റാംറഹിം കുറ്റക്കാരനാണെന്നു വിധിച്ചതു കൊണ്ട് പോലീസ് എങ്കിലും ജീവന്‍ കാക്കും; അഥവാ നിരപരാധിയെന്നായിരുന്നു കോടതി വിധിയെങ്കില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നേനേ; ഇരകളായ സ്ത്രീകള്‍ മനസു തുറക്കുന്നു…

ചണ്ഡിഗഡ്: ഇട്ടുമൂടാനുള്ള പണം, എന്തും ചെയ്യാന്‍ തയ്യാറുള്ള അനുയായികള്‍. സഹായിക്കാന്‍ പോലീസും ഭരണകൂടവും. ഇതൊക്കെയാണ് ദേരാ സച്ച സൗദ മേധാവി ഗുര്‍മീത് റാം റഹിമിനെ പനപോലെ വളര്‍ത്തിയത്. അങ്ങനെ കരുത്തനായ ഒരു വ്യക്തിയെ അഴിക്കുള്ളിലാക്കാന്‍ ശേഷിയുള്ള ആരോപണം ഉന്നയിച്ച് രംഗത്തെത്താന്‍ ശ്രമിച്ച രണ്ട് പെണ്‍കുട്ടികള്‍ ഇപ്പോള്‍ എവിടെയാണ്? ആള്‍ദൈവത്തിന്റെ അനുയായികള്‍ തെരുവില്‍ അക്രമം കാട്ടിക്കൂട്ടുമ്പോള്‍ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ച യുവതികള്‍ എവിടെയാണെന്ന് അധികമാര്‍ക്കും അറിയില്ല. ഇവര്‍ ജീവിച്ചിരുപ്പുണ്ടെന്ന് അറിഞ്ഞാല്‍ അവിടേക്ക് ഓടിയെത്തി മര്‍ദ്ദിക്കാന്‍ വേണ്ടി തയ്യാറെടുത്തിരിക്കയാണ് ആള്‍ദൈവത്തിന്റെ അനുയായികള്‍. ജീവിതത്തില്‍ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത വിധത്തില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവിലൂടെയാണ് ഈ യുവതികള്‍ കടന്നുപോകുന്ന്.

റാം റഹിം കുറ്റക്കാരനാണെന്നു കോടതി വിധിച്ചപ്പോള്‍ മുതല്‍ എല്ലാക്കണ്ണുകളും പാഞ്ഞത് ഈ രണ്ടു യുവതികളെത്തേടിയായിരുന്നു. ആര്‍ക്കും അവരെ കണ്ടെത്താനായില്ല. അവരുടെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞതിങ്ങനെ: ‘പെണ്‍കുട്ടികള്‍ ഭീതിയിലാണ്. റാം റഹിം കുറ്റക്കാരനല്ലെന്നു വിധിക്കപ്പെട്ടിരുന്നെങ്കില്‍ ഇരുവരും മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് പോകേണ്ടി വന്നേനെ…’ പെണ്‍കുട്ടികളെപ്പറ്റിയുള്ള യാതൊരു വിവരവും പുറത്തുവിടാനാകില്ലെന്നും അഭിഭാഷകര്‍ പറഞ്ഞു. കോടതിവിധിയുടെ പേരില്‍ സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ പെണ്‍കുട്ടികളുടെ ഈ തീരുമാനം കൂടുതല്‍ ബലപ്പെടുകയും ചെയ്തു. ഇത്തരമൊരു ഭയത്തിനുമുണ്ട് കാരണം. ഗുര്‍മീതിനെതിരെ പരാതി നല്‍കിയതിനു ശേഷം തന്റെ ജീവിതം മാറിമറിഞ്ഞെന്നാണ് പെണ്‍കുട്ടികളിലൊരാള്‍ മുന്‍പ് സ്വകാര്യമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ‘സ്വതന്ത്രമായി ഒരിടത്തേക്കും പോകാന്‍ സാധിച്ചിട്ടില്ല. ജീവനു ഭീഷണിയുണ്ട്. എന്റെ കുടുംബാംഗങ്ങളും ഭീതിയിലാണ്…’ പെണ്‍കുട്ടി പറയുന്നു.

