ചാലക്കുടി: ദേശീയപാത ഡ്രൈനേജ് നിർമാണം പാതിവഴിയിൽ. മഴ പെയ്തുതീർന്നീട്ടും മഴവെള്ളം ഡ്രെയിനേജ് ഇല്ലാത്തതിനാൽ ദേശീയപാത സർവീസ് റോഡിലൂടെ ഒഴുകുന്നു.
സൗത്ത് ജംഗ്ഷനിൽ മേൽപ്പാലത്തിനരികിലുള്ള സർവീസ് റോഡിലൂടെയാണ് വെള്ളം ഒഴുകുന്നത്. ദേശീയപാതയിൽ നിർമിച്ച ഡ്രെയിനേജിൽ നിന്നാണ് വെള്ളം കവിഞ്ഞൊഴുകുന്നത്.
ഡ്രൈനേജ് നിർമാണം നിർത്തിവച്ച ഭാഗത്തുനിന്നാണ് വെള്ളം ഒഴുകിപോകാനാകാതെ റോഡിലേക്ക് ഒഴുകുന്നത്. സർവീസ് റോഡിലൂടെ ഒഴുകുന്ന വെള്ളം ബസ് സ്റ്റാൻഡ് റോഡിലേക്കാണ് ഒഴുകിയെത്തുന്നത്.
ഇതുമൂലം ബസ് സ്റ്റാൻഡിലേക്ക് പോകുന്നവർക്കും ഈ പരിസരത്തെ വ്യാപാരസ്ഥാപനങ്ങൾക്കും ഏറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.
ബസ് സ്റ്റാൻഡിലേക്ക് പോകുന്ന ഭാഗത്ത് ഏറെ ദൂരം ഡ്രൈനേജ് നിർമിച്ചിട്ടില്ല. തുടർന്ന് ബസ് സ്റ്റാൻഡ് കോംപ്ലക്സിനു മുന്പിലാണ് ഡ്രെയിനേജ് നിർമിച്ചിട്ടുള്ളത്. ഇതാകട്ടെ തകർന്നുകിടക്കുകയാണ്. ഇതിൽ നിന്നും ദുർഗന്ധം വമിച്ച് ബസ് സ്റ്റാൻഡ് പരിസരം വൃത്തിഹീനമാണ്.
അടുത്ത കാലത്ത് സ്ലാബുകൾ ഇട്ട് മൂടിയെങ്കിലും തകർന്ന ഭിത്തികൾ നിർമിക്കാതെ ഡ്രൈനേജിനുമുകളിൽ സ്ലാബ് ഇട്ടിരിക്കുകയാണ്. ഇതിനാൽ വ്യാപാര സ്ഥാപനങ്ങളിലേക്ക് പൊതുജനങ്ങൾക്ക് കടന്നുവരാൻ പറ്റാത്ത അവസ്ഥയാണ്.