മങ്കൊമ്പ്: കുട്ടനാടൻ ജനതയ്ക്കു ദുരിതങ്ങളും കർഷകർക്ക് ആശങ്കയും സമ്മാനിച്ച് വീണ്ടും വേലിയേറ്റം ശക്തമാകുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ വെള്ളപ്പൊക്ക സമാനമായ സാഹചര്യമാണ് കുട്ടനാട്ടിൽ അനുഭവപ്പെടുന്നത്. ഇക്കൊല്ലത്തെ ഏറ്റവും ശക്തമായ വേലിയേറ്റമാണ് ഇന്നലെ അനുഭവപ്പെട്ടത്.
പൊതുവേ താഴ്ന്ന പ്രദേശങ്ങളെല്ലാം ഇന്നലെ വൈകുന്നേരം വരെ വെള്ളത്തിനടിയിലായിരുന്നു. ഇന്നലെ പുലർച്ചെ മുതൽ ആരംഭിച്ച വേലിയേറ്റം പതിവിനു വിപരീതമായി ഉച്ചവരെ തുടർന്നു. എന്നാൽ, പതിവുപോലെ വേലിയിറക്കവും ഏറെ വൈകി. സാധാരണയായി വേലിയിറക്കം ആരംഭിച്ചാൽ രണ്ടു മണിക്കൂറിനുള്ളിൽ വെള്ളം ഇറങ്ങേണ്ടതാണ്. ഇന്നലെ വൈകുന്നേരവും പല പുരയിടങ്ങളിൽനിന്നു വെള്ളം ഇറങ്ങിയിരുന്നില്ല. ജലനിരപ്പുയർന്നുവന്ന വേഗത്തിൽ ആയിരുന്നില്ല ഇന്നലെ വെള്ളമിറങ്ങിയത്. പതിവിൽ കവിഞ്ഞുള്ള വേലിയേറ്റ പ്രവണത കർഷകരെയാണ് ഏറെ ആശങ്കാകുലരാക്കുന്നത്.
കായൽ മേഖലകളിലടക്കം പുഞ്ചകൃഷി പാതിവഴിയോടടുത്തെത്തി നിൽക്കുകയാണ്. പല പാടശേഖരങ്ങളും, കായൽനിലങ്ങളും മടവീഴ്ച ഭീഷണി നേരിടുകയാണ്.വേലിയേറ്റ സമയത്ത കൃഷിയിടങ്ങളിലേക്കു വെള്ളം കവിഞ്ഞു കയറുകയാണ്. ആദ്യഘട്ടത്തിൽ വിത പൂർത്തിയായ പുളിങ്കുന്ന് കൃഷിഭവൻ പരിധിയിൽ വരുന്ന ശ്രീമൂലം കായൽ, കുട്ടനാട്ടിലെ ഏറ്റവും വലിയ പാടശേഖരമായ അയ്യനാട് പാടശേഖരം എന്നിവിടങ്ങളിൽ കൃഷിയാരംഭിച്ചു നാൽപതു ദിവസം പിന്നിട്ടുകഴിഞ്ഞു. ഡി ബ്ലോക്ക് വടക്കേ ആറായിരം കായലിലും കൃഷി പാതിവഴിയിലെത്തിയിരിക്കുകയാണ്. ഇവിടെയെല്ലാം രണ്ടാം വടമിടീലിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. പല കർഷകരും വളം വാങ്ങിക്കഴിഞ്ഞു.
രണ്ടാഴ്ച മുൻപും കുട്ടനാട്ടിൽ സമാനമായ രീതിയിൽ വേലിയേറ്റം അനുഭവപ്പെട്ടിരുന്നു. കൃഷിക്കുള്ള നിലമൊരുക്കൽ പുരോഗമിച്ചുവന്നിരുന്ന പല പാടശേഖരങ്ങളും മടവീഴ്ചയ്ക്കിരയായിരുന്നു. വർഷം തോറും നവംബർ, ഡിസംബർ മാസങ്ങളിൽ അനുഭവപ്പെട്ടിരുന്ന വേലിയേറ്റം മുന്നിൽക്കണ്ട തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ താഴ്ത്തണമെന്ന കർഷകരുടെ ആവശ്യം അധകൃതർ ചെവിക്കൊണ്ടിരുന്നില്ല. ഒടുവിൽ മടവീഴ്ച തുടർക്കഥയായതോടെ ഷട്ടറുകൾ താഴ്ത്തി ജലനിരപ്പു നിയന്ത്രിച്ചിരുന്നു.
എന്നാൽ, താഴ്ത്തിയ ഷട്ടറുകൾ വീണ്ടും ഉയർത്തിയതാണ് നിലവിലെ ദുരിതങ്ങൾക്കു കാരണമായതെന്നാണ് കർഷകരുടെ വാദം. ഇന്നലെ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടച്ചുതുടങ്ങുമെന്നാണ് ബന്ധപ്പെട്ടവർ നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, ഈ ഉറപ്പു പാലിക്കപ്പെട്ടില്ലെന്നതാണ് ഇന്നലെയുണ്ടായ അനഭങ്ങൾ വ്യക്തമാക്കുന്നത്. ഷട്ടറുകൾ താഴ്ത്തി ഇന്നുതന്നെ വെള്ളപ്പൊക്കത്തിനു പരിഹാരം കാണണമെന്നാണ് കർഷകരുടെയും കുട്ടനാട്ടിലെ ജനങ്ങളുടെയും ആവശ്യം.
