10,000ന്റെ സ്മാര്‍ട്ട് ഫോണ്‍ വെറും 799 രൂപയ്ക്ക് കൊടുക്കുന്നുവെന്ന് കേട്ടപാടെ ചാടിവീണു ! ഗുരുവായൂരുള്ള ബി ടെക്കുകാരിയ്ക്ക് പോയിക്കിട്ടിയത് 50,000 രൂപ

ആകര്‍ഷകമായ പരസ്യം കണ്ട് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റില്‍ നിന്ന് ഫോണ്‍ ബുക്ക് ചെയ്ത യുവതിയ്ക്ക് നഷ്ടമായത് 50,000 രൂപ. 10000 രൂപയൂടെ സ്മാര്‍ട്ട് ഫോണ്‍ വമ്പിച്ച വിലക്കിഴിവില്‍ 799 രൂപയ്ക്ക് നല്‍കുമെന്ന പരസ്യം വിശ്വസിച്ചാണ് പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റിന് സമാനമായ വ്യാജ വെബ്സൈറ്റില്‍ നിന്ന് ഫോണ്‍ ബുക്ക് ചെയ്തപ്പോഴാണ് യുവതിയ്ക്ക് അക്കിടി പറ്റിയത്.

ഗുരുവായൂര്‍ സ്വദേശിനിയായ യുവതിയാണ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായത്. ബിടെക് ബിരുദമുള്ള ഇവര്‍ ഫേസ്ബുക്കില്‍ ലഭിച്ച മൊബൈല്‍ ഫോണിന്റെ പരസ്യത്തിലാണു കുടുങ്ങിയത്. കോവിഡ് ലോക്ക്ഡൗണിന്റെ മറവിലാണ് വമ്പന്‍ വിലക്കിഴിവുമായി വ്യാജ പരസ്യം. പരസ്യത്തിലൂടെ യുവതി എത്തിയത് പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റിന് സമാനമായ വ്യാജ സൈറ്റിലാണെന്ന് പൊലീസ് പറയുന്നു.

തുടര്‍ന്ന് വിലാസവും ഫോണ്‍ നമ്പറും നല്‍കി ഫോണ്‍ തിരഞ്ഞെടുത്തു. 799 രൂപ ബാങ്ക് അക്കൗണ്ടില്‍ നിന്നു കൈമാറുകയും ചെയ്തു. തുടര്‍ന്ന് പുതിയ മൊബൈല്‍ പ്രതീക്ഷിച്ചിരുന്ന യുവതിയുടെ മൊബൈലില്‍ മണിക്കൂറുകള്‍ക്കു ശേഷം വന്നത് അക്കൗണ്ടില്‍ നിന്ന് 50,000 പിന്‍വലിക്കപ്പെട്ടുവെന്ന മെസേജായിരുന്നു.

എടിഎം പിന്‍ നമ്പറോ, വണ്‍ ടൈം പാസ്വേര്‍ഡും (ഒടിപി) നല്‍കാതെ എങ്ങനെ പണം നഷ്ടപ്പെട്ടെന്നു മനസ്സിലാകാതെ ബാങ്കില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലാക്കുന്നത്. തുടര്‍ന്ന് ഗുരുവായൂര്‍ പൊലീസിനു പരാതി നല്‍കി. തൃശൂര്‍ സിറ്റി പൊലീസ് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റുകളിലേതിനു സമാനമായ വ്യാജ വെബ്‌സൈറ്റുകള്‍ വഴിയാണ് തട്ടിപ്പു നടത്തിയത്. സമൂഹമാധ്യമങ്ങളിലെ പരസ്യചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഇവരുടെ താല്‍ക്കാലിക വെബ്‌സൈറ്റിലേക്ക് ഉപഭോക്താവ് എത്തിച്ചേരും.

തുടര്‍ന്നു തിരഞ്ഞെടുത്ത വസ്തുക്കള്‍ അയച്ചുതരാനെന്ന വ്യാജേന ഉപഭോക്താവിന്റെ ഫോണ്‍ നമ്പര്‍, വിലാസം എന്നിവ കൈക്കലാക്കും. ഇന്റര്‍നെറ്റ് വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്ന രീതിയാണിത്.

Related posts

Leave a Comment