ചിന്നക്കട ഡിപ്പോപുരയിടത്തില്‍ പുതിയ ഫ്‌ളാറ്റ് നിര്‍മിക്കാനുള്ള നടപടി തുടങ്ങി

klm-dippoകൊല്ലം: ചിന്നക്കട ഡിപ്പോപുരയിടത്തിലെ ചോര്‍ന്നൊലിക്കുന്ന ഫ്‌ളാറ്റ് പൊളിച്ച് പുതിയ കെട്ടിടം നിര്‍മിക്കാനുള്ള നടപടി തുടങ്ങി. ഏകദേശം 30 കൊല്ലം പഴക്കമുള്ള താമസയോഗ്യമല്ലാത്ത ഫ്‌ളാറ്റാണ് പൊളിച്ചുമാറ്റുന്നത്. ഫ്‌ളാറ്റിന്റെ ശോചനീയാവസ്ഥക്കെതിരെ രാഷ്ട്രദീപിക നേരത്തെ വാര്‍ത്തനല്‍കിയിരുന്നു. തുടര്‍ന്നാണ് അധികൃതരുടെഭാഗത്തുനിന്നും നടപടിയുണ്ടായത്. മൂന്നുനിലകളുള്ള ഫ്‌ളാറ്റിന് പകരം ഒമ്പതുനിലകളുള്ള കെട്ടിടമാണ് നിര്‍മിക്കുന്നത് . രാജീവ് ഗാന്ധി ആവാസ് യോജന പദ്ധതി ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. ഏകദേശം 36 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. സമീപവാസികളായ ഏഴുകുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണ് ഫ്‌ളാറ്റ് നിര്‍മിക്കുന്നത് .ഇതിനായി പ്ലാന്‍തയാറാക്കികഴിഞ്ഞു. ഇതിനോടനുബന്ധിച്ച് ഫ്‌ളാറ്റിനോട് ചേര്‍ന്നുകിടക്കുന്ന കോര്‍പറേഷന്‍ സ്ഥലത്ത് നീളത്തില്‍ കെട്ടുന്ന താല്‍ക്കാലിക ഷെഡിലേക്ക് സാധനങ്ങളും മറ്റും മാറ്റുന്നതിനുള്ള തയാറെടുപ്പിലാണ് കോര്‍പറേഷന്‍.

18മാസം കൊണ്ട് ഫ്‌ളാറ്റ് നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് തീരുമാനം.കെട്ടിടനിര്‍മാണത്തിന്റെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത് സൗത്ത് ഇന്‍ഡ്യന്‍ കമ്പനിയാണ്. 26 കോടിയുടെ ടെന്‍ഡറാണ് നല്‍കിയിട്ടുള്ളത്. കോളനിനിവാസികളുമായി ചര്‍ച്ചനടത്തിയശേഷം ഷോപ്പിംഗ് മാള്‍ ഉള്‍പ്പെടെയുള്ള കെട്ടിടത്തിന്റെ പണിതുടങ്ങും. പുതിയ ഫ്‌ളാറ്റിന്റെ താഴത്തെനില പൂര്‍ണമായും ഷോപ്പിംഗ് സെന്ററുകള്‍ക്കായി ഉപയോഗപ്പെടുത്തും. കുടിവെള്ളത്തിനായിപൊതുകിണറിനെയാണ്  താമസക്കാര്‍ ആശ്രയിച്ചുവന്നത്. പുതിയ ഫ്‌ളാറ്റിലെ എല്ലാകുടുംബങ്ങള്‍ക്കും വാട്ടര്‍കണക്ഷനും ലിഫ്റ്റ് സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഷോപ്പിംഗ് മാളുകളില്‍നിന്ന് ലഭിക്കുന്ന വരുമാനം പൂര്‍ണമായും ഈ കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ക്കായി ചെലവഴിക്കുമെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്. ഒന്നിച്ചുതാമസിക്കുന്ന മറ്റ് കുടുംബങ്ങള്‍ക്കുകൂടി സ്ഥലം കണ്ടെത്തി വീട് വച്ച് നല്‍കാനും കോര്‍പറേഷന് പദ്ധതിയുണ്ട്. പുതിയ കെട്ടിടം നിര്‍മിക്കുന്നതിന്റെ ഭാഗമായി ഭൂമിപൂജാകര്‍മങ്ങള്‍ നടന്നു. ഓച്ചിറ ചിറയ്ക്കല്‍ ക്ഷേത്രം മേല്‍ശാന്തി രജേഷിന്റെ നേതൃത്വത്തിലാണ് കര്‍മങ്ങള്‍ നടന്നത്. കേര്‍പറേഷന്‍ നഗരവികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സത്താര്‍, പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി നൗഷാദ്, അനില്‍കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related posts