ചമ്പക്കുളം: എസി (ആലപ്പുഴ-ചങ്ങനാശേരി കനാൽ) കനാൽ പൂർത്തിയാക്കാൻ സാധിക്കില്ലെങ്കിൽ ഈ കനാലിന്റെ പേര് മാറ്റണമെന്നു നാട്ടുകാർ. നിലവിൽ ഒന്നാം കര വരെ മാത്രം തുറന്നിരിക്കുന്ന കനാലിന്റെ പേര് ഒസി കനാൽ (ഒന്നാംകര ചങ്ങനാശേരി കനാൽ) എന്നാക്കണമെന്നാണ് ആവശ്യമുയരുന്നത്. കനാൽ പള്ളാത്തുരുത്തിവരെ തുറക്കാത്തതിലുള്ള ജനരോഷമാണ് ഈ പരിഹാസത്തിനു കാരണം.
കുട്ടനാടിന്റെ ജീവനാഡി ആകേണ്ടിയിരുന്ന എസി കനാൽ ഇന്ന് ആഴം കുറഞ്ഞ് മാലിന്യ വാഹിനിയാണ്. കനാലിന് ഒരു പുനർജന്മം ലഭിക്കുന്നത് കാത്തിരിക്കുകയാണ് നാട്ടുകാർ. ചങ്ങനാശേരി മനയ്ക്കച്ചിറയിൽനിന്ന് ആരംഭിച്ച് ഇപ്പോൾ ഒന്നാംകരയിൽ അവസാനിക്കുന്ന ഈ കനാലിന്റെ നിലനില്പിന് വേണ്ടി വാദിച്ച് മടുത്തവരാണ് കുട്ടനാട്ടുകാർ.
മനയ്ക്കച്ചിറയിൽനിന്ന് ആരംഭിക്കുന്ന ഈ കനാലിന്റെ ആദ്യ മൂന്ന് നാല് കിലോമീറ്റർ ദൂരം പോളയും പായലും മലിനജലവും നിറഞ്ഞ് ദുർഗന്ധപൂരിതമാണ്. പാടശേഖരങ്ങളിൽനിന്ന് പുറന്തള്ളുന്ന മലിനജലംകൂടി ആകുമ്പോൾ കനാലിന്റെ അവസ്ഥ വളരെ ദയനീയമാകുന്നു.
നിരവധിതവണ ഈ കനാൽ വൃത്തിയാക്കുന്നതിനായി ലക്ഷങ്ങൾ ചെലവഴിച്ചിരുന്നു. എന്നാൽ ഒന്നും ഫലം കണ്ടില്ല. യഥാസമയം തുടർപ്രവർത്തനങ്ങൾ നടത്താതെ പോകുന്നതാണ് കാരണം. ഈ കനാലിന്റെ ദുർഗതി കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് ആക്കം കൂട്ടുന്നുമുണ്ട്.
ഈ കനാലിലേയ്ക്ക് എത്തുന്ന നിരവധി നാട്ടുതോടുകൾ ഉണ്ടായിരുന്നു. ഇന്ന് അവയെല്ലാം പോള നിറഞ്ഞും ആഴം കുറഞ്ഞും വൃത്തിഹീനമായിരിക്കുന്നത് ഈ കനാലിന്റെ ദുരിതത്തിന് ആക്കം കൂട്ടുന്നു. കനാൽ കൈയേറി സ്ഥാപിച്ചിരിക്കുന്ന കച്ചവട സ്ഥാപനങ്ങളിൽനിന്നുള്ള മാലിന്യവും ഇതിൽ പ്രധാന പങ്ക് വഹിക്കുന്നു.
എസി റോഡിന്റെയും കനാലിന്റെയും നിർമാണ കാലത്ത് ലക്ഷ്യമിട്ടിരുന്നത് റോഡിന്റെയും കനാലിന്റെയും സംയുക്തമായ നിർമാണവും വികസനവുമായിരുന്നു. എന്നാൽ, പിന്നീട് കാലാകാലങ്ങളിൽ റോഡ് നിർമാണം മാത്രം പുരോഗമിക്കുകയും വിവിധങ്ങളായ കാരണങ്ങളാൽ കനാൽ നിർമാണം മങ്കൊമ്പ് ഒന്നാംകരയിൽ അവസാനിക്കുകയും ചെയ്തു.
മണിമലയാറും പമ്പയാറും അതിന്റെ കൈവഴിയായ പൂക്കൈതയാറും എസി റോഡും സമാന്തരമായി ബന്ധിപ്പിക്കാനുള്ള എസി കനാലിന്റെ നിർമാണം നിന്നുപോയ കാലത്ത് തുടങ്ങിയതാണ് കുട്ടനാട്ടിലെ വെള്ളപ്പൊക്ക പ്രശ്നങ്ങളും. അടുത്തകാലത്ത് കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ എസി റോഡ് നവീകരണം പോലും റോഡിന് തെക്ക് ഭാഗത്തെ വെള്ളപ്പൊക്ക പ്രശ്നങ്ങൾ രൂക്ഷമാക്കി.
റോഡ് രൂപകല്പന ചെയ്ത കാലത്ത് ആണ്ടു വട്ടത്തിലൊരിക്കലെത്തുന്ന വെള്ളം ഒഴുകി മാറുന്ന തരത്തിൽ നദികളും തോടുകളും കായലുകളും ആഴമുള്ളവയായിരുന്നു. എസി റോഡിനൊപ്പം എസി കനാൽ വിഭാവനം ചെയ്തപ്പോൾതന്നെ പെരുന്ന മുതൽ പള്ളാത്തുരുത്തി പൂക്കൈത ആറുവരെ ബന്ധിപ്പിക്കുന്ന ഒരു നദി സമാനമായ സമാന്തര കനാലാണ് ഇത് വിഭാവനം ചെയ്തവർ സ്വപ്നം കണ്ടത്.
മലനാടിനെയും കുട്ടനാടിനെയും തീരദേശത്തേയും തമ്മിൽ ബന്ധിപ്പിക്കുന്നതോടൊപ്പം മണിമലയാർ കടന്നു പോകുന്ന ചങ്ങനാശേരിയുടെ പടിഞ്ഞാറ് ഭാഗവും തലവടി, മുട്ടാർ, വെളിയനാട്, രാമങ്കരി പ്രദേശങ്ങളിലെ വെള്ളവും അതോടൊപ്പം എടത്വാ, ചമ്പക്കുളം, നെടുമുടി തുടങ്ങിയ പ്രദേശങ്ങളിലൂടെ ഒഴുകിയെത്തുന്ന പമ്പാനദിയിലെ വെള്ളവും കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും ഒഴുകി പൂക്കൈത ആറ്റിലൂടെ വേമ്പനാട് കായലിലെത്തുന്നു.
അതുവഴി എസി റോഡ് കടന്നു പോകുന്ന ചങ്ങനാശേരി, കുട്ടനാട് താലൂക്കുകളിലെ റോഡിന് തെക്കുഭാഗത്തെ വെള്ളപ്പൊക്കം ഒരു പരിധി വരെ നിയന്ത്രണ വിധേയമാക്കാനും റോഡിന് വടക്കുഭാഗം റോഡിന്റെ നേരിട്ടുള്ള സംരക്ഷണത്താൽ വെള്ളപ്പൊക്കത്തിന്റെ തീവ്രത കുറക്കുകയും ചെയ്യുമെന്നാണ് വിഭാവനം ചെയ്തവർ പ്രതീക്ഷിച്ചത്.
എന്നാൽ റോഡും കനാലും വിഭാവനം ചെയ്തവരുടെ ദിശാബോധമോ താത്പര്യമോ പിന്നാലെ വന്നവർക്ക് ഇല്ലാതെ പോയതോ, മറ്റ് പല കാരണങ്ങളാലോ എ സി കനാൽ എന്നത് ഇന്നും പൂർത്തിയാകാത്ത ഒരു സമസ്യയായി കുട്ടനാട്ടുകാരുടെ മുന്നിൽ നില്ക്കുന്നു.
വിഭാവനം ചെയ്ത രീതിയിൽ സമയബന്ധിതമായി തന്നെ റോഡ് പണി പൂർത്തിയായി. എന്നാൽ എസി കനാൽ കാലക്രമത്തിൽ മങ്കൊമ്പ് ഒന്നാം കര വരെ മാത്രം തുറന്നു. മണിമലയാറിനേയും കൈത്തോടുകളേയും പമ്പയും പൂക്കൈതയുമായി ബന്ധിപ്പിക്കാൻ സാധിക്കാതെ പോയി.
ഇക്കാലയളവിൽത്തന്നെ എസി റോഡിന് കിടങ്ങറയിലും നെടുമുടിയിലും പള്ളാത്തുരുത്തിയിലും വലിയ പാലങ്ങൾ വന്നു. ചങ്ങനാശേരി മുതൽ പള്ളാത്തുരുത്തിവരെ വലുതും ചെറുതുമായ നിരവധി റോഡുകളും പാലങ്ങളും എസി കനാലിനെ നിർദിഷ്ട കനാലിനെ തടസപ്പെടുത്തി രൂപപ്പെട്ടു.
ഇടത്തോടുകളുടെ വിസ്തൃതി കുറഞ്