അഭിനന്ദനെ ഇനി കാത്തിരിക്കുന്നത് പ്രയാസമേറിയ ദിനങ്ങള്‍ തന്നെ, സൈനിക വിമാനം പറത്താന്‍ ആറുമാസം കാത്തിരിക്കണം, ഇനി ചിലപ്പോള്‍ വലിയ ദൗത്യങ്ങളില്‍ പോലും ഒഴിവാക്കണം, ശത്രുരാജ്യത്തിന്റെ പിടിയിലായാല്‍ സൈനികര്‍ നേരിടേണ്ടി വരുന്ന പരീക്ഷണങ്ങള്‍ ഇങ്ങനെ

ഇന്ത്യയുടെ വീരപുത്രന്‍ അഭിനന്ദന്‍ വര്‍ധമാന്‍ നാട്ടില്‍ മടങ്ങിയെത്തിയെന്നത് ഏവര്‍ക്കും ആവേശവും ആശ്വാസവുമാണ്. എന്നാല്‍ പാക്കിസ്ഥാനില്‍ അവരുടെ സൈന്യത്തിന്റെ തടവില്‍ മണിക്കൂറുകള്‍ ചിലവഴിച്ച അഭിനന്ദന് പരീക്ഷണങ്ങള്‍ അവസാനിക്കുന്നില്ലെന്നതാണ് സത്യം. ശത്രുരാജ്യത്തിന്റെ പിടിയിലായവര്‍ തിരിച്ചെത്തിയാല്‍ എത്രവലിയ ഉദ്യോഗസ്ഥനാണെങ്കില്‍ പോലും അയാള്‍ക്ക് പിന്നീട് കൂടുതല്‍ ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ നല്കാറില്ല.

സൈന്യത്തിന് ഇക്കാര്യത്തില്‍ കൃത്യമായ നടപടിക്രമങ്ങളുണ്ട്. ശാരീരിക, മാനസിക പരിശോധനകളും സൈനിക ഇന്റലിജന്‍സ് വിഭാഗം ഉള്‍പ്പെടെ ഇന്ത്യന്‍ രഹസ്യന്വേഷണ ഏജന്‍സികളുടെ ദിവസങ്ങളോളം ദീര്‍ഘിക്കുന്ന വിശദമായ ചോദ്യംചെയ്യലും കഴിഞ്ഞു മാത്രമേ അഭിനന്ദന് വീട്ടിലേക്കും സാധാരണ ജീവിതത്തിലേക്കും മടങ്ങാനാകൂകയുള്ളു.

പാക് സൈന്യത്തിന്റെ പിടിയിലായിരുന്നതിനാല്‍ ബന്ദിയായിരുന്നയാളുടെ ശരീരത്തില്‍ സൈനിക രഹസ്യങ്ങളോ, സംഭാഷണങ്ങളോ ചോര്‍ത്താന്‍ ശേഷിയുള്ള സൂക്ഷ്മ ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ടോ എന്നതാകും ആദ്യ പരിശോധന. ശരീരാന്തര്‍ഭാഗത്ത് ഇത്തരം രഹസ്യ ഉപകരണങ്ങളുടെ സാന്നിധ്യം തിരിച്ചറിയാന്‍ പല വട്ടം സ്‌കാനിംഗിന് വിധേയനാകേണ്ടിവരും. ഒരു നിശ്ചിത കാലയളവില്‍ അഭിനന്ദന്‍ സൈന്യത്തിന്റെ കീഴിലുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരിക്കും. ശത്രുരാജ്യത്തിന്റെ പൗരനെ നിരീക്ഷിക്കുന്നതു പോലെയെന്ന് പറഞ്ഞാലും തെറ്റില്ല.

ശത്രുക്കളുടെ ബ്രെയിന്‍ വാഷിനു വിധേയനാക്കപ്പെട്ട് ചാരവൃത്തി ദൗത്യമേറ്റെടുത്താണോ ഒരാള്‍ മടങ്ങിയെത്തിയിരിക്കുന്നത് എന്ന് ഉറപ്പാക്കുക സൈന്യത്തിന്റെ ചുമതലയാണ്. വ്യോമസേനാ ചരിത്രത്തിലെ വീരപുരുഷനായിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കരിയപ്പയുടെ മകന്‍ എയര്‍ മാര്‍ഷല്‍ കെ.സി. നന്ദ കരിയപ്പ 1965ലെ യുദ്ധകാലത്ത് പാക് പിടിയിലായപ്പോഴും ഇതുതന്നെയായിരുന്നു നടപടി. അതുകൊണ്ട് തന്നെ അഭിനന്ദന്റെ വലിയ പരീക്ഷണങ്ങള്‍ അവസാനിച്ചെങ്കിലും ഇനിയുമേറെ പരീക്ഷകളെ നേരിടേണ്ടി വരുമെന്ന് ചുരുക്കം.

Related posts