സീമ മോഹന്‍ലാല്‍
സമയം രാവിലെ 11 മണി. മിന്നല്‍പോലെ ഒരു ഡ്യൂക്ക് ബൈക്ക് ഹൈക്കോര്‍ട്ട് ബോട്ട്ജെട്ടിക്ക് അടുത്തായി വന്നുനിന്നു. അല്പം തടിച്ച ശരീരപ്രകൃതിയുള്ള ചെറുപ്പക്കാരന്, പിന്നില്‍ അയാളുടെ കഴുത്തിലൂടെ കൈയിട്ട് ചേര്‍ന്നിരിക്കുന്ന പെണ്‍കുട്ടി. അവളുടെ വേഷം ജീന്‍സും ടോപ്പുമാണ്. ഷാള്‍ തലയില്‍കൂടി ചുറ്റിയിട്ടുമുണ്ട്. ഇരുവരുടെയും തോളില്‍ കോളജ് ബാഗുണ്ട്. ബൈക്ക് റോഡ് സൈഡില്‍ ഒതുക്കിവച്ച് ഇരുവരും കൈകോര്‍ത്തുപിടിച്ച് മറൈന്‍ഡ്രൈവ് വാക്ക്വേയിലേക്ക് നടന്നു. ചുറ്റും നടക്കുന്നതൊന്നും അറിയാതെ അവര്‍ കെട്ടുവള്ളം പാലത്തിനടുത്തായി ഇരിപ്പുറപ്പിച്ചു. കുട നിവര്‍ത്തി കൊച്ചുവര്‍ത്തമാനങ്ങളില്‍ മുഴുകിയ ഇരുവരും പെട്ടെന്നാണ് അരുതാത്ത പ്രവൃത്തികളിലേക്ക് കടന്നത്. പരിസരം മറന്നുള്ള അവരുടെ പ്രവൃത്തികള്‍ അധികനേരം നീണ്ടുനിന്നില്ല. അവിടെ മഫ്തിയിലുണ്ടായിരുന്ന പോലീസുകാര്‍ ഇരുവരെയും പൊക്കി. വസ്ത്രങ്ങള്‍ യഥാസ്ഥാനത്തേക്കിട്ട് ജാള്യതയില്ലാതെയായിരുന്നു അവരുടെ നില്പ്. സംസാരത്തില്‍ യുവാവിനെക്കാള്‍ സാമര്‍ഥ്യം പെണ്‍കുട്ടിക്കു തന്നെയായിരുന്നു. ഇതൊന്നും ആദ്യമായിട്ടല്ല എന്ന രീതിയിലായിരുന്നു ആ കുട്ടി സംസാരിച്ചത്. പോലീസിനു നേരേ പല പ്രാവശ്യവും അവള് കയര്‍ത്തു. പക്ഷേ പയ്യന് എതിര്‍ത്തൊന്നും സംസാരിച്ചില്ല.
അവസാനം വീട്ടുകാരെ വിളിപ്പിക്കാമെന്നായി പോലീസ്. അതില്‍ പെണ്‍കുട്ടി വീണു. നഗരത്തിലെ ഒരു സ്ഥാപനത്തില്‍ പാരമെഡിക്കല്‍ കോഴ്സിനു പഠിക്കുന്നതാണ് പെണ്‍കുട്ടി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ ഏകമകള്‍. കൈ നിറയെ പണം. ഒരു കൂട്ടുകാരി വഴിയാണ് മെഡിക്കല്‍ റെപ്രസെന്റേറ്റീവ് ആയ യുവാവുമായി പരിചയപ്പെട്ടത്. സൗഹൃദം താമസിയാതെ പ്രണയത്തിലേക്കു വഴിമാറി. കുറഞ്ഞ സമയത്തിനുള്ളില്‍ യുവാവ് 19കാരിയുടെ വിശ്വസ്തനായി മാറി. രാവിലെ ക്ലാസിലേക്കെന്നു പറഞ്ഞു പോരുന്ന കുട്ടി മറൈന്‍ഡ്രൈവിലും ഷോപ്പിംഗ്മാളുകളിലും സിനിമാ തിയറ്ററുകളിലുമൊക്കെ യുവാവിനൊപ്പം കറങ്ങി നടന്ന് വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തുന്നതായിരുന്നു പതിവ്. മകള്‍ ക്ലാസില്‍ പോകുന്നില്ലെന്ന കാര്യം മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല.
