റെയില്‍വേ സ്റ്റേഷനിലെ എസ്കലേറ്റര്‍ ഓണത്തിന് മുമ്പ് തുറക്കുമെന്ന് എംപി

tcr-mprailതൃശൂര്‍: റെയില്‍വേ സ്‌റ്റേഷനിലെ എസ്കലേറ്റര്‍ ഓണത്തിന് മുമ്പ് തുറന്നുകൊടുക്കാനാകുമെന്ന് സി.എന്‍. ജയദേവന്‍ എംപി. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു എസ്കലേറ്ററിന്റെ പണി പൂര്‍ത്തിയായതായും രണ്ടാം എസ്കലേറ്ററിന്റെ നിര്‍മാണം അടിയന്തിരമായി പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നതെന്നും എംപി പറഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ സ്റ്റേഷന്‍ നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന വിവിധ പ്രവര്‍ത്തികള്‍ അദ്ദേഹം നേരിട്ടുകണ്ട് വിലയിരുത്തി. ദിവാന്‍ജി മൂലയിലെ മേല്‍പാലത്തിന് പൈലിംഗ് തുടങ്ങിയതായി ഉദ്യോഗസ്ഥര്‍ എംപിയെ അറിയിച്ചു.

നാളെയാണ് തറക്കല്ലിടല്‍ കര്‍മം. റെയില്‍വേയുടെ ഭാഗത്തു നിന്നുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആറു മാസത്തിനകം പൂര്‍ത്തീകരിക്കുമെന്നും നിലവില്‍ മറ്റു തടസങ്ങള്‍ ഒന്നുമില്ലെന്നും അധികൃതര്‍ എംപിയെ ധരിപ്പിച്ചു. അപ്രോച്ച് റോഡ് ഉള്‍പ്പെടെ നിര്‍മിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.

റെയില്‍വേ സ്റ്റേഷനില്‍ വൈ ഫൈ, ഇന്റഗ്രേറ്റഡ് അറൈവല്‍ഡിപ്പാര്‍ച്ചര്‍ കോണ്‍ ഗൈഡന്‍സ് സിസ്റ്റം എന്നിവ സ്ഥാപിക്കുന്നതു സംബന്ധിച്ചും പൂങ്കന്നത്തെ സ്റ്റേഷന്‍ നവീകരണം സംബന്ധിച്ചും എംപി ചോദിച്ചറിഞ്ഞു. പ്രാദേശികമായി നിലനില്‍ക്കുന്ന ആശങ്കകള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ച ശേഷം പൂങ്കുന്നത്തെ അടിപ്പാതയുടെ നിര്‍മാണം ആരംഭിച്ചാല്‍ മതിയെന്ന് എംപി നിര്‍ദേശിച്ചു. അടിപ്പാത വരുന്നതോടെ പ്രദേശത്ത് വെള്ളക്കെട്ട് ഭീഷണി രൂക്ഷമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.

റെയില്‍വേ ഏരിയാമാനേജര്‍ ഡോ. രാജേഷ് ചന്ദ്രന്‍, സ്‌റ്റേഷന്‍ മാനേജര്‍ ജോസഫ് നൈനാന്‍, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ രവികുമാര്‍, തൃശൂര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി. കൃഷ്ണകുമാര്‍, എം. ഗിരീശന്‍, റെയില്‍വേ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ എംപിയുമായി ചര്‍ച്ച നടത്തി.

Related posts