ഗുര്‍മീതിന്റെ അനുമതിയില്ലാതെ ആശ്രമത്തില്‍ യാതൊന്നും നടന്നിരുന്നില്ല. അനുയായികളാകട്ടെ അദ്ദേഹം എന്തു പറഞ്ഞാലും അത് ദൈവത്തിന്റെ സന്ദേശമാണെന്നു കരുതി നടപ്പിലാക്കുകയാണു പതിവ്. അനുയായികളില്‍ നിന്നു മാത്രമല്ല, സിബിഐ ഉദ്യോഗസ്ഥരില്‍ നിന്നു വരെ കേസ് പിന്‍വലിക്കാനുള്ള നീക്കമുണ്ടായി എന്നതാണു സത്യം. പക്ഷേ വിവാഹിതരായ രണ്ടു യുവതികള്‍ ഭര്‍ത്താക്കന്മാരുടെ പിന്തുണയോടെ നടത്തിയ ധീരമായ പോരാട്ടമാണു ഗുര്‍മീതിനെ മാനഭംഗക്കേസില്‍ ശിക്ഷിക്കാനിടയാക്കിയത്. ഒപ്പം ഒട്ടേറെ സമ്മര്‍ദമുണ്ടായിട്ടും വഴങ്ങാതെ കേസുമായി മുന്നോട്ടുപോയ സിബിഐയുടെ സമര്‍ഥരും അര്‍പ്പണബോധമുള്ളവരുമായ ഏതാനും ഉദ്യോഗസ്ഥന്മാരുടെ അന്വേഷണവും കൂടിയായപ്പോഴാണ് ആള്‍ദൈവത്തെ അഴിക്കുള്ളിലാക്കാന്‍ സാധിച്ചത്.

2002ലാണ് ആള്‍ദൈവത്തിനെതിരെ ആദ്യ പരാതി വരുന്നത്. ഹരിയാന സിര്‍സയിലെ ദേര ആസ്ഥാനത്ത് വനിതാ അനുയായികളെ ഗുര്‍മീത് പീഡിപ്പിക്കുകയാണെന്നു കാണിച്ചുള്ള മൂന്നു പേജ് ഊമക്കത്തോടെയാണ് കേസിന്റെ തുടക്കം. അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിക്ക് ലഭിച്ച കത്ത് പഞ്ചാബ്ഹരിയാന ഹൈക്കോടതിക്ക് അയച്ചു. 2002ല്‍ ഹൈക്കോടതി സിര്‍സയിലെ ജില്ലാ ജഡ്ജി എം.എസ്.സുള്ളറോട് ഇതെക്കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. ദേര സച്ചാ സൗദ ഒരു മതസംഘടന എന്നതിനേക്കാള്‍ വാണിജ്യ സ്ഥാപനമാണെന്നും രാഷ്ട്രീയ നേതാക്കളും മന്ത്രിമാരുമായി അടുപ്പമുള്ള വ്യക്തിയാണു റാം റഹിമെന്നും സുള്ളര്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ കേസ് സംസ്ഥാന പൊലീസ് അന്വേഷിച്ചാല്‍ ശരിയാവില്ല, കേന്ദ്ര ഏജന്‍സിതന്നെ വേണമെന്ന ശുപാര്‍ശയും നല്‍കി. ഇത് കേസില്‍ വഴിത്തിരിവായി മാറി.

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം 2002 ഡിസംബര്‍ 12നു സിബിഐ കേസ് ഏറ്റെടുത്തു. 2002 മുതല്‍ 2007 വരെ ഒരന്വേഷണവും ഉണ്ടായില്ല. 2007 ല്‍ സിബിഐയുടെ ജോയിന്റ് ഡയറക്ടറായിരുന്ന മുലിന്‍ജ നാരായണന് അന്വേഷണച്ചുമതല നല്‍കി. അദ്ദേഹവും എഎസ്പി സതീഷ് നാഗറുമാണ് അസാധ്യമെന്നു തോന്നിച്ച അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. എന്നാല്‍, അന്വേഷണം നടത്തരുതെന്നും കേസ് അവസാനിപ്പിക്കണമെന്നും ഇവര്‍ക്കുമേല്‍ വന്‍ സമ്മര്‍ദം വന്നു. ഉന്നത ഉദ്യോഗസ്ഥന്മാരും മന്ത്രിമാരും വരെ വിളിച്ചു. കേസിലെ പ്രശ്‌നങ്ങളെപ്പറ്റി നല്ല ധാരണയുണ്ടായിരുന്നെങ്കിലും ഒരു പ്രത്യേകസംഭവമാണ് നാരായണനെ കേസിനെ വിടാതെ പിന്തുടരാനന്‍ പ്രേരിപ്പിച്ചത്. കേസ് ഏറ്റെടുത്ത് ഏതാനുംദിവസം കഴിഞ്ഞപ്പോള്‍ മുറിയിലേക്കു കടന്നുവന്ന ഒരു സിബിഐ ഉന്നതോദ്യോഗസ്ഥന്‍ തന്നെ ഗുര്‍മീതിനെതിരെയുള്ള അന്വേഷണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടതായിരുന്നു അത്. അതോടെ ഗുര്‍മീതിന്റെ അനുയായികളെ ചോദ്യം ചെയ്യല്‍ ശക്തമാക്കി.