വീട്ടുകാരുടെ ഫോണ്‍ നമ്പര്‍ ചോദിച്ചിട്ട് പെണ്‍കുട്ടി അത് പറയാന്‍ കൂട്ടാക്കിയില്ല. വീട്ടില്‍ അറിയിക്കേണ്ട, ഇനി അങ്ങനെയൊന്നും ഉണ്ടാവില്ലെന്നായിരുന്നു മറുപടി. പക്ഷേ മഫ്തിയിലുണ്ടായിരുന്ന വനിതാപോലീസുകാരികള്ക്ക് അതിനോട് യോജിക്കാനായില്ല. അതിലൊരാള്‍ പയ്യന്റെ കൈയിലുണ്ടായിരുന്ന ഫോണ്‍ വാങ്ങി. മടിച്ചിട്ടാണെങ്കിലും യുവാവ് ഫോണ്‍ നല്കി. നമ്പര്‍ തിരയുന്നതിനിടയില്‍ ആ വീഡിയോ ദൃശ്യങ്ങള്‍ കണ്ട് പോലീസുകാര്‍ മൂക്കത്തു വിരല്‍ വച്ചു. അതില്‍ കണ്ട വീഡിയോകളും ചിത്രങ്ങളും അതിഭീകരമായിരുന്നു. കൂടെ നില്ക്കുന്ന പെണ്‍കുട്ടിയുമായുള്ള അശ്ലീല വീഡിയോകളായിരുന്നു അത്. അശ്ലീല സിനിമകളെ വെല്ലുന്ന രംഗങ്ങളായിരുന്നു ഓരോന്നിലും. പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചാണ് ഇതെല്ലാം എടുത്തതെന്നുള്ള വിവരം കൂടി കേട്ടപ്പോള്‍ പോലീസുകാര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി. രക്ഷിതാക്കള്‍ ജോലിക്കു പോകുമ്പോള്‍ ഇടയ്ക്ക് കാമുകനെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്താറുണ്ടെന്ന് പെണ്‍കുട്ടി പോലീസിനോട് സമ്മതിച്ചു. നാളെ ഈ വീഡിയോകള്‍ മറ്റാരുടെയെങ്കിലും കൈകള്‍ എത്തിയാലോ എന്ന ചോദ്യത്തിന് തന്റെ കാമുകന് അങ്ങനെയൊന്നും ചെയ്യില്ലെന്നായിരുന്നു അവളുടെ മറുപടി. വേണ്ടിവന്നാല്‍ തങ്ങള്‍ വിവാഹം കഴിക്കുമെന്നും അവള് പറഞ്ഞു.
ഇത് ഹോട്ട് പോയിന്റ്സ്
നഗരത്തിലെ ചിലയിടങ്ങളില്‍ എന്തും നടക്കുമെന്ന് ചില കോളജ് വിദ്യാര്‍ഥികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ “ഹോട്ട് പോയിന്റ്സ്’. മറൈന്‍ഡ്രൈവ് വാക്ക് വേ, എറണാകുളത്തപ്പന് ഗ്രൗണ്ട്, ചില ഷോപ്പിംഗ് മാളുകള്‍, സുഭാഷ് പാര്‍ക്ക്, ചാത്യാത്ത് റോഡ്, ബോള്‍ഗാട്ടി, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മുട്ടിയുരുമി ഇരിക്കുന്ന കമിതാക്കളെ കാണാം. മുമ്പ് തൃപ്പൂണിത്തുറയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രവും ഇത്തരത്തിലുള്ള ഇടങ്ങളിലൊന്നായിരുന്നു. രാവിലെ കോളജിലേക്കെന്നു പറഞ്ഞു പോരുന്ന കമിതാക്കളുടെ ഇഷ്ടസങ്കേതങ്ങളിലൊന്നായിരുന്നു ഇവിടം. ഏക്കറുകളോളം കിടക്കുന്ന പ്രദേശത്തെ കാടുകളിലേക്കും വള്ളിപടര്പ്പുകളിലേക്കും നടന്നു പോകുന്ന കമിതാക്കളെ പിന്നീട് തുണിയുടുപ്പിക്കേണ്ട ഗതികേടും ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്കായിരുന്നു. അതില്‍ സ്കൂള്‍ കുട്ടികളും ഉണ്ടായിരുന്നു. പക്ഷേ ഇന്ന് സ്ഥിതി മാറി. ഇവിടെ പലയിടത്തും കാമറകള്‍ സ്ഥാനം പിടിച്ചതോടെ ദുരുദ്ദേശ്യത്തോടെ വരുന്ന കമിതാക്കളുടെ എണ്ണം കുറഞ്ഞതായി ഇവിടുത്തെ ജീവനക്കാര്‍ പറയുന്നു.
