എല്ലാംകൊണ്ടും തികഞ്ഞവരെ മാത്രം ഉൾപ്പെടുത്തി രാഷ്ട്രീയമടക്കം ഒരു പ്രസ്ഥാനത്തിനും മുന്നോട്ടു പോകാനാകില്ല. പക്ഷേ, നേതൃസ്ഥാനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവരുടെയെങ്കിലും കുറ്റകൃത്യ പശ്ചാത്തലങ്ങൾ അന്വേഷിക്കണം; പ്രത്യേകിച്ച് സ്ത്രീവിഷയങ്ങളിൽ.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നത് മറ്റു രാഷ്ട്രീയപാർട്ടികൾക്കും മാതൃകയാണ്. പക്ഷേ, ഇപ്പോൾ ആരോപിക്കപ്പെടുന്ന സ്വഭാവദൂഷ്യങ്ങൾ, അദ്ദേഹം ഉന്നതസ്ഥാനങ്ങളിലെത്തുവോളം മുതിർന്ന നേതാക്കൾ ഉൾപ്പെടെ ആരും അറിഞ്ഞിരുന്നില്ലേ എന്ന ചോദ്യമുണ്ട്.
അതായത്, കുറ്റവാളികളെ സംരക്ഷിക്കില്ല എന്ന നീതീകരണ രാഷ്ട്രീയത്തിൽനിന്ന്, അറിഞ്ഞുകൊണ്ട് കുറ്റവാളികളെ വളർത്തില്ല എന്ന മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിലേക്ക് പാർട്ടികൾ വളരേണ്ടിയിരിക്കുന്നു. ഈ നിലപാട് മത-സമുദായ-സാംസ്കാരിക സംഘടനകൾക്കുൾപ്പെടെ ബൃഹത്തായ സംവിധാനങ്ങൾക്കൊക്കെ ബാധകമാണ്.
കോടതി വിധിക്കുവോളം രാഹുൽ കുറ്റാരോപിതൻ മാത്രമാണെന്നതാണ് യാഥാർഥ്യം. പക്ഷേ, അന്തിമവിധി വരുന്നതിനു മുന്പ് അതു സൃഷ്ടിക്കുന്ന രാഷ്ട്രീയ വേലിയേറ്റങ്ങളിലൂടെ, ഈ സംസ്ഥാനം ചർച്ച ചെയ്യേണ്ട ഗൗരവമുള്ള പല വിഷയങ്ങളെയും കടലെടുക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും തെരഞ്ഞെടുപ്പുകാലത്ത്.
മാത്രമല്ല, അഴിമതിക്കാരും സ്ത്രീപീഡകരും അഹങ്കാരികളും ഏകാധിപതികളുമൊക്കെ രാഷ്ട്രീയ പാർട്ടികളുടെ താക്കോൽസ്ഥാനങ്ങൾ കൈവശപ്പെടുത്തി ജനാധിപത്യത്തെ മലിനപ്പെടുത്തുന്നതും കാണാതെ പോകരുത്. അവരിൽ പലരെയും വിമർശിക്കാനോ തിരുത്താനോ പോലും സാധ്യമല്ലാതായി.
രാഷ്ട്രീയ പാർട്ടികളിലും സംഘടനകളിലുമൊന്നും പ്രാദേശികതലം മുതൽ നേതൃസ്ഥാനത്തുള്ളവരുടെ സ്വഭാവ ഓഡിറ്റ് നടത്തുന്ന ഫലപ്രദമായ സംവിധാനങ്ങളൊന്നുമില്ല. മൂല്യബോധമുള്ള വ്യക്തികൾ അടങ്ങുന്ന പക്ഷപാതരഹിതമായ അത്തരമൊരു സംവിധാനം അനിവാര്യമായിരിക്കുന്നു.
ഒരുപറ്റം കുറ്റവാളികളുടെയോ ചിലപ്പോൾ കുറ്റാരോപിതരുടെയോ പേരിൽ സത്യസന്ധരായ രാഷ്ട്രീയക്കാരും നേതാക്കളും തലകുനിച്ചു നിൽക്കേണ്ട സ്ഥിതിയുണ്ടാകരുത്. കേരളത്തിൽ ആദ്യമായിട്ടല്ല രാഷ്ട്രീയ നേതാക്കളുടെ സ്ത്രീപീഡനക്കേസുകൾ ഉണ്ടാകുന്നത്.
അത്തരം കേസുകളിൽ കുടുങ്ങിയവരെ സംരക്ഷിച്ചവർ ഇന്നിപ്പോൾ ധാർമികതയുടെ കൊടിയേന്തി മുന്നോട്ടു വരുന്ന കാഴ്ച അത്യന്തം ജുഗുപ്സാവഹമാണ്. പക്ഷേ, കപടരാഷ്ട്രീയത്തിന് ലജ്ജയില്ല. 2025 സെപ്റ്റംബറിൽ പുറത്തുവന്ന റിപ്പോർട്ടുകളനുസരിച്ച്, ഇന്ത്യയിലെ 31 ശതമാനം എംപിമാരും 29 ശതമാനം എംഎൽഎമാരും ഗൗരവതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനു കേസുള്ളവരാണ്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പുള്ള കണക്കാണിത്. 2009ലെ കണക്കുകളനുസരിച്ച് ക്രിമിനൽ കേസുകളിൽപ്പെട്ട എംപിമാരുടെ ശതമാനം 14 ആയിരുന്നു. 2024ൽ ഇത് ഇരട്ടിക്കു മുകളിലായി. വിവിധ സംസ്ഥാനങ്ങളിലെ 1200 എംഎൽഎമാരാണ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളത്.
