കൊച്ചി: മോഡലിംഗിന്റെ പേരിലും ജോലി വാഗ്ദാനം ചെയ്തും പണം വാങ്ങി യുവതികളെ വിദേശത്തെത്തിച്ച് ലൈംഗിക വ്യാപാരത്തിനുപയോഗിച്ച കേസില്‍ അന്വേഷണം സിനിമാ സീരിയല്‍ മേഖലയിലേക്കും. അതിനിടെ കേസിലെ മുഖ്യപ്രതി സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിനെതിരെ ഒരു പരാതി കൂടി ലഭിച്ചു. കൊല്ലം സ്വദേശിനി എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് പരാതി നല്‍കിയത്. ഇതോടെ കേസുകളുടെ എണ്ണം മൂന്നായി. ഈ മാസം ഒമ്പതിനാണ് ആദ്യ പരാതി പോലീസിന് ലഭിച്ചത്. കേസില്ലെ വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചിട്ടുണ്ട്.
താരങ്ങളുമായി ബന്ധം
മുഖ്യപ്രതിയായ സിന്ധുവിന്റെ മകനും മകളും നടത്തുന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് ചില താരങ്ങളുമായി ബന്ധമുണ്ട്. ഇവര്‍ മുഖേന യുവതികളെ സ്വാധീനിച്ചാണോ ദുബായിലേക്ക് എത്തിച്ചതെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. റിമാന്‍ഡിലുള്ള രണ്ടാം പ്രതി അലീനയ്ക്ക് ലഹരിഗുണ്ടാ മാഫിയകളുമായി അടുത്ത ബന്ധമുണ്ട്. ഗുണ്ടാ നേതാവായ ആണ്‍സുഹൃത്ത് ഔറംഗസേബിന്റെ പേരില്‍ ഇവര്‍ പരാതിക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഔറംഗസേബിനായി അന്വേഷണം പുരോഗമിക്കുകയാണ്.
ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
സിന്ധുവിനെയും നിലവില്‍ റിമാന്‍ഡിലുള്ള അലീനയെയും മഞ്ജിമയെയും കസ്റ്റഡിയില്‍ വാങ്ങി മൂന്നു പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് നിലവില്‍ പോലീസ് ശ്രമിക്കുന്നത്. സെക്സ് റാക്കറ്റിന്റെ പ്രധാന ആസൂത്രകയായ സിന്ധുവിനെ മുംബൈയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ഇന്നലെ കൊച്ചിയിലെത്തിയ ഇവരെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത് വരികയാണ്. ഇവരുടെ സംഘത്തില്‍പ്പെട്ട രണ്ടുപേരെ കൂടി പിടികൂടാനുള്ള ശ്രമങ്ങള്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
സെക്സ് റാക്കറ്റുമായി ബന്ധമില്ലെന്നാണ് സിന്ധുവിന്റെ മൊഴി. മോഡലിംഗ് കെണി ആസൂത്രണം ചെയ്തത് സിന്ധുവാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. യുവതികള്‍ക്ക് വിസ നല്കിയതും ദുബായില്‍ സൗകര്യങ്ങള്‍ ഒരുക്കിയതും ഇവരാണ്. മോഡലിംഗ് പരിശീലനം, ജോലി, വീഡിയോ ഷൂട്ട്, ആഡംബര ഹോട്ടലില്‍ താമസം എന്നിവ വാഗ്ദാനം ചെയ്താണ് യുവതികളെ പ്രലോഭിപ്പിച്ചത്.
കേസില്‍ റിമാന്‍ഡിലായ മഞ്ജിമ, അലീന എന്നിവരാണ് സിന്ധുവിന്റെ ഏജന്റുമാര്‍. ഇവര്‍ വഴിയാണ് യുവതികളെ കണ്ടെത്തിയിരുന്നത്. കേസില്‍ ഇനി രണ്ട് വനിതകളെ കൂടി പിടികൂടാനുണ്ട്. ദുബായിലുള്ള ഇവരെ നാട്ടിലെത്തിക്കാന്‍ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
