തട്ടിക്കൊണ്ടുപോകല്‍ നാടകത്തിലെ നായികയ്ക്ക് ഭര്‍ത്താവിനൊപ്പം പോകണമെന്ന് വാശി; ഇനി ഇവളെ വേണ്ടെന്ന് കട്ടായം പറഞ്ഞ് ഭര്‍ത്താവ്; കോടതി മുറിയില്‍ സാക്ഷ്യം വഹിച്ചത് അത്യന്ത്യം നാടകീയ രംഗങ്ങള്‍ക്ക്

കാസര്‍കോഡ്: കാമുകനൊപ്പം ‘ തട്ടിക്കൊണ്ടുപോകല്‍’ നാടകം കളിച്ച് ഒളിച്ചോടിയ യുവതിയെ പോലീസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. തന്റെ ഭര്‍ത്താവിന്റെ ഒപ്പം പോകണമെന്നായിരുന്നു യുവതിയുടെ ആവശ്യം.

കണ്ണൂര്‍ ചെറുപുഴ സ്വദേശി ബിനുവിനൊപ്പം വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു ആണ് മൂന്നുവയസുകാരനായ കുട്ടിയുമായി നാടകം ഒരുക്കി ഒളിച്ചോടിയത്. എന്നാല്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവതി മറുകണ്ടം ചാടുകയായിരുന്നു.

ഭര്‍ത്താവിനൊപ്പം പോകണമെന്നും, കാമുകനൊപ്പം പോകാന്‍ താല്‍പ്പര്യമില്ലെന്നും യുവതി കോടതി മുമ്പാകെ അറിയിച്ചു. എന്നാല്‍ ഭര്‍ത്താവ് സ്വീകരിക്കാന്‍ തയാറാകാത്തതോടെ യുവതിയേയും കുഞ്ഞിനേയും മഹിള മന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

മീനുവിനെ സ്വീകരിക്കാന്‍ ഭര്‍ത്താവും ബന്ധുക്കളും തയാറല്ലെന്ന് വ്യക്തമാക്കിയെങ്കിലും മീനു വാശി തുടര്‍ന്നതും ഏവരെയും അമ്പരപ്പിച്ചു. കാമുകനൊപ്പം താമസിക്കില്ലെന്ന് മീനു ഉറപ്പിച്ചു പറയുകയും ചെയ്തു.

മീനുവിനും കാമുകനുമെതിരേ മറ്റു കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആറു മണിക്കൂറോളമാണ് വീട്ടുകാരെയും നാടിനേയും മുള്‍മുനയില്‍ നിര്‍ത്തിയത്. വീട്ടമ്മയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച് ബിനുവുമായുള്ള ബന്ധം കണ്ടെത്താനായതാണ് കേസില്‍ വഴിത്തിരിവായത്.

കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം കാമുകനായ ബിനു ബന്ധുക്കള്‍ക്കൊപ്പം മടങ്ങി. കോട്ടയം സ്വദേശിയായ മീനുവിനെ നാലു വര്‍ഷം മുമ്പാണ് മനു പ്രണയിച്ചു വിവാഹം കഴിച്ചത്.

വിവാഹശേഷമാണ് ബിനുവുമായി യുവതി ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. പിന്നീട് പലയിടത്തും വച്ച് ഇവര്‍ രഹസ്യസമാഗമം നടത്തുകയും ചെയ്തിരുന്നു. ഒടുവില്‍ തന്നോടൊപ്പം ജീവിക്കണമെന്ന് ആവശ്യപ്പെടുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തതോടെ മീനു കുഞ്ഞിനൊപ്പം ഒളിച്ചോട്ടത്തിനു തയ്യാറാകുകയായിരുന്നു.

Related posts