ആറളംഫാം സ്കൂളില്‍ നിന്നും ആദിവാസി കുട്ടികള്‍ കൊഴിഞ്ഞുപോകുന്നു

knr-adivasistudentഇരിട്ടി: ആദിവാസി പുനരധിവാസ മേഖലയിലെ സ്കൂളില്‍ നിന്നും ആദിവാസികുട്ടികള്‍ കൊഴിഞ്ഞു പോകുന്നു. ആറളം ഫാം സ്കൂളില്‍ ഈ അധ്യയന വര്‍ഷം 55 കുട്ടികള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചത്. ഇതില്‍ 50തോളം കുട്ടികള്‍ പണിയ വിഭാഗത്തില്‍പ്പെട്ട വരാണ്. ഫാമിലെ വിവിധ ബ്ലോക്കുകളില്‍ പുനരധിവസിപ്പിച്ച ആദിവാസി കുടുംബങ്ങളിലുള്ള കുട്ടികളെ സ്കൂളില്‍ എത്തിക്കാന്‍ ആദിവാസി പുനരധിവാസ മിഷന്‍ ഗോത്രസാരഥി പദ്ധതി പ്രകാരം വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കുട്ടികള്‍ക്ക് രാവിലെ 10ന് പാലും മറ്റു പലഹാരങ്ങളും ഉച്ചയ്ക്ക് ചോറും കറിയും ലഭിക്കുന്നതിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ കഴിയുന്നില്ല. രണ്ടു മുതല്‍ ഒമ്പതാം ക്ലാസുവരെയുള്ള കുട്ടികളാണ് പഠനം നിര്‍ത്തിയത്. കുട്ടികളെ സ്കൂളില്‍ എത്തിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടും കുട്ടികളെ വിദ്യാലയത്തിലേക്ക് പറഞ്ഞുവിടാാന്‍ രക്ഷിതാക്കള്‍ തയാറാകുന്നില്ല.

പഠനം പാതിവഴിയില്‍ നിര്‍ത്തിയവരില്‍ 34 ആണ്‍കുട്ടികളും 21 പേര്‍ പെണ്‍കുട്ടികളുമാണ്. പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഏഴില്‍ ആറുപേരും ഒമ്പതില്‍ 11പേരും  10ല്‍ ഒമ്പതുപേരും 11-ല്‍ 23പേരും 12-ല്‍ രണ്ടു പേരും 13-ല്‍ നാലുപേരുമാണ്  പഠനം നിര്‍ത്തിയത്.   ഇതില്‍ കൂടുതല്‍ പേര്‍ സ്കൂളില്‍ എത്താത്ത 11-ാംബ്ലോക്ക് സ്കൂളിന് സമീപത്തുതന്നെയാണ്. നൂറുശതമാനം ആദിവാസി കുട്ടികള്‍ മാത്രമുള്ള ഫാം സ്കൂളില്‍ 329 കുട്ടികളാണ് ഉള്ളത്. ഇത്തവണ ഒന്നാം ക്ലാസില്‍ 30തോളം പേര്‍ പ്രവേശനം നേടിയിട്ടുണ്ട്.

അധ്യാപകരുടെ പരിശ്രമവും ജില്ലാ പഞ്ചായത്തിന്റെയും ആറളം പഞ്ചായത്തിന്റെയും പ്രത്യേക പരിഗണനയും കൂടിയായപ്പോള്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി എസ്എസ്എല്‍സിക്ക് നൂറുശതമാനം വിജയം നേടാനും ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ചെറുപ്രായത്തില്‍ തന്നെ  സ്കൂളില്‍ പോകാതെ കുട്ടികള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായേക്കാമെന്നതിനാല്‍ ഇവരുടെ പഠനം തുടരാന്‍ അടിയന്തര ഇടപെടല്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായാലേ പ്രയോജനമുള്ളൂ.

Related posts