ഓട്ടോഡ്രൈവർ രതീഷ് കൃഷിയിലും ടോപ്ഗിയറിൽ. ഓട്ടത്തിന്റെ ഇടവേള കൃഷിക്കായി നീക്കിവെച്ച ഇദ്ദേഹത്തിന് ഇത്തവണ മണ്ണ് സമ്മാനിച്ചത് 34 കിലോഗ്രാം തൂക്കമുള്ള ഭീമൻകാച്ചിൽ.തോട്ടപ്പള്ളി ആലുങ്കൽ എ. ബി.രതീഷിന്റെ പറമ്പിൽ നിന്നാണ് ഭീമൻ കാച്ചിൽ വിളവെടുത്തത്. ളാക്കാട്ടൂർ കവലയിലെ ഓട്ടോ ഡ്രൈവറായ രതീഷ് ഓട്ടമില്ലാത്ത ദിവസങ്ങൾ കൃഷിക്കായി നീക്കിവയ്ക്കും.
അച്ഛൻ ആലുങ്കൽ ബാലനും കൂടി സഹായി ആയി എത്തിയതോടെ സംഗതി ജോറായി. പറമ്പിൽ കാച്ചിലിനു പുറമേ ചേന,ചേമ്പ്, ഏത്തവാഴ, ഞാലിപ്പൂവൻ, കൊക്കോ, എന്നിവയും കൃഷി ചെയ്യുന്നു. പുലർച്ചെ അഞ്ചിനു തുടങ്ങുന്ന ഓട്ടപ്പാച്ചിലാണ്.
ഓട്ടം പോകുന്നതു വരെ കൃഷിയിടത്തിലാകും അങ്കം. വെള്ളമൊഴിക്കലും കിളയുമൊക്കെ രാവിലെ തന്നെ കഴിയും. ജൈവ വളങ്ങൾ ഇട്ടാൽ മാത്രമേ കൃഷി തഴച്ച് വളരു എന്നാണ് രതീഷിന്റെ വാദം. വളമായി ചാണകവും ആട്ടിൻകാട്ടവുമൊക്കെയെ അതുകൊണ്ട് ഇടാറുള്ളു. വീട്ടിലെ ആവശ്യത്തിനുള്ള പച്ചക്കറികൾ പറന്പിൽ നിന്നുതന്നെ ലഭിക്കുന്നതുകൊണ്ട് പുറത്തു നിന്ന് വാങ്ങാറില്ലെന്ന് രതീഷ് പറഞ്ഞു.
അച്ഛൻ പറന്പിൽ പണിയെടുക്കാൻ പോകുന്പോൾ മക്കളായ നന്ദികേശും കുഞ്ഞു നന്ദിതയും കൂട്ടിനെത്തും. തീർന്നില്ല സഹായികൾ, കൃഷിയിലും ജീവിതത്തിലും പിന്തുണയുമായി അമ്മ ഓമനയും ഭാര്യ ശ്യാമയും ഒപ്പമുണ്ട്.
