രാജാക്കാട്: പാലാക്കാരൻ ജോസഫിന് വോളിബോൾ ജീവിതത്തിന്റെ ഭാഗമാണ്. വോളിബോളിനെ പ്രണയിച്ച ജോസഫ് വിവാഹംപോലും മറന്നു. 67-ാം വയസിലും വോളിബോളിനോടു കടുത്ത പ്രണയമാണ് പാലാ പടിഞ്ഞാറേപ്പറമ്പില്‍ പി.എം. ജോസഫിന്. വോളിബോൾ ടൂർണമെന്റ് എവിടെയുണ്ടോ അവിടെ ജോസഫും ഉണ്ടാകും.
മുപ്പതാം വയസിൽ തുടങ്ങിയ വോളിബോള്‍ കമ്പത്തിന് 67 ലും ആവേശം ഒട്ടും ചോര്‍ന്നുപോയിട്ടില്ല. ആർപ്പുവിളിയോ ആരവമോ ഒന്നുമില്ലാതെ നിശബ്ദനായി ഇരുന്ന് എല്ലാ മത്സരങ്ങളും വീക്ഷിക്കും. ചോദിച്ചാൽ കളിയെപ്പറ്റിയും കളിക്കാരെപ്പറ്റിയും വാചാലനാകും. സമീപ സംസ്ഥാനങ്ങളിൽപോലും വോളിബോള്‍ ടൂര്‍ണമെന്റ് ഉണ്ടെന്നറിഞ്ഞാല്‍ അവിടേക്ക് തിരിക്കും. വർഷങ്ങളായി ഹൈറേഞ്ചിലെ പ്രധാനപ്പെട്ട എല്ലാ മത്സരങ്ങളും കാണാൻ അദ്ദേഹം എത്താറുണ്ട്. എല്ലാ കളിക്കാരെപ്പറ്റിയും നല്ല നിശ്ചയമാണ്.
പാലായില്‍ പെട്രോള്‍ പമ്പില്‍ ജോലി ചെയ്തു കിട്ടുന്ന പണം ചേര്‍ത്തുവച്ചാണ് ടൂർണമെന്റ് കാണാൻ എത്തുന്നത്. മത്സരം നടക്കുന്ന സ്ഥലത്തെത്തിയാല്‍ ഒരു ദിവസംകൊണ്ട് കളി കണ്ട് മടങ്ങില്ല. ടൂര്‍ണമെന്റ് തീര്‍ന്ന് സമ്മാനദാനവും കഴിഞ്ഞേ മടങ്ങൂ. പതിവുതെറ്റിക്കാതെ ഇത്തവണയും നാലാമത് വോളിബോൾ മത്സരം കാണുവാൻ അദ്ദേഹം രാജാക്കാട് സാൻജോ കോളജിലെത്തി. കഴിഞ്ഞ ആറിനു തുടങ്ങിയ മത്സരം കാണുന്നതിനായി രാജാക്കാട് വ്യാപാരഭവൻ ഗസ്റ്റ് ഹൗസിലാണ് തങ്ങിയത്.
രാജാക്കാട് മത്സരം സമാപിച്ചശേഷം ഒൻപതു മുതൽ 15വരെ സേനാപതിയിൽ നടക്കുന്ന മത്സരം കാണുന്നതിനായി ആറു കിലോമീറ്റർ അകലെ രാജകുമാരിയിൽ ലോഡ്ജ് എടുത്ത് താമസിക്കുകയാണ്. കളി അവസാനിച്ചശേഷം പാലായ്ക്ക് മടങ്ങി വീണ്ടും ജോലിയിൽ പ്രവേശിക്കും. ജീവിതം എന്തെന്ന് ചോദിച്ചാല്‍ ജോസഫിന് ഒറ്റ ഉത്തരം മാത്രം – വോളിബോള്‍.
