നിര്‍ഭയ കേസില്‍ ആരാച്ചാരാകാന്‍ തയ്യാര്‍ ! ചോര കൊണ്ടു കത്തെഴുതി അമിത് ഷായ്ക്ക് അയച്ചു കൊടുത്ത് വനിത ഷൂട്ടിംഗ് താരം

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ തന്നെ ആരാച്ചാരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യാന്തര ഷൂട്ടിംഗ് താരം വര്‍ത്തിക സിങ് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. നിര്‍ഭയ കേസിലെ നാലു പ്രതികളെയും ഒരു പെണ്ണുതന്നെ തൂക്കിലേറ്റണമെന്ന് അഭ്യര്‍ഥിച്ചു സ്വന്തം രക്തത്തിലാണ് കത്ത് എഴുതിയിരിക്കുന്നത്. ‘നിര്‍ഭയ കൂട്ട ബലാത്സംഗ കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റാന്‍ എന്നെ അനുവദിക്കണം. ഇതിലൂടെ ഒരു സ്ത്രീക്ക് വധശിക്ഷ നടപ്പിലാക്കാന്‍ കഴിയുമെന്ന സന്ദേശം രാജ്യത്തിനു ലഭിക്കും.

ഒരു പെണ്ണു തന്നെ വധശിക്ഷ നടപ്പിലാക്കുന്നെന്ന അറിവ് ബലാത്സംഗം പോലെ ക്രൂരമായ കൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഒരു പാഠമാകും. ഈ കാര്യത്തില്‍ എനിക്കു സിനിമാ നടിമാരുടെയും വനിതാ എംപിമാരുടെയും പിന്തുണ ആവശ്യമാണ്. ഇതു നടപ്പിലാക്കുന്നതിലൂടെ സമൂഹത്തില്‍ മാറ്റം വരുമെന്നാണു പ്രതീക്ഷിക്കുന്നത്. സ്ത്രീകള്‍ സമൂഹത്തില്‍ ഭയപ്പെട്ടു ജീവിക്കേണ്ടവരല്ല’ വര്‍ത്തിക സിങ് വ്യക്തമാക്കി.

2012 ഡിസംബര്‍ 16നാണ് സിനിമ കഴിഞ്ഞു തിരികെ വരും വഴി ബസില്‍ വച്ച് ഇരുപത്തിമൂന്നുകാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി തലസ്ഥാന നഗരിയില്‍ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായത്. ആറു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത ശേഷം റോഡിലേക്കു വലിച്ചെറിഞ്ഞ പെണ്‍കുട്ടി ഡിസംബര്‍ 29ന് സിംഗപ്പൂരിലെ ആശുപത്രിയിലാണു മരിച്ചത്. രാജ്യം ഞെട്ടിയ കൊടും ക്രൂരതയ്ക്കു നാളെ ഏഴു വര്‍ഷം തികയുമ്പോള്‍ നിര്‍ഭയയുടെ കൊലയാളികളുടെ ആരാച്ചാരാക്കണമെന്ന ഭ്യര്‍ഥനയുമായി രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നും നിരവധി ആളുകളാണു രംഗത്തുവരുന്നത്. സിംല സ്വദേശി രവി കുമാര്‍ തന്നെ ആരാച്ചാരാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്കു കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെ നിരവധി ആളുകളും ആരാച്ചാരാകാന്‍ മുമ്പോട്ടു വന്നു.

അതിനിടെ, കേസിലെ നാലു പ്രതികളില്‍ ഒരാളായ അക്ഷയ് താക്കൂര്‍ വധശിക്ഷ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി ചൊവ്വാഴ്ച സുപ്രീം കോടതി കേള്‍ക്കും. മൂന്നംഗ ബെഞ്ചാണ് അക്ഷയ്യുടെ ഹര്‍ജി പരിഗണിക്കുന്നത്. കേസിലെ ആറു പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ കോടതിയുടെ പരിഗണനയിലാണ്. മറ്റൊരാളായ രാംസിംഗ് തിഹാര്‍ ജയിലില്‍ തൂങ്ങിമരിക്കുകയും ചെയ്തു. മറ്റു പ്രതികളായ മുകേഷ്, അക്ഷയ്, പവന്‍, വിനയ് എന്നിവരാണ് വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുന്നത്.

Related posts