സ്വന്തം ലേഖകൻ
തൃശൂർ: യുജിസി അധ്യാപകർക്കു വർധിപ്പിച്ച പെൻഷൻ തുക കിട്ടണമെങ്കിൽ പെൻഷൻ തുകയുടെ ഉത്തരവാദിത്വം ഏറ്റെന്നു കരാർ എഴുതിക്കൊടുക്കണമെന്ന് സംസ്ഥാന ട്രഷറി വകുപ്പ്.
വാങ്ങുന്ന പെൻഷൻ തുകയുടെ ഉത്തരവാദിത്വം പെൻഷൻകാരൻ മാത്രമല്ല, ഭാര്യക്കും മക്കൾക്കും സ്വത്തുവകകൾക്കുമെല്ലാം ഉണ്ടെന്ന രേഖയിൽ ഒപ്പിട്ടു നൽകണമെന്നാണ് നിർദേശം.
വിരമിച്ച കോളജ് അധ്യാപകർ പെൻഷൻ വാങ്ങാൻ കഴിഞ്ഞ ദിവസം ട്രഷറിയിൽ എത്തിയപ്പോഴാണ് പുതിയ നിർദേശം അറിയുന്നത്.
വർധിപ്പിച്ച പെൻഷൻ തുക ലഭിക്കാൻ ടിആർ 83 ബി എന്ന പുതിയ അണ്ടർടേക്കിംഗ് രേഖ ഒപ്പിട്ടു നൽകണമെന്ന് അറിയിച്ച് പെൻഷൻകാരെ ട്രഷറി അധികൃതർ തിരിച്ചയക്കുകയായിരുന്നു.
ഇക്കാര്യം അറിയിച്ചുകൊണ്ട് ട്രഷറികളിലെ നോട്ടീസ് ബോർഡുകളിൽ നോട്ടീസ് പതിക്കുകയും ചെയ്തിട്ടുണ്ട്.
പെൻഷൻ വാങ്ങുന്നതിനു പെൻഷണർ ഒപ്പിട്ടു നൽകുന്ന രേഖയുടെ അപെൻഡിക്സ് വണിന്റെ അവസാന ഭാഗത്ത് ഇത്തരത്തിലുള്ള ഉത്തരവാദിത്വം ഉണ്ടെന്ന് വാചകമുണ്ട്. ഇതിനു പുറമേയാണ് പുതിയ സത്യവാങ്മൂലം നൽകേണ്ടിവരുന്നത്.
യഥാർഥത്തിൽ പെൻഷൻ അനുവദനീയമായതിലും കൂടുതലാണു നൽകുന്നതെങ്കിൽ ഉത്തരവാദിത്വം നൽകുന്നയാളുടേതല്ലേയെന്നാണ് വിരമിച്ച അധ്യാപകരുടെ ചോദ്യം. നൽകുന്നവരുടെ പിഴവിന് പെൻഷൻ വാങ്ങുന്നവരെ ശിക്ഷിക്കുന്നതു ദുരവസ്ഥയാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
യുജിസി പെൻഷൻ വർധന ഇക്കഴിഞ്ഞ നവംബർ ഒന്നിനാണു കേരളത്തിൽ നടപ്പാക്കിയത്. 2016 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പെൻഷൻ വർധന അനുവദിച്ചത്.
എന്നാൽ നാലു വർഷത്തെ വർധിച്ച തുക “സ്വാഹ’ എന്ന നിലപാടാണ് സംസ്ഥാന ധനമന്ത്രാലയത്തിന്റേത്. ശരാശരി 54,000 രൂപയായിരുന്ന പെൻഷൻ 60,000 രൂപയായാണ് വർധിപ്പിച്ചത്.