വർക്ക് ഫ്രം ഹോം ജോലി രീതികൾ ലോകമെമ്പാടും സജീവമായതോടെ വ്യത്യസ്തമായ നിരവധി കാഴ്ചകൾ നാം കാണാറുണ്ട്. എന്നാൽ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നതും ഒപ്പം അത്ഭുതപ്പെടുത്തുന്നതുമായ ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്. സഹാറ മരുഭൂമിയിലൂടെ ഒട്ടകപ്പുറത്ത് യാത്ര ചെയ്യുന്നതിനിടയിൽ ലാപ്ടോപ്പ് തുറന്ന് സൂം മീറ്റിംഗിൽ പങ്കെടുക്കുന്ന ഒരു യുവാവാണ് വീഡിയോയിലെ താരം.
ന്യൂയോർക്ക് സ്വദേശിയായ വ്ലോഗർ സാദ് അക്തർ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ അപൂർവ്വ ദൃശ്യം പങ്കുവെച്ചത്. ചുറ്റും പരന്നുകിടക്കുന്ന മണൽക്കൂനകൾക്ക് നടുവിലൂടെ ഒട്ടകം നടക്കുമ്പോൾ, അതിന്റെ പൂഞ്ഞയിൽ ലാപ്ടോപ്പ് ബാലൻസ് ചെയ്ത് വെച്ചാണ് യുവാവിന്റെ യാത്ര. ചുറ്റുമുള്ള വിചിത്രമായ സാഹചര്യങ്ങളൊന്നും ശ്രദ്ധിക്കാതെ പൂർണ ശ്രദ്ധയോടെ ലാപ്ടോപ്പ് സ്ക്രീനിലേക്ക് നോക്കിയിരിക്കുന്ന യുവാവിനെ വീഡിയോയിൽ കാണാം.
താൻ വീട്ടിലിരുന്ന് ജോലി ചെയ്യുകയാണെന്നാണ് ബോസിനോട് പറഞ്ഞിരിക്കുന്നത് എന്ന അടിക്കുറിപ്പോടെയാണ് സാദ് അക്തർ വീഡിയോ പങ്കുവെച്ചത്. ചില ആളുകൾക്ക് കമ്പനിയുടെ മൂല്യം വർദ്ധിപ്പിക്കാൻ ഭയങ്കര ഇഷ്ടമാണ് എന്നും അദ്ദേഹം പരിഹാസരൂപേണ കുറിച്ചു.
വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ നവമാധ്യമങ്ങളിൽ വൻ പ്രതികരണമാണ് ലഭിക്കുന്നത്. ആധുനിക കാലത്തെ റിമോട്ട് വർക്ക് സംസ്കാരത്തിന്റെ ആത്യന്തിക ഉദാഹരണമാണിതെന്ന് ആളുകൾ അഭിപ്രായപ്പെടുന്നു. ഓഫീസുകൾ ലിവിംഗ് റൂമുകളിൽ നിന്നും കോഫി ഷോപ്പുകളിൽ നിന്നും മാറി ഇപ്പോൾ ഭൂമിയുടെ ഏറ്റവും വിദൂര കോണുകളിലേക്ക് വരെ വ്യാപിച്ചിരിക്കുകയാണെന്ന് പലരും തമാശയായി കുറിച്ചു.
യുവാവിന്റെ അർപ്പണബോധത്തെ പലരും അഭിനന്ദിച്ചപ്പോൾ, ഭൂരിഭാഗം പേരുടെയും സംശയം മറ്റൊരു കാര്യത്തെക്കുറിച്ചായിരുന്നു. ഈ വരണ്ട മരുഭൂമിയുടെ നടുവിൽ ഇയാൾക്ക് എങ്ങനെയാണ് ഇന്റർനെറ്റ് കണക്ഷൻ കിട്ടിയത് എന്നതായിരുന്നു പലരുടെയും ചോദ്യം.
സാഹസികതയും ജോലിയും ഒരുപോലെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച മാതൃകയാണെന്ന് ഒരു വിഭാഗം പറയുമ്പോൾ, വ്യക്തിജീവിതവും ജോലിയും തമ്മിൽ വേർതിരിക്കാൻ കഴിയാത്ത ഇന്നത്തെ കാലഘട്ടത്തിന്റെ കഷ്ടപ്പാടാണ് ഇതെന്നാണ് മറ്റു ചിലരുടെ പക്ഷം. അടുത്തിടെ ദക്ഷിണ കൊറിയയിൽ റോളർകോസ്റ്ററിൽ റൈഡ് ചെയ്യുന്നതിനിടയിൽ കോർപ്പറേറ്റ് മീറ്റിംഗിൽ പങ്കെടുത്ത ഉദ്യോഗസ്ഥന്റെ വീഡിയോയും ഇത്തരത്തിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.