ഇവിടെ കുട വേണ്ട
കമിതാക്കളുടെ ചെയ്തികള്‍ അതിരുവിടുന്ന നഗരത്തിലെ മറ്റൊരിടമാണ് ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ട്. ആര്‍ട്ട് ഗ്യാലറിയോടു ചേര്‍ന്നുള്ള സ്ഥലങ്ങളിലും മൈതാനത്തെ ചെടികള്ക്കരുകിലെ സിമന്റു ബഞ്ചുകളിലും കാമുകീകാമുകന്മാരെ കാണാം. ഇവര്‍ കുട പിടിക്കാത്തവരാണെന്നു മാത്രം. കോളജ്കുമാരിമാര് മാത്രമല്ല അല്പം എയ്ജ് ഓവര്‍ ആയവരുടെയും ഇഷ്ട സങ്കേതമാണ് ഇവിടം. ചെടികള്‍ക്കിടയില്‍ എന്തുമാകാമെന്ന് സാക്ഷ്യം. രണ്ടു ദിവസം ദര്‍ബാര്‍ഹാള്‍ മൈതാനത്തിലിരുന്നപ്പോള് പലരെയും കണ്ടു. ഏറെയും വിദ്യാര്‍ഥികള്‍. സ്കൂള്‍ യൂണിഫോമിലുള്ളവരും കൂട്ടത്തിലുണ്ട്. സ്കൂള്‍ വിദ്യാര്‍ഥികളുടെ കൈയില്‍ പുസ്തകമുണ്ട്. പുസ്തകം തുറന്നുവച്ച് സംശയനിവാരണമെന്ന വ്യാജേന അവര്‍ കാണിക്കുന്നതുകണ്ട് കൂടെ ഉണ്ടായിരുന്ന സുഹൃത്തിന് കലികയറി. ചെടികള്‍ക്കിടയില്‍ കൈ കോര്‍ത്തുപിടിച്ചിരിക്കുന്ന യുവാവിനെയും പെണ്‍കുട്ടിയെയും കണ്ടപ്പോള്‍ വീണ്ടുമൊന്നു നോക്കാന്‍ തോന്നി. അയാളും ഞങ്ങളെ നോക്കി. തലേന്ന് വൈകുന്നേരം അവിടെ കണ്ട നീല ഷര്ട്ടുകാരന്. അപ്പോള്‍ അയാള്‍ക്കൊപ്പം ഉണ്ടായിരുന്നത് 25 വയസ് തോന്നിക്കുന്ന യുവതിയായിരുന്നു. മുടിയൊക്കെ സ്ട്രെയിറ്റ് ചെയ്ത് സ്കേര്‍ട്ടും ടോപ്പും ഇട്ട യുവതി. ഞങ്ങള്‍ ഇരുന്ന സിമന്റ്ബെഞ്ചിന് അടുത്തുതന്നെയായിരുന്നു അവരും ഇരുന്നത്. അവരുടെ ഇരിപ്പിലൊരു പന്തികേട് തോന്നിയതുകൊണ്ട് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
എന്നാല്‍ ഇന്നലെ യുവാവിനൊപ്പം കണ്ടത് 19 വയസുവരുന്ന പെണ്‍കുട്ടി. കോളജ് ബാഗില്‍ കൈയില്‍ പിടിച്ച് നിഷ്കളങ്കമുഖഭാവത്തോടെ ഇരിക്കുന്ന ആ പെണ്‍കുട്ടി. സുഹൃത്തിനോട് ഞാന്‍ അക്കാര്യം പറഞ്ഞു. ഞങ്ങളെ മനസിലായിട്ടാണോ എന്നറിയില്ല യുവാവ് ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ കൈ പിടിച്ച് അവിടെനിന്നു മറ്റൊരിടത്തേക്ക് മാറിയിരുന്നു. ഇങ്ങനെ എത്രയെത്ര കേസുകള്‍ ദിവസവും ഇവിടെ വരുന്നുണ്ടെന്ന് സമീപത്തെ കരിക്കുവില്പനക്കാരന് പറഞ്ഞു. അവിടെനിന്ന് എഴുന്നേറ്റ് ആര്‍ട്ട് ഗ്യാലറിയുടെ ഭാഗത്തേക്ക് നടന്നപ്പോള്‍ ഇരുന്നും കിടന്നും പ്രണയലീലകള്‍ കാട്ടുന്ന കമിതാക്കളെ കണ്ടു. നഗരത്തിലെ വിവിധ കോളജുകളില്‍ നിന്നുളള വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ തന്നെയാണ് രാവിലെ ക്ലാസുകട്ട് ചെയ്ത് വൈകുന്നേരം വരെ ഇവിടെ ഇരിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
അവിടെനിന്നു നടന്നത് സുഭാഷ് പാര്‍ക്കിലേക്കായിരുന്നു. ഇളംവെയില്‍ ഉണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ പരിസരം മറന്നിരിക്കുന്ന ഗയ്സ് ആന്‍ഡ് ഗാല്‍സ്. ഇവരുടെ പ്രവൃത്തികള്‍ കണ്ട് നിര്‍വൃതിയടയുന്ന ചിലരെയെങ്കിലും സമീപത്തെ ബഞ്ചുകളില്‍ കാണാനായി. മൊബൈല്‍ കാമറകള്‍ ഓണാക്കി വച്ച് “രസനിമിഷങ്ങള്‍’ ഒപ്പിയെടുക്കുന്ന കാഴ്ചക്കാരിലൊരുത്തനെ രൂക്ഷഭാവത്തില്‍ നോക്കിയെങ്കിലും അയാള്‍ ഒരു ചെറുചിരി സമ്മാനിച്ചു കണ്ണടച്ചു.
(നാളെ- ചാടുന്നത് ചതിക്കുഴിയിലേക്ക്)