ഊമക്കത്തു വന്നതു പഞ്ചാബിലെ ഹോഷിയാര്‍പുരില്‍ നിന്നാണെന്നു സിബിഐ കണ്ടെത്തി. ഊമത്തക്കത്തില്‍ പറഞ്ഞിരുന്നത് ഗുരുതരമായ ആരോപണങ്ങളായിരുന്നു. കത്തില്‍ പറയുന്നതു പ്രകാരം ദേര സച്ച സൗദയുടെ ആസ്ഥാനത്ത് റാം റഹിമിന്റെ രഹസ്യമുറിയില്‍ വച്ചാണ് സംഭവം നടന്നത്. തന്നെക്കൂടാതെ മറ്റു രണ്ടു സ്ത്രീകളും ബലാല്‍സംഗം ചെയ്യപ്പെട്ടതായും യുവതി തന്റെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പക്ഷേ അന്വേഷണത്തില്‍ പെണ്‍കുട്ടി ആരെന്ന് ഒരു രൂപവുമില്ല. ദേര സച്ചാ സൗദയില്‍നിന്നു വിട്ടു പോയ 24 സന്യാസിനിമാരുടെ വിവരങ്ങള്‍ സംഘടിപ്പിച്ചു. അതില്‍ മൂന്നുപേരുടെ വീടു കണ്ടെത്തി. ആരുംതന്നെ കേസിനു തയാറായിരുന്നില്ല. ഒടുവില്‍ ആദ്യത്തെ ഇരയായ പെണ്‍കുട്ടിയെ കണ്ടുപിടിച്ചു. ആ കുട്ടി അപ്പോഴേക്കും വിവാഹിതയായിരുന്നു. അവര്‍ വഴി ഹരിയാനയിലുള്ള രണ്ടാമത്തെ കുട്ടിയെയും കണ്ടെത്തി. സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത ആ കുട്ടിയുടെയും വിവാഹം കഴിഞ്ഞിരുന്നു. ഒട്ടേറെ പേര്‍ക്ക് പീഡനമേറ്റിട്ടുണ്ടെന്ന് കത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും പരാതി നല്‍കാന്‍ മുന്നോട്ടു വന്നത് ആ രണ്ടു പേര്‍ മാത്രമായിരുന്നു.

രണ്ടു പെണ്‍കുട്ടികളെയും അവരുടെ വീട്ടുകാരെയും കേസ് നടത്തേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചു ബോധ്യപ്പെടുത്താന്‍ ദിവസങ്ങള്‍വേണ്ടിവന്നു. കേസിന്റെ പേരില്‍ കുഴപ്പങ്ങളൊന്നുമുണ്ടാകില്ലെന്ന് ഒരു പിതാവിന്റെ സ്ഥാനത്തു നിന്ന് വാക്കു കൊടുത്തിനു ശേഷമായിരുന്നു നാരായണനൊപ്പം പെണ്‍കുട്ടി പരാതിയുമായി മുന്നോട്ടു വന്നത്. ഗുര്‍മീതിനെതിരെ മൊഴി നല്‍കുക മാത്രമല്ല ഒരു മജിസ്‌ട്രേറ്റിനു മുന്നില്‍ വച്ച് അത് രേഖപ്പെടുത്താനും പെണ്‍കുട്ടി തയാറായി. അതോടെ കേസ് നിലനില്‍ക്കുമെന്നും വഴിമുട്ടിപ്പോകില്ലെന്നും ഉറപ്പായി. രണ്ടു കുട്ടികളുടെയും വീട്ടുകാര്‍ ദേര സച്ചാ സൗദ വിശ്വാസികളാണ്. ഏതു നിമിഷവും ദേര സച്ചായുടെ ഗുണ്ടകള്‍ ആക്രമിക്കുമെന്നും അവര്‍ ഭയന്നു.

