പുറത്താക്കും മുമ്പ് മല്യ എംപിസ്ഥാനം രാജിവച്ചു

malyaന്യൂഡല്‍ഹി: വായ്പക്കേസില്‍ വിദേശത്തേക്കു മുങ്ങിയ മദ്യവ്യവസായി വിജയ് മല്യ രാജ്യസഭാംഗത്വം രാജിവച്ചു. മല്യയുടെ രാജ്യസഭയില്‍നിന്നു പുറത്താക്കണമെന്ന് എത്തിക്‌സ് കമ്മിറ്റി ഇന്നു നിര്‍ദേശം നല്‍കാനിരിക്കെയാണ് ഇന്നലെ ഫാക്‌സ് സന്ദേശമായി മല്യയുടെ രാജിക്കത്ത് രാജ്യസഭ ചെയര്‍മാന്‍ ഹമീദ് അന്‍സാരിക്കു ലഭിച്ചത്.തന്റെ പദവിയും പേരും ഇനിയും ചെളിക്കുണ്ടിലിട്ട് വലിച്ചിഴയ്ക്കുന്നതില്‍ താത്പര്യമില്ലെന്ന് മല്യ കത്തില്‍ പറയുന്നു. നീതിയുക്തമായ വിചാരണയോ യഥാര്‍ഥ നീതിയോ തനിക്കു ലഭിക്കില്ലെന്ന് അടുത്തിടെയുണ്ടായ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നതിനാല്‍ രാജ്യസഭാംഗത്വം രാജിവയ്ക്കുകയാണെന്ന് കത്തില്‍ വിശദീകരിച്ചിരിച്ചിട്ടുണ്ട്.

ഏപ്രില്‍ 25ന് ചേര്‍ന്ന രാജ്യസഭാ എത്തിക്‌സ് കമ്മിറ്റി ഐക്യകണ്‌ഠ്യേനയാണ് മല്യയെ രാജ്യസഭയില്‍നിന്നു പുറത്താക്കണമെന്ന് തീരുമാനിച്ചത്. ഇതുസംബന്ധിച്ച് കമ്മിറ്റി ചെയര്‍മാന്‍ കരണ്‍ സിംഗ് മല്യക്കു കത്തയച്ചിരുന്നു. ഈ കത്തിനു മറുപടി നല്‍കിയെന്നാണ് മല്യ രാജിക്കത്തില്‍ പറഞ്ഞത്. മല്യ രണ്ടാം തവണയാണു രാജ്യസഭാംഗമായത്. ഇതിന്റെ കാലാവധി ജൂലൈ ഒന്നിന് അവസാനിക്കുമായിരുന്നു.

കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമയായ മല്യ 9431.65 കോടിരൂപയാണ് 13 ബാങ്കുകള്‍ക്കായി കൊടുക്കാനുള്ളത്. ഇതില്‍ 1687.04 കോടി രൂപ ഐഡിബിഐ ബാങ്കിനാണ്. പഞ്ചാബ് നാഷണല്‍ ബാങ്കിനാണു രണ്ടാം സ്ഥാനം. 1223 കോടിരൂപ. വായ്പ തിരിച്ചടക്കാത്തതിന്റെ പേരില്‍ ബാങ്കുകള്‍ നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ മാര്‍ച്ച് രണ്ടിനാണു ബ്രിട്ടീഷ് പൗരത്വമുള്ള മല്യ ഇന്ത്യ വിട്ടത്. കുടുംബത്തോടൊപ്പം ഇപ്പോള്‍ ബ്രിട്ടനിലാണ്.

Related posts