കോട്ടയം: ഇനിയൊരു ചൂരല്‍മലയും പുത്തുമലയും നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കല്ലേ… നെടുങ്കുന്നം പഞ്ചായത്തിലെ ഇടത്തിനാട്ടുപടിക്ക് സമീപമുള്ള വീരന്മല നിവാസികളുടെ നിത്യപ്രാര്ഥനയാണിത്. 18 മാസമായി പ്രദേശത്തെ ജനങ്ങള്‍ ജീവിക്കാനുള്ള പോരാട്ടത്തിലാണ്. മലയിടിച്ചു മണ്ണുകടത്താനുള്ള മാഫിയകളുടെ ശ്രമത്തെ അതിജീവിക്കാനും 15 കിലോമീറ്റര്‍ പ്രദേശത്തെ ജനങ്ങളുടെ ജീവന് സംരക്ഷിക്കാനുമാണ് ഈ പോരാട്ടം.
ദേശീയപാതയ്ക്ക് മണ്ണെടുക്കാനാണെന്ന വ്യാജേനയാണ് കുന്നിടിക്കാന് ശ്രമം നടക്കുന്നത്. ഇതിനായി മണ്ണെടുക്കാന്‍ വഴിവെട്ടിയ ഭാഗത്ത് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, ഒമ്പത്, 10, 12 വാര്‍ഡുകളിലെ പ്രദേശങ്ങളിലെ ജനങ്ങളാണ് ജീവിതത്തെ ഭീതിയോടെ നോക്കിക്കാണുന്നത്.
വീരന്മല, കൊച്ചുവീരന്മല, മ്ലാമല, വെളിയംകുന്നം, കുന്നിക്കാട്, നെടുമണ്ണി പ്രദേശങ്ങളിലെ ജനങ്ങളാണ് ഭീതിയുടെ മുനമ്പിലായിരിക്കുന്നത്. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ കുടിവെള്ള പദ്ധതിയുള്ള ഇടമാണ് ഇവിടം. വീരന്മലയെ തുടച്ചുനീക്കാന്‍ ശ്രമിച്ചാല്‍ ഇതെല്ലാം താറുമാറാകും. പിന്നെ നാടുവിടുകയേ നിവൃത്തിയുള്ളെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ദുരന്തങ്ങള്‍ പേറി അതിനെ അതിജീവിച്ചാണ് നമ്മുടെ നാട് മുന്നോട്ട് പോകുന്നത്. വയനാട്ടിലെ പുത്തുമലയും കവളപ്പാറയും ചൂരല്‍മലയും ഉദാഹരണങ്ങളായി നമുക്ക് മുന്പിലുണ്ട്, ഇനി ആ ദുരന്തം ഏറ്റുവാങ്ങേണ്ടത് വീരന്മലയോ എന്നുള്ളതാണ് ഇവരുടെ ചോദ്യം.
ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേള്‍ക്കുന്ന പ്രതിഭാസം നെടുങ്കുന്നം പ്രദേശത്ത് ഇടക്കാലത്തുണ്ടായിരുന്നു. അതിനെത്തുടര്‍ന്നാണ് ഖനനപ്രവര്ത്തനങ്ങളെല്ലാം നിര്‍ത്തിവച്ചത്. പിന്നാലെ മുഴക്കം കേള്‍ക്കാതെയുമായി. 2018ലെ പ്രളയ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത സാധ്യതാ ലിസ്റ്റില്‍ നെടുങ്കുന്നവും ഈ പ്രദേശങ്ങളുമുണ്ടായിരുന്നു. അതിനാല്‍ മണ്ണെടുപ്പ് നടത്തിയാല്‍ വീരന്മല വൈകാതെ ചൂരല്മലയാകുമെന്നും ഇവര്‍ ആശങ്ക പങ്കുവയ്ക്കുന്നു.
എട്ടേക്കറില്‍ തുടങ്ങി…
എട്ടേക്കര്‍ സ്ഥലം മേടിച്ചാണ് വീരന്മല കുന്നിടിക്കാന് ആരംഭിക്കുന്നത്. തുറവൂര്‍- പറവൂര്‍ നാഷണല്‍ ഹൈവേ എന്നുകൂടെയായപ്പോള് ജനങ്ങളെ വിശ്വസിപ്പിക്കാനും സാധിച്ചു. മണ്ണു കൊണ്ടുപോകാന്‍ വഴിവെട്ടി ജെസിബിയും ടിപ്പര്‍ ലോറികളും ഇരച്ചെത്തിയതോടെയാണ് വീരന്മലയെ സംരക്ഷിക്കാന്‍ നാട്ടുകാര്‍ ഒന്നിച്ചത്. വണ്ടികള്‍ തടഞ്ഞു.
പിന്നാലെ നാട്ടുകാരും പഞ്ചായത്തും ഒന്നിച്ചു നിയമപോരാട്ടത്തിലേക്ക് കടന്നു. സ്റ്റോപ്പ് മെമ്മോ മേടിച്ച് കേസ് കോടതിയിലെത്തിക്കാനും നിയമയുദ്ധം തുടരാനും ഇവര്‍ക്ക് സാധിച്ചു. എന്നാല്‍ പിന്നീട് അഞ്ചേക്കര്‍ സ്ഥലംകൂടി സംഘം സ്ഥലത്ത് മേടിച്ചു. കാടുകേറി കിടക്കുന്ന സ്ഥലത്തിന്റെ ഉടമകളെ മോഹവിലയുമായി സംഘം സമീപിക്കുകയും ചെയ്തു.
ഇന്നും പലരെയും പണവുമായി സമീപിക്കുന്നുണ്ടെന്നും മലകള്‍ ഇനിയും ഇടിയുമെന്നുമാണ് പുറത്തുവരുന്ന വിവരം. ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ സമരസമിതി പ്രവര്‍ത്തിക്കുന്നുണ്ട്. മുന്നോട്ട് സമരം വ്യാപിപ്പിക്കാനാണ് ഇവരുടെ തീരുമാനം.
കുടിവെള്ളം മുട്ടും
നാല് കുടിവെള്ള പദ്ധതികളാണ് പ്രദേശത്തുള്ളത്. വാട്ടര്‍ അഥോറിറ്റിയുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള ടാങ്കും പ്രാദേശിക കുടിവെള്ള പദ്ധതികളുമാണ് ഇവിടെയുള്ളത്. മലയില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളമാണ് കൈത്തോടുകളെ സമ്പുഷ്ടമാക്കുന്നത്. ഒരിക്കലും വറ്റാത്ത കിണറുകളും മലഞ്ചെരുവില്‍ നിന്നെത്തുന്ന ഉറവയും ക്രമേണ ഇല്ലാതാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. കൃഷിയും കന്നുകാലി പരിപാലനവമാണ് ഇവിടെയുള്ള ആളുകളുടെ പ്രധാന വരുമാന മാര്‍ഗം.
റബറും കൊക്കോയും ജാതിയും കോഴിയും താറാവും പശുവുമാണ് അവരെ ദൈനംദിനം മുന്നോട്ട് നടത്തുന്നത്. മലയിലെ പുല്ലും തീറ്റപ്പുല്ല് കൃഷിയുമാണ് ഇതിനെല്ലാം അടിസ്ഥാനം. മണ്ണിടിച്ച് നീക്കുന്നതോടെ ഇതെല്ലാം അവസാനിക്കുമെന്നു വ്യക്തം. മണ്ണെടുപ്പ് വീണ്ടും തുടങ്ങിയാല്‍ ഇവിടം ഉപേക്ഷിച്ച് പോകുകയേ വഴിയുള്ളെന്നും നാട്ടുകാര്‍ പറയുന്നു.
സ്കൂളും അങ്കണവാടിയും ഉന്നതിയും
വീരന്മല എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്നത് ചെറിയൊരു മലയെന്ന് മാത്രമാണ്. എന്നാല്‍ സ്കൂളും അങ്കണവാടിയും 1984ല്‍ ആരംഭിച്ച പട്ടികജാതി സെറ്റില്‍മെന്റ് കോളനിയും വീരന്മലയിലുണ്ട്. മണ്ണെടുത്തു നീക്കുന്നതോടെ ക്രമേണ ഇതെല്ലാം നശിക്കും, താഴേക്ക് പതിക്കും. ഇരുനൂറോളം കുടുംബങ്ങളെയും നിരവധി വിദ്യാര്‍ഥികളെയുമാണ് ഇത് ആദ്യം ബാധിക്കുക. നെടുംകുന്നം പ്രദേശത്തെ സമ്പൂര്‍ണമായാണ് വീരന്മലയുടെ പതനം ബാധിക്കുക. എല്ലാ മേഖലയെയും തകര്‍ക്കുമെന്ന് സാരം.
പിന്നില്‍ ഉദ്യോഗസ്ഥ ലോബി
വീരന്മലയെ ഇടിച്ചുനിരത്താന്‍ ഒത്താശ ചെയ്തത് ഉദ്യോഗസ്ഥരാണെന്നാണ് പ്രധാന ആക്ഷേപം. ജിയോളജി വകുപ്പും പ്രതിക്കൂട്ടിലാണ്. ഓരോ ആവശ്യങ്ങള്‍ക്കായി സാധാരണക്കാര്‍ സര്‍ക്കാര്‍ ഓഫീസ് മാസങ്ങള്‍ കയറിയിറങ്ങുമ്പോള്‍ വീരന്മലയില് എല്ലാം വളരെ പെട്ടന്നാണ്.
ഒരു നാട്ടിലെ എല്ലാ മനുഷ്യരും ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെ മണ്ണെടുപ്പിനെ എതിര്‍ക്കുമ്പോള്‍ ഉദ്യോഗസ്ഥ തലത്തിലെ ഇടപെടലാണ് ഇത്തരം സംഘങ്ങള്‍ക്ക് വളമൊരുക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. സമീപ സമയത്ത് വില്ലേജ് ഓഫീസില്‍ നിന്ന് ഒരു ദിവസം കൊണ്ട് സൈറ്റ് മാപ്പ് നല്‍കിയെന്ന് ആക്ഷേപവും സമരസമിതി ഉയര്‍ത്തുന്നു. കാഞ്ഞിരപ്പള്ളി നിയുക്ത എംഎല്‍എ റോണി കെ. ബേബി സ്ഥലം സന്ദര്‍ശിച്ച് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
റോബിന് ഏബ്രഹാം ജോസഫ്
