ജാഗ്രത! യുവി മടങ്ങിവരുകയാണ്

sp-uvമിര്‍പുര്‍: സച്ചിനും സെവാഗിനും ശേഷം ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച എന്റര്‍ടെയ്‌നര്‍ ഇതാ പഴയ ഫോമിലേക്ക്. രണ്ടു ലോകകപ്പ് വിജയങ്ങളില്‍ ഇന്ത്യയുടെ മുന്നണിപ്പോരാളിയായിരുന്ന യുവി ഇടക്കാലത്ത് പരിക്കും കാന്‍സര്‍ രോഗവുമൊക്കെയായി കളത്തില്‍നിന്ന് അപ്രത്യക്ഷമായിരുന്നു.ഇതിനൊപ്പം നായകന്‍ ധോണിയുമായുള്ള പടലപ്പിണക്കങ്ങളും യുവിയുടെ കരിയറിനെത്തന്നെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്ന ഘട്ടത്തിലായിരുന്നു സെലക്ടര്‍മാര്‍ യുവിയില്‍ ഉറപ്പിച്ച വിശ്വാസം. ഇടയ്ക്കിടയ്ക്ക് ടീമില്‍ വന്നും പോയും ഇരുന്ന യുവി ഇതാ തന്റെ പ്രതാപകാലത്തെ ഫോമിലേക്കു മടങ്ങിയെത്തിയതിന്റെ സൂചന കാണിച്ചിരിക്കുന്നു.

ഏഷ്യാ കപ്പ് ട്വന്റി-20യില്‍ ശ്രീലങ്കയ്‌ക്കെതിരേ കഴിഞ്ഞ ദിവസം നടന്ന നിര്‍ണായക മത്സരത്തില്‍, നിര്‍ണായക പ്രകടനവുമായി കളം നിറഞ്ഞ യുവിയുടെ മികവാണ് ഇന്ത്യയുടെ വിജയത്തിലെത്തിച്ചത്. അര്‍ധസെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയാണ് മാന്‍ ഓഫ് ദ മാച്ച് എങ്കിലും യുവ്‌രാജ് സിംഗിന്റെ വെടിക്കെട്ടു പ്രകടനമാണ് ഏവരുടെയും പ്രശംസയ്ക്കു പാത്രമായത്.

ട്വന്റി-20യില്‍ ദേശീയ ടീമിലേക്ക് ജനുവരിയിലാണ് യുവിയെ മടക്കിക്കൊണ്ടുവരുന്നത്. അതിനു ശേഷം ഓസ്‌ട്രേലിയയിലും ശ്രീലങ്കയിലും കളിച്ചെങ്കിലും എടത്തു പറയത്തക്ക മികവ് യുവിക്കു പുറത്തെടുക്കാനായിരുന്നില്ല. എന്നാല്‍, കഴിഞ്ഞ ദിവസം ശ്രീലങ്കയ്‌ക്കെതിരേ 18 പന്തില്‍ 35 റണ്‍സ് നേടിയ പ്രകടനം യുവി ഫോമിലേക്കു മടങ്ങിയെത്തിയതിനുള്ള സൂചനയായി കണക്കാക്കാം. ഈ പ്രകടനത്തില്‍ യുവ്‌രാജും സംതൃപ്തനാണ്. എന്റെ കളി തിരിച്ചു കിട്ടിയതായി തോന്നുന്നു – ഇതാണ് യുവി കഴിഞ്ഞദിവസത്തെ പ്രകടനത്തെക്കുറിച്ച് പറഞ്ഞത്. കോഹ്്‌ലിക്കൊപ്പം അഞ്ചാം വിക്കറ്റില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമായിരുന്നു യുവി മടങ്ങിയത്. ഈ കൂട്ടുകെട്ടാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറയായത്. മുന്‍നിര ബാറ്റ്‌സ്മാന്മാരായ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന എന്നിവര്‍ പുറത്തായ ശേഷമാണ് യുവി കോഹ്‌ലിക്കൊപ്പം ചേര്‍ന്നത്.

കുറച്ചുനേരം ക്രീസില്‍ പിടിച്ചുനില്‍ക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് എത്തിയത്. അതു സാധിച്ചു. ബാറ്റിംഗ് പുരോഗമിച്ചതോടെ കൂടുതല്‍ ആത്മവിശ്വാസമായി. മികച്ച ഷോട്ടുകള്‍ ഉതിര്‍ക്കാന്‍ സാധിച്ചു. കളിയെ വളരെ പോസിറ്റീവായാണ് സമീപിച്ചത് -യുവി പറഞ്ഞു. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ 14 റണ്‍സ് മാത്രമാണ് എടുത്തതെങ്കിലും കോഹ്‌ലിക്കൊപ്പമുള്ള കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മാന്‍ ഓഫ് ദ മാച്ചായ കോഹ്‌ലിയെ യുവ്‌രാജ് അഭിനന്ദിച്ചു. യുവിയുടെ തിരിച്ചുവരവ് ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്കു മുതല്‍ക്കൂട്ടാണ്. ലോകകപ്പില്‍ എല്ലാക്കാലത്തും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള യുവി ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിലും തിളങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 2011ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിന്റെ താരം യുവ്‌രാജ് സിംഗായിരുന്നു.

Related posts