ദാഹിച്ചപ്പോള്‍ വെള്ളം നല്‍കിയില്ല! മണിക്കൂറുകളോളം സമയം നിര്‍ത്തി ചോദ്യം ചെയ്തു; ഉറങ്ങാതിരിക്കാന്‍ ഉച്ചത്തില്‍ പാട്ട് വച്ചു; പാക് തടവില്‍ അഭിനന്ദന്‍ നേരിട്ടത് കടുത്ത പീഡനങ്ങളെന്ന് റിപ്പോര്‍ട്ട്

വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യയ്ക്ക് തിരികെ നല്‍കിയെങ്കിലും പാക് സൈന്യത്തിന്റെ പിടിയില്‍ അകപ്പെട്ട അദ്ദേഹത്തിന് നേരിടേണ്ടി വന്നത് കടുത്ത മാനസിക വെല്ലുവിളികളെന്ന് റിപ്പോര്‍ട്ട്.

ദാഹിച്ചപ്പോള്‍ കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ലെന്നും ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി മണിക്കൂറുകളോളം സമയം ഇരിക്കാന്‍ സമ്മതിക്കാതെ നിര്‍ത്തിച്ചുവെന്നും ഉറങ്ങാന്‍ അനുവദിക്കാതിരിക്കാന്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കുകയും ചെയ്തുവെന്നും അഭിനന്ദന്‍ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഡിബ്രീഫിങ്ങിനിടെയാണ് അഭിനന്ദന്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

തടവിലായ ആദ്യമണിക്കൂറുകള്‍ മാത്രമാണ് പാക് വ്യോമസേന അഭിനന്ദനെ ചോദ്യം ചെയ്തുള്ളു. തുടര്‍ന്നുള്ള സമയം കരസേനയുടെ കസ്റ്റഡിയിലായിരുന്നു. ഒരു സൈനികന്‍ ശത്രുരാജ്യത്തിന്റെ പിടിയിലാകുമ്പോള്‍ സൈനികവിന്യാസത്തേക്കുറിച്ചും റേഡിയോ ഫ്രീക്വന്‍സിയെക്കുറിച്ചും ആദ്യം 24 മണിക്കൂറില്‍ സംസാരിക്കരുതെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം ഇവ മണിക്കൂറുകള്‍ക്കുള്ളില്‍ മാറ്റുന്നതിനാണ് ഇത്തരം നീക്കം. എന്നാല്‍ അഭിനന്ദന്‍ ഇക്കാര്യങ്ങള്‍ ഒന്നും പുറത്തുപറഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാന് മീതെ സമ്മര്‍ദ്ദമുണ്ടായപ്പോഴാണ് അവര്‍ തങ്ങളുടെ നിലപാട് മയപ്പെടുത്തിയത്. പിന്നീട് തങ്ങള്‍ നല്ലരീതിയിലാണ് തടവുകാരോട് പെരുമാറിയത് എന്ന് കാണിക്കുന്നതിന് വീഡിയോയും മറ്റും പ്രചരിപ്പിക്കുകയും ചെയ്തു.

Related posts