ഇന്ത്യയിലെ നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടിട്ടും പതറാതെ മുന്നോട്ട് പോയി, പത്ത് വർഷത്തിന് ശേഷം അമേരിക്കയിൽ അഭിമാനകരമായ ഐവി ലീഗ് ബിരുദവും മികച്ച കോർപ്പറേറ്റ് ബയോടെക്നോളജി കരിയറും സ്വന്തമാക്കിയ പ്രഗ്യ ഗുപ്ത എന്ന ഇന്ത്യൻ യുവതിയുടെ പ്രചോദനാത്മകമായ കഥ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രഗ്യ പങ്കുവെച്ച ഈ ജീവിതാനുഭവം, പ്രവേശന പരീക്ഷകളുടെ സമ്മർദ്ദത്തിൽ കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
2016ൽ തന്റെ 17ാം വയസിൽ നീറ്റ് പരീക്ഷ പരീക്ഷ എഴുതിയെങ്കിലും പരാജയപ്പെട്ടു. മെഡിക്കൽ അല്ലെങ്കിൽ ഡെന്റൽ കോളജുകളിൽ പ്രവേശനം നേടാൻ അവർക്ക് സാധിച്ചില്ല. ഒരു സാധാരണ ഇന്ത്യൻ കുടുംബ പശ്ചാത്തലത്തിൽ വളർന്ന പ്രഗ്യയ്ക്കും കുടുംബത്തിനും ആ പരാജയം വലിയ നിരാശയാണ് സമ്മാനിച്ചത്. ജീവിതാവസാനമായി എന്ന് പോലും പ്രഗ്യ അന്ന് കരുതിയിരുന്നതായി വെളിപ്പെടുത്തുന്നു.
എന്നാൽ വീണ്ടും വീണ്ടും അതേ പരീക്ഷ എഴുതി സമയം കളയാൻ പ്രഗ്യ തയ്യാറായില്ല. ബയോളജിയിലുള്ള തന്റെ താത്പര്യം മുൻനിർത്തി അവർ മറ്റൊരു ബിരുദ കോഴ്സ് തെരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് ചേക്കേറി, അവിടെ ലോകപ്രശസ്തമായ ഐവി ലീഗ് സർവ്വകലാശാലയിൽ നിന്നും മാസ്റ്റേഴ്സ് ബിരുദം കരസ്ഥമാക്കി. 2026 ആയപ്പോഴേക്കും, അതായത് തോൽവിക്ക് കൃത്യം 10 വർഷങ്ങൾക്ക് ശേഷം, അവർ അമേരിക്കയിലെ പ്രമുഖ കോർപ്പറേറ്റ് ബയോടെക്നോളജി മേഖലയിൽ മികച്ചൊരു കരിയർ കെട്ടിപ്പടുക്കുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു.
നമ്മുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് പരമ്പരാഗത ചിന്തകൾക്ക് പുറത്തേക്ക്ചിന്തിക്കാൻ നമ്മുക്ക് സാധിക്കണം. ഒരു പരീക്ഷയിലെ പരാജയം ഒന്നിന്റെയും അവസാനമല്ലെന്നും, കഠിനാധ്വാനവും ശരിയായ ദിശയിലുള്ള പരിശ്രമവും ഉണ്ടെങ്കിൽ ജീവിതത്തിൽ വലിയ വിജയങ്ങൾ കൈവരിക്കാൻ സാധിക്കുമെന്നും പ്രഗ്യയുടെ ഈ ജീവിതയാത്ര തെളിയിക്കുന്നു.
