കല്ലൂര്‍ക്കാട്: പഞ്ചായത്താഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന സപ്ലൈകോ മെഡിക്കല്‍ സ്റ്റോര്‍ നിര്‍ത്തലാക്കാന്‍ അടിയന്തര നീക്കം. ജീവനക്കാരില്‍ നിന്ന് സ്റ്റോറിന്റെ താക്കോല്‍ ഇന്നലെ അധികൃതര്‍ പിടിച്ചെടുത്തു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂവാറ്റുപുഴ സപ്ലെകോ അസിസ്റ്റന്റ് മാനേജരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെത്തി അടച്ചിടല്‍ നടപടികള്‍ ആരംഭിക്കുകയായിരുന്നു.എന്നാല്‍ പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവച്ചു. അടച്ചു പൂട്ടല്‍ നടപടിക്ക് അധികൃതര്‍ തയാറെടുക്കുന്നുവെന്ന വിവരം ഒരാഴ്ച മുമ്പാണ് അറിഞ്ഞത്. ഇതറിഞ്ഞ് കല്ലൂര്‍ക്കാട് സ്വദേശിനി അടിയന്തര പ്രാധാന്യത്തോടെ ഹൈക്കോടതിയില്‍ ഇതിനെതിരേ റിട്ട് സമര്‍പ്പിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ഹര്‍ജി പരിഗണിച്ച് ജസ്റ്റീസ് പി.കൃഷ്ണകുമാര്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.റിട്ട് പരാതിയിന്മേല് അന്തിമ തീരുമാനമാകും വരെ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കരുതെന്ന ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചിട്ടുണ്ട്. സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറി, എംഡി, മെഡിസിന് വിഭാഗം മാനേജര്‍, സപ്ലൈകോ മൂവാറ്റുപുഴ ഡിപ്പോ മാനേജര്‍ എന്നിവര്‍ക്ക് ഇതേ ഉത്തരവിന്റെ പകര്‍പ്പു ലഭ്യമാക്കിയിട്ടുമുണ്ട്.
ഹൈക്കോടതിയുടെ ഈ ഉത്തരവ് അവഗണിച്ചാണ് അധികൃതര്‍ സ്ഥാപനം പൂട്ടാനെത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെറീഷ് ജോസ്, കോണ്‍ഗ്രസ് കല്ലൂര്‍ക്കാട് മണ്ഡലം പ്രസിഡന്റ് ബിജു പാലക്കോട്ടില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ശനിയാഴ്ച സ്ഥാപനം അടയ്ക്കാനെത്തിയവരുമായി ചര്‍ച്ച നടത്തുകയും കോടതി ഉത്തരവിന്റെ പകര്‍പ്പ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഇടപെടലോടെയാണ് അധികൃതര്‍ പിന്തിരിഞ്ഞത്.
ഇന്നലെ സ്ഥാപനം അവധിയായിരുന്നെങ്കിലും മൂവാറ്റുപുഴ നിന്നുള്ള അധികൃതര്‍ ജീവനക്കാരില്‍ നിന്ന് താക്കോല്‍ വാങ്ങുകയായിരുന്നു. ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ സ്ഥാപനത്തില്‍ നിന്ന് മരുന്നുകള്‍ നീക്കം ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പോലീസ് എന്നും അറിയുന്നു. താക്കോല്‍ കൊണ്ടുപോയതിനാല്‍ ഇന്ന് സ്ഥാപനം തുറക്കുമോ എന്നറിയില്ല.
കഴിഞ്ഞ പത്തു വര്‍ഷത്തോളമായി സ്ഥാപനം ഇവിടെ പ്രവര്‍ത്തിക്കുന്നു. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് എല്ലാ മരുന്നുകള്‍ക്കും 25 ശതമാനം വിലക്കുറവ് നല്‍കിയിരുന്നു. 12 മുതല്‍ 50 ശതമാനം വരെയും ആനുപാതികമായി വിലക്കിഴിവ് നല്‍കിയിരുന്ന സ്ഥാപനമാണ് പൊടുന്നനേ അധികൃതര്‍ അടച്ചു പൂട്ടാന്‍ ഒരുമ്പെടുന്നത്. തൊടുപുഴ, മൂവാറ്റുപുഴ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ടു സ്റ്റോറുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ശേഷം 2015 ലാണ് കല്ലൂര്‍ക്കാട് പ്രവര്‍ത്തനമാരംഭിച്ചത്.
മൊത്ത വിതരണവും ചില്ലറ വില്‍പ്പനയും നടത്തിയിരുന്ന ഇവിടെ ശരാശരി രണ്ടരക്കോടി രൂപ വാര്‍ഷിക വിറ്റുവരവ് ആദ്യ കാലങ്ങളില്‍ ലഭിച്ചിരുന്നതായി അറിയുന്നു. ഇവിടേക്ക് ആവശ്യമായ മരുന്നുകളുടെ വിവരം അറിയിക്കുമെങ്കിലും മൊത്ത വിതരണ സ്റ്റോറില്‍ നിന്ന് ആവശ്യമായ അളവില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി മരുന്ന് ലഭ്യമാക്കിയിരുന്നില്ല.
പല മരുന്നുകളും ലഭ്യമല്ലാതെ വന്നതോടെ ഉപയോക്താക്കള്‍ മറ്റു സ്ഥാപനങ്ങളെ ആശ്രയിക്കാന്‍ തുടങ്ങുകയായിരുന്നു. ഇതോടെ വാര്‍ഷിക വിറ്റുവരവ് ക്രമാതീതമായി കുറഞ്ഞ് ശരാശരി ഒന്നരക്കോടിയിലേക്കെത്തി. ജില്ലയില്‍ തന്നെയുള്ള ഇതര സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളില്‍ പലതിലും വാര്‍ഷിക വിറ്റുവരവ് ഏതാനും ലക്ഷങ്ങളില്‍ മാത്രം ഒതുങ്ങുമ്പോള്‍ കല്ലൂര്‍ക്കാട് സ്ഥാപനം പൂട്ടാന്‍ അധികൃതര്‍ തിടുക്കം കൂട്ടുന്നതാണ് ദുരൂഹം.