ബിജെപിയുടെ 63ഉം കോൺഗ്രസിന്റെ 32ഉം എംപിമാർ ക്രിമിനൽ കേസിൽ പ്രതികളായിരുന്നു. കോൺഗ്രസിന്റെ എണ്ണം കുറഞ്ഞത് എംപിമാരുടെ എണ്ണം കുറവായതുകൊണ്ടാണ്. ആർജെഡിക്ക് അന്നുണ്ടായിരുന്ന നാല് എംപിമാരും ക്രിമിനൽ കേസുകളിൽ പ്രതികളായിരുന്നു.
അഴിമതിയുടെയും മറ്റു സാന്പത്തിക കുറ്റകൃത്യങ്ങളുടെയും കേസുകളെടുത്താൽ കൃത്യമായൊരു കണക്ക് സാധ്യമല്ല. ഭരണകക്ഷിയിൽ പെട്ടവർക്കോ ഘടകകക്ഷികളിൽ പെട്ടവർക്കോ എതിരേ അന്വേഷണ ഏജൻസികൾ കേസെടുക്കാറില്ലെന്ന റിപ്പോർട്ടുകൾ ഇതോടു ചേർത്തു വായിക്കുക.
എങ്ങനെയാണ് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളിൽ കുറ്റവാളികൾ എംഎൽഎമാരും എംപിമാരും ആകുന്നത്. പാർട്ടി സ്ഥാനാർഥിയാക്കിയതുകൊണ്ട് എന്ന് ഒറ്റവാക്കിൽ പറയാം. രാഷ്ട്രീയ തിരിച്ചടികൾ ഉറപ്പാകുന്പോഴല്ലാതെ ഒരു പാർട്ടിയും ഇത്തരക്കാരെ തള്ളിപ്പറയുന്നില്ല.
രാഹുലിന്റെ ചോരയ്ക്കു മുറവിളി കൂട്ടുന്നവരുടെ എളിയിലുള്ളത് ആരൊക്കെയാണെന്ന് പാർട്ടി അടിമകളല്ലാത്തവർക്കു കാണാവുന്നതേയുള്ളൂ. വിദ്യാർഥിരാഷ്ട്രീയം മുതലേ അക്രമത്തിലും സ്ത്രീപീഡനത്തിലും മാർക്ക് തട്ടിപ്പിലുമൊക്കെ ഉൾപ്പെടുന്നവരുണ്ട്.
എതിരാളികളെ നേരിടാനും ഗുണ്ടായിസത്തിനുമൊക്കെയായി പാർട്ടികൾ അവരെ വളർത്തിയെടുക്കുന്നു. സ്വന്തം പണവും സമയവും അധ്വാനവും രാഷ്ട്രീയത്തിനുവേണ്ടി സമർപ്പിച്ചവരേക്കാൾ, ഇത്തരക്കാർ മുൻനിരയിലെത്തുന്നു.
ഇവരാണ് രാഷ്ട്രീയത്തെ പുതിയ തലമുറയിൽനിന്ന് അകറ്റിയത്. ഇതിനു മാറ്റമുണ്ടാകണമെങ്കിൽ രാഷ്ട്രീയ മൂല്യങ്ങളെ വീണ്ടെടുക്കണം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിശ്ചയിക്കുമ്പോൾ ചെറുതും വലുതുമായ എല്ലാ പാർട്ടികളും ഇക്കാര്യത്തിനു പ്രാധാന്യം നൽകണം.
അവകാശവാദങ്ങളും ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായുള്ള താരതമ്യങ്ങളും ഒഴിവാക്കിയാൽ, കേരളം വിദ്യാഭ്യാസ-ആരോഗ്യ-കാർഷിക രംഗങ്ങളിലൊന്നും സുസ്ഥിര വികസനം കൈവരിക്കുന്നില്ല. കേന്ദ്ര അവഗണനയും സംസ്ഥാനത്തിന്റെ കെടുകാര്യസ്ഥതയും സാന്പത്തികനിലയും വികസനവും പരുങ്ങലിലാക്കി.
വന്യജീവി-തെരുവുനായ ആക്രമണങ്ങൾ ഓരോ ദിവസവും മനുഷ്യരുടെ ചോര വീഴ്ത്തുകയാണ്. ഭർതൃമതികളായ സ്ത്രീകൾ ഉൾപ്പെടെയാണ് രാഹുലിനെതിരേ ബലാത്സംഗം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത്.
രജിസ്റ്റർ ചെയ്ത പീഡനക്കേസുകൾ കോടതികൾക്കു വിട്ടുകൊടുത്ത് നമുക്ക് കേരളത്തെക്കുറിച്ചു സംസാരിക്കാം. അഴിമതിയുടെയും അക്രമത്തിന്റെയും സുഖലോലുപതയുടെയും നേതൃത്വങ്ങളിൽനിന്നു രാഷ്ട്രീയത്തെ മോചിപ്പിക്കുക എളുപ്പമല്ല; പക്ഷേ, രാജ്യത്തെ കീഴടക്കിയ വെള്ളക്കാരെ നാടുകടത്തിയവരുടെ പിന്മുറക്കാർക്ക് രാഷ്ട്രീയത്തെ നശിപ്പിച്ച ‘വെള്ളാന’കളെയും തുരത്താനാകും.