ആദ്യ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത് 2009 ഫെബ്രുവരി 28 നാായിരുന്നു. ‘1999 സെപ്റ്റംബറിലായിരുന്നു സംഭവം. ഗുര്‍മീത് താമസിക്കുന്നതു നിലവറപോലെയുള്ള ഗുഹയിലാണ്. ഇതിനു കാവല്‍നില്‍ക്കുന്നതു സന്യാസിനിമാരാണ്. രാത്രി എട്ടു മുതല്‍ 12 വരെയുള്ള ഷിഫ്റ്റിലായിരുന്നു എന്റെ ഡ്യൂട്ടി. പത്തു മണിയോടെ ഗുര്‍മീത് എന്നെ അകത്തേക്കു വിളിച്ചു. നിലത്ത് ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ കിടക്കയിലേക്ക് ഇരിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണു മാനഭംഗപ്പെടുത്തിയത്. കരഞ്ഞുകൊണ്ടു പുറത്തിറങ്ങി. മറ്റു സന്യാസിനിമാര്‍ ചോദിച്ചുവെങ്കിലും ഒന്നും പറഞ്ഞില്ല.

അടുത്തദിവസം വീട്ടില്‍നിന്ന് അച്ഛനും അമ്മയും വന്നപ്പോള്‍ അവരോടു വിവരം പറഞ്ഞു. അതോടെ ദേര ആസ്ഥാനം വിട്ടു. എന്നിട്ടും 2000 ല്‍ വിവാഹം നടത്തിയത് അവിടെത്തന്നെയാണ്. ഗുര്‍മീതും ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍ ഭര്‍ത്താവിനു ചില സംശയങ്ങള്‍ തോന്നി. അങ്ങനെ എല്ലാ വിവരവും പറഞ്ഞു. ദേര സച്ചാ അനുയായികളുടെ ഭീഷണി അസഹ്യമായപ്പോള്‍ യമുനാനഗറിലേക്കും പിന്നെ ചണ്ഡിഗഡിലേക്കും താമസം മാറ്റി. കോടതിയില്‍ ക്രോസ് വിസ്താരം നടന്നപ്പോള്‍ പോലും താമസസ്ഥലം വെളിപ്പെടുത്തിയില്ല.’ദേര സച്ചാ സൗദയിലെ സന്യാസിനിമാര്‍ പുതുതായി വരുന്ന അന്തേവാസിനികളോടു ചോദിക്കുമായിരുന്നു, പിതാജിയുടെ മാഫി (പിതാവിന്റെ മാപ്പ്) ലഭിച്ചുവോ എന്ന്. എന്താണ് ഇതിന്റെ അര്‍ഥമെന്നു മനസ്സിലായിരുന്നില്ല ഇരയായ പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു. റാം റഹിം സിങ് പീഡിപ്പിക്കുന്നതിനെയാണു മാപ്പ് എന്നു വിശേഷിപ്പിച്ചിരുന്നത്!

‘1999 ഓഗസ്റ്റ് 28ന് ആയിരുന്നു സംഭവം. രാത്രി 8.30നു സുധേഷ് കുമാരി എന്ന സന്യാസിനി എന്നോടു പിതാജിയുടെ ഗുഹയിലേക്കു ചെല്ലാന്‍ ആവശ്യപ്പെട്ടു. അദ്ദേഹംതന്നെയാണു വാതില്‍ തുറന്നത്. ധന്‍ ധന്‍ സത്ഗുരു, തേരാ ഹി അസാര എന്നു പറഞ്ഞു വണങ്ങി. കിടക്കയില്‍ ഇരിക്കാന്‍ പറഞ്ഞു. എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടോ എന്നു തിരക്കി. കോളജില്‍ പഠിച്ചകാലത്ത് ഒരു ആണ്‍കുട്ടിയുമായുള്ള അടുപ്പത്തെക്കുറിച്ചു പറഞ്ഞു. നീ കളങ്കിതയായി, ഇനി ഞാന്‍ പവിത്രമാക്കാം എന്നു പറഞ്ഞു മാനഭംഗപ്പെടുത്തി. ഞാന്‍ താങ്കളെ ദൈവമായാണു കാണുന്നതെന്നു പറഞ്ഞപ്പോള്‍, ഭഗവാന്‍ ശ്രീകൃഷ്ണനും ഇതു പോലെ ആയിരുന്നു എന്നു പറഞ്ഞു. വീണ്ടും ഇതുപോലെ നടന്നു. 2001 ല്‍ ആശ്രമം വിട്ടു. സഹോദരനാണ് ആശ്രമത്തില്‍നിന്നു കൊണ്ടുപോയത്’.

രണ്ടാമത്തെ പെണ്‍കുട്ടിയുടെ സഹോദരനാണ് ഊമക്കത്തെഴുതിയതെന്നു ഗുര്‍മീത് സംശയിച്ചു. 2002 ജൂലൈ 10 ന് ഈ യുവാവിനെ ദേര സച്ചാ സൗദ അനുയായികള്‍ കൊലപ്പെടുത്തി. 2005ല്‍ പെണ്‍കുട്ടി വിവാഹിതയായി. ഭര്‍ത്താവിനോട് എല്ലാം പറഞ്ഞു. കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ എല്ലാ സഹായവും ഭര്‍ത്താവു നല്‍കുന്നു.ഒട്ടേറെ രാഷ്ട്രീയക്കാരും വമ്പന്‍ വ്യവസായികളും കേസ് ഒഴിവാക്കാനുള്ള സമ്മര്‍ദ്ദവുമായി സിബിഐ ഓഫിസില്‍ കയറിയിറങ്ങിക്കൊണ്ടേയിരുന്നു. തന്റെ ജൂനിയര്‍ ഓഫിസര്‍മാര്‍ പോലും ഗുര്‍മീതിനെതിരെ കേസ് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നു പറയുന്നു നാരായണന്‍. ഇതൊന്നും പക്ഷേ അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. ഗുര്‍മീതിനെ ചോദ്യം ചെയ്യുകയും എളുപ്പമായിരുന്നില്ല. അംഗരക്ഷകരുടെയും അനുയായികളുടെയും അനുമതിയില്ലാതെ ഇയാളെ കാണാന്‍തന്നെ കഴിയില്ല. ഒടുവില്‍ അരമണിക്കൂര്‍ ചോദ്യം ചെയ്യലിനു ഗുര്‍മീത് വഴങ്ങി. എന്നാല്‍ ചോദ്യം ചെയ്യല്‍ രണ്ടരമണിക്കൂര്‍ നീണ്ടു.

ഗുര്‍മീത് എല്ലാ കുറ്റങ്ങളും നിഷേധിക്കുന്ന നിലപാടാണ് ആദ്യം മുതല്‍ കൈക്കൊണ്ടത്. താന്‍ നിഷ്കളങ്കനും നിരപരാധിയുമാണെന്നു സ്ഥാപിക്കാനായിരുന്നു ശ്രമം. നേരിട്ടുള്ള ഒരു മറുപടിയും തന്നില്ല. എങ്കിലും പ്രതി ഭയചകിതനായിരുന്നു. 2009ല്‍ ഡിഐജി ആയി വിരമിച്ച നാരായണന്‍ പറയുന്നതു ഗുര്‍മീതിനെതിരായ രണ്ടു വധക്കേസുകളും ശക്തവും ശിക്ഷിക്കപ്പെടാവുന്നതുമാണ് എന്നാണ്.കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥര്‍, വാദിച്ച സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എന്നിവരെയെല്ലാം അപായപ്പെടുത്താന്‍ പലവട്ടം ശ്രമം നടന്നു. കേസില്‍ 15 സാക്ഷികളെയാണു സിബിഐ ഹാജരാക്കിയത്. അവരെയെല്ലാം ദേര സച്ചാ സൗദ പ്രവര്‍ത്തകര്‍ പല ഘട്ടങ്ങളിലും ഭീഷണിപ്പെടുത്തിയെങ്കിലും ഒരാള്‍പോലും കൂറുമാറിയില്ല.എന്തായാലും അന്വേഷണ ഉദ്യോഗസ്ഥരുടെയും പരാതി നല്‍കിയ പെണ്‍കുട്ടികളുടെയും വിശ്വാസം തെറ്റിയില്ല ജുഡീഷ്യറി ചതിച്ചില്ല. ഗുര്‍മീത് കുറ്റക്കാരനാണെന്നു കോടതി വിധിച്ചു. 15 വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കും നിയമപോരാട്ടത്തിനും കാത്തിരിപ്പിനുമൊടുവില്‍ 28ന് സിബിഐ പ്രത്യേക കോടതി എന്തു ശിക്ഷയായിരിക്കും വിധിക്കുന്നത് എന്നു മാത്രമേ ഇനി അറിയാനുള്ളൂ.

 

Related posts