ന്യൂഡല്‍ഹി: കള്ളപ്പണക്കാര്‍ക്ക് ഒരിക്കല്‍കൂടി അവസരം. ഇത്തവണ 45 ശതമാനം തുക സര്‍ക്കാരിനു നല്കി നിയമനടപടികളില്‍നിന്നു രക്ഷപ്പെടാനാണു പറയുന്നത്. ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ നാലു മാസമാണ് അനുവദിച്ചിരിക്കുന്നത്. തിങ്കളാഴ്ചത്തെ പൊതു ബജറ്റില്‍ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചു.
ലക്ഷക്കണക്കിനു കോടി രൂപയുടെ കള്ളപ്പണം വിദേശത്തുനിന്നു മടക്കിക്കൊണ്ടുവരുമെന്നു വീരവാദം മുഴക്കി അധികാരത്തിലേറിയ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇതു രണ്ടാംവട്ടമാണ് കള്ളപ്പണം വെളുപ്പിക്കാന്‍ അവസരം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം കൊട്ടിഘോഷിച്ച് അവതരിപ്പിച്ച പദ്ധതി വിജയിച്ചില്ല. 638 പേര് 4147 കോടി രൂപയുടെ സ്വത്ത് വെളിപ്പെടുത്തി. ഗവണ്മെന്റ് 60 ശതമാനം നികുതിയും പിഴയും ചുമത്തിയ വകയില്‍ 2500-ല്‍പരം കോടി രൂപ നേടി.
ഇപ്പോഴത്തെ പദ്ധതിയില്‍ 30 ശതമാനം നികുതിയും ഏഴര ശതമാനം പിഴയും ഏഴര ശതമാനം കൃഷി കല്യാണ്‍ സര്‍ചാര്‍ജും അടക്കം 45 ശതമാനം സര്‍ക്കാരിനു നല്കിയാല് മതി. ഇതു സ്വമേധയാ വെളിപ്പെടുത്തല്‍ പദ്ധതിയോ ശിക്ഷാ ഒഴിവ് പദ്ധതിയോ അല്ലെന്നാണു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞത്. ഏതായാലും ഇങ്ങനെ വെളിപ്പെടുത്തുന്ന സ്വത്തിനെപ്പറ്റി ആദായനികുതി നിയമപ്രകാരമോ സ്വത്തുനികുതി നിയമപ്രകാരമോ നടപടി ഉണ്ടാകില്ല. ബേനാമി കൈമാറ്റനിരോധന നിയമപ്രകാരവും നടപടിയില്ല.
11 പദ്ധതികള്‍
കള്ളപ്പണം വെളിപ്പെടുത്താന്‍ രാജ്യത്ത് ഇതുവരെ 11 പദ്ധതികള്‍ പ്രഖ്യാപിച്ചു. 1997 ലെ വോളന്ററി ഡിസ്ക്ലോഷര്‍ ഓഫ് ഇന്‍കം സ്കീം (വിഡിഐഎസ്) മാത്രമാണു ഗണ്യമായ തുക പുറത്തുകൊണ്ടുവന്നത്. 33,000 കോടി രൂപ അന്നു വെളിച്ചത്തുവന്നു. ഗവണ്മെന്റിന് 10,100 കോടി രൂപ ലഭിച്ചു.