തിരുവനന്തപുരം: സിപിഎം തീരുമാനിച്ച വിരമിക്കൽ പ്രായമായ 75 വയസ് കഴിഞ്ഞ ശേഷം രണ്ടാം തവണ 81ാം വയസിൽ പിണറായി വിജയൻ നിയമസഭയിലേക്ക് മത്സരിക്കുന്നത് അധികാര ദുർമോഹമാണെന്നു ചെറിയാൻ ഫിലിപ്പ്. തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ എം.എ. ബേബിയെ പോലെ നിരവധി പേരുള്ളപ്പോൾ മത്സര രംഗത്തു നിന്ന് സ്വയം മാറിയിരുന്നെങ്കിൽ പിണറായിയുടെ അന്തസ് ഉയരുമായിരുന്നു.
93 വയസുള്ളപ്പോൾ മത്സരിക്കുകയും, മുഖ്യമന്ത്രി പദം മോഹിക്കുകയും, ഒടുവിൽ കിട്ടാതെ വന്നപ്പോൾ മന്ത്രി പദവിയുള്ള സർക്കാർ സ്ഥാനം പിടിച്ചു വാങ്ങുകയും ചെയ്ത വി.എസ്. അച്യുതാനന്ദനെ പോലെ പിണറായി തരം താഴുന്നത് ദു:ഖകരമാണ്.വീണ്ടും അധികാരത്തിൽ വരുമെന്ന് ഉറപ്പായിരുന്ന 1977ൽ 64ാം വയസിൽ മത്സര രംഗത്തു നിന്നു പിന്മാറിയ സി.അച്യുതമേനോന്റെ മാതൃകയാണ് യഥാർഥ കമ്മ്യൂണിസ്റ്റുകാർ പിന്തുടരേണ്ടത്.
81ാം വയസിൽ പിണറായി വിജയൻ മത്സരിക്കുമ്പോൾ അദ്ദേഹത്തോടൊപ്പം രാഷ്ട്രീയ പാരമ്പര്യമുള്ള ജി.സുധാകരൻ 75ാം വയസിൽ മത്സരിക്കുന്നതിനെ പാർലമെന്ററി വ്യാമോഹമായി സിപിഎം നേതാക്കൾ ചിത്രീകരിക്കുന്നത് ഇരട്ടതാപ്പാണ്. രണ്ടു ടേം കഴിഞ്ഞവർ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന സിപിഎമ്മിന്റെ പ്രഖ്യാപിത തീരുമാനം പിണറായി ഇത്തവണ അട്ടിമറിച്ചതിനാൽ ഈ മണ്ഡലങ്ങളിൽ മത്സരിക്കാൻ അർഹതയുണ്ടായിരുന്ന മുപ്പതിലധികം സിപിഎം നേതാക്കളാണ് വെട്ടിനിരത്തലിന് ഇരയായത്.
