താദിനെ വിളിച്ച് രോഗവിവരം അറിയിക്കും.
രോഗം മാറണമെങ്കിൽ ഉസ്താദ് മന്ത്രിച്ച് ഊതിയ വെള്ളം കുടിക്കണമെന്ന് നിർദേശിക്കും. ഇത് പല അളവിൽ ഉണ്ടാകും.
ഉസ്താദ് പറയുന്ന തുകയടച്ചാൽ ഇവ വീട്ടിൽ ആവശ്യാനുസരണം എത്തിക്കും. ഇത് ഉസ്താദ് പറയുന്ന സമയത്ത് കൃത്യമായി പ്രാർത്ഥനയോടെ കുടിക്കണം.
പിന്നെ ഉസ്താദ് നിർദേശിക്കുന്നത് രോഗം വന്നയാൾ നോമ്പ് അനുഷ്ഠിക്കണമെന്നതാണ്.
ചെറിയ കുട്ടികളാണെങ്കിലും പ്രായമായവരാണെങ്കിലും ആഹാരം കഴിക്കാതെ നോമ്പ് നോക്കണം.
വെള്ളം പോലും കുടിക്കാൻ അനുവാദമില്ല. ഇങ്ങനെ ചെയ്താൽ രോഗം വേഗം ഭേദമാകുമെന്നാണ് ഉസ്താദിന്റെ വാദം.
വിവരകൈമാറ്റം ഫോണിലൂടെ
ഫോൺ കോളുകളിലൂടെയാണ് രോഗവിവരങ്ങൾ ഉസ്താദിനെ അറിയിക്കുന്നത്. രോഗമുള്ളവരുടെ അടുത്ത ബന്ധുക്കളായിരിക്കും ഉസ്താദുമായി ബന്ധപ്പെടുക.
രോഗിയുടെ പേരും മറ്റു വിവരങ്ങളും ഉസ്താദ് ശേഖരിക്കും. തുടർന്നാണ് പ്രതിവിധി നിർദേശിക്കുന്നത്. സ്ത്രീകളുടെ പ്രശ്നങ്ങളാണെങ്കിൽ ഭാര്യമാതാവാണ് ചോദിച്ചറിയുന്നത്.
തുടർന്ന് ഉസ്താദുമായി സംസാരിച്ചിട്ട് അറിയിക്കാമെന്ന് പറയും. അല്പസമയം കഴിഞ്ഞ് അവരെ തേടി കോളുകൾ എത്തും. അതിൽ വേണ്ട പ്രതിവിധിയും ഉണ്ടാകും.
പക്ഷേ അവർ ആവശ്യപ്പെട്ട പണം എത്തിച്ചു നൽകണം. പണം ഇല്ലാത്തവർക്ക് ചികിത്സയുമില്ല. ഉസ്താദിന്റെ അടുത്ത ബന്ധുക്കളെ മാത്രമാണ് നേരിട്ടെത്തി ചികിത്സിക്കുന്നത്.
കൂടുതൽ ആളുകൾ എത്തുന്നു
രോഗം വന്ന് ഭേദമായവരുടെ അനുഭവങ്ങൾ കേട്ടാണ് കൂടുതലാളുകൾ ഉസ്താദിന്റെ അടുത്ത് ചികിത്സ തേടിയെത്തിയത്.
ചിലർ രോഗം മാറിയെന്ന് സുഹൃത്തുക്കളോടും ബന്ധുക്കളോടും പറയും. അങ്ങനെയാണ് ചികിത്സാരീതിയെക്കുറിച്ച് ആളുകൾ അറിഞ്ഞത്.
തുടർന്ന് എന്തു രോഗം വന്നാലും ഉസ്താദിനെ ആശ്രയിക്കുന്ന അവസ്ഥയായി. ചികിത്സ വ്യാജമാണെന്ന് തിരിച്ചറിഞ്ഞവർ പിന്മാറിയെങ്കിലും ഇപ്പോഴും ഈ ചികിത്സാരീതിയിൽ വിശ്വാസം ഉള്ളവരുണ്ടത്രേ.
തട്ടിപ്പ് നടത്തുന്നത് ടീമായി
ടീമായി തിരിഞ്ഞാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നത്. ഉസ്താദും ഭാര്യാമാതാവും ഇവരുടെതന്നെ ബന്ധുക്കളും വ്യാജ ചികിത്സ നടത്തുന്ന സംഘത്തിൽ ഉണ്ടത്രേ.
കണ്ണൂർ ജില്ലയുടെ പല ഭാഗങ്ങളിലും ഇത്തരത്തിൽ ചികിത്സ നടന്നുവരുന്നതായി ആരോപണം ഉയരുന്നുണ്ട്.
സാധാരണക്കാരുടെ കുടുംബങ്ങളെയാണ് വ്യാജ ചികിത്സാ സംഘങ്ങൾ കൂടുതലായും പറ്റിക്കുന്നത്.
മരുന്ന് കഴിക്കാതെ രോഗം പൂർണമായി മാറ്റിക്കൊടുക്കുമെന്ന് സാധാരണക്കാരായ ജനങ്ങളെ ഇവർ വിശ്വസിപ്പിക്കും. അമിത വിശ്വാസമുള്ള ഇവർ സംഘത്തിന്റെ വലയിൽ വീഴാറാണു പതിവ്.
ഉസ്താദിനെതിരേ പരാതിപ്രവാഹം
ഉസ്താദിനെതിരേ നാട്ടുകാരൻതന്നെയായ സിറാജ് പടിക്കലാണ് ഇത്തരമൊരു പരാതിയുമായി ആദ്യം രംഗത്തെത്തിയത്.
ഉസ്താദിനെയും കഴിഞ്ഞ ദിവസം ദുരൂഹസാഹചര്യത്തിൽ മരിച്ച ബാലികയുടെ പിതാവിനെയും ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയും ചെയ്തു.
ഉസ്താദിനെതിരേ മരിച്ച കുട്ടിയുടെ അയൽവാസികളും പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
നാലു വർഷം മുമ്പ് തന്റെ ഉമ്മയും സഹോദരനും ഉമ്മയുടെ സഹോദരിയും വ്യാജ ചികിത്സയ്ക്കു വിധേയരായി മരിച്ചെന്നു ചൂണ്ടിക്കാട്ടി സിറ്റി പോലീസിൽ പരാതി നൽകിയിരുന്നതായി സിറാജ് പറഞ്ഞു.
പോലീസ് കേസെടുത്ത് അന്വേഷിച്ചിരുന്നെങ്കിലും ഉസ്താദിനെതിരേ കൂടുതൽ തെളിവുകളൊന്നും ലഭിച്ചില്ല.