മകന്‍ ഫോണിലേക്ക് എത്തിയ അശ്ലീല ചിത്രം കണ്ട് മാതാവ് ഞെട്ടി; അധ്യാപകനോട് പരാതിപ്പെട്ടതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തല്ലിച്ചതച്ചു

പയ്യന്നൂര്‍: മകന്റെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല ചിത്രമയച്ച വിവരമറിഞ്ഞ മാതാവ് അധ്യാപകനോടു പരാതിപ്പെട്ടതിന്റെ വിരോധത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കു മര്‍ദനം. രാമന്തളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ കുന്നരു കാരന്താട്ടെ തടവിള തെക്കേതില്‍ വില്‍സന്റെ മകന്‍ ബിജിനാണു (15) മര്‍ദനമേറ്റത്. വിദ്യാര്‍ഥിയെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടുദിവസം മുമ്പാണു മര്‍ദനത്തിനിടയാക്കിയ സംഭവം നടന്നത്. ഇതേ സ്‌കൂളിലെ ചില വിദ്യാര്‍ഥികള്‍ ബിജിന്റെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല ചിത്രമയച്ചിരുന്നു. ഈ വിവരമറിഞ്ഞ വിദ്യാര്‍ഥിയുടെ മാതാവ് സ്‌കൂളിലെ അധ്യാപകനോടു പരാതിപ്പെട്ടിരുന്നു. ഇതിന്റെ വിരോധത്തില്‍ വ്യാഴാഴ്ച വൈകുന്നേരം ക്ലാസ്മുറിയില്‍വച്ചു ചില വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്നു ബിജിനെ മര്‍ദിച്ചിരുന്നു.

ഇതിനു ശേഷമാണു വൈകുന്നേരം നാലോടെ ഏഴിമല പള്ളിയ്ക്കു സമീപം വീണ്ടും ബിജിനെ ഒരുസംഘം മര്‍ദിച്ചത്. ഹൃദയസംബന്ധമായ രോഗത്തിനു പരിയാരം ഹൃദയാലയയില്‍ ചികിത്സയിലായിരുന്ന ബിജിനോട് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയും നിര്‍ദേശിച്ചിരുന്നു. നിലവില്‍ ശസ്ത്രക്രിയ നടത്താന്‍ പറ്റാത്തതിനാല്‍ 18 വയസാകാനുള്ള കാത്തിരിപ്പിലായിരുന്നു രക്ഷിതാക്കള്‍.

Related posts