തിരുവനന്തപുരം: സ്ഥാനാർഥി നിർണയത്തിൽ കോണ്‍ഗ്രസിലെ അതൃപ്തിക്ക് പരിഹാരമായില്ല. സീറ്റ് വേണമെന്ന തീരുമാനത്തില്‍ നിന്നു പിന്നോട്ടില്ലെന്ന നിലപാടുമായി കെ.സുധാകരനും അടൂര്‍ പ്രകാശും സമ്മര്‍ദം തുടരുന്നു.തനിക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ കണ്ണൂരില്‍ പാര്‍ട്ടിക്ക് ദോഷം ഉണ്ടാകുമെന്നും കൂടാതെ ലോക്സഭാ അംഗത്വം രാജിവയ്ക്കുമെന്നുമാണ് സുധാകരന് ഹൈക്കമാന്‍ഡിന് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.
ഇന്നലെ രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും സുധാകരനുമായി ചര്‍ച്ച നടത്തിയെങ്കിലും സുധാകരന് തന്റെ നിലപാടില്‍ നിന്നു പിന്നോട്ടുപോകാന്‍ തയാറായിട്ടില്ല.
അടൂര്‍ പ്രകാശും സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് നില്ക്കുന്നതിനാല് കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നത് വിലങ്ങുതടിയായി മാറിയിട്ടുണ്ട്. എല്‍ഡിഎഫും ബിജെപിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണവുമായി മുന്നോട്ടു പോകവെ കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളുടെ പിടിവാശിയും സ്വാര്‍ഥ താത്പര്യങ്ങളും കോണ്‍ഗ്രസ് നേതാക്കളില്‍ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.
കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ പിണറായി ഭരണത്തില്‍ നിന്നു കേരളത്തെ മോചിപ്പിക്കാന്‍ ജനങ്ങള്‍ യുഡിഎഫിന് വേണ്ടി ചെയ്യാന്‍ തയാറായി നില്ക്കുമ്പോള് വിജയ പ്രതീക്ഷ നഷ്ടമാക്കുന്ന പ്രവര്‍ത്തികളാണ് സുധാകരന്റെയും അടൂര്‍ പ്രകാശിന്റെയും ഭാഗത്തു നിന്നുണ്ടായി കൊണ്ടിരിക്കുന്നതെന്നാണ് കോണ്‍ഗ്രസിലെ ഭൂരിഭാഗം നേതാക്കളുടെയും പരാതി.
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന് ഹൈക്കമാന്‍ഡ് തീരുമാനം അട്ടിമറിക്കപ്പെടാനുള്ള സമ്മര്‍ദമാണ് സുധാകരനും അടൂര്‍ പ്രകാശും പയറ്റുന്നത്.അതേസമയം, സുധാകരനു മാത്രം ഇളവ് നല്‍കുന്നതിനെക്കുറിച്ചും ഹൈക്കമാന്‍ഡ് ചര്‍ച്ച ചെയ്യാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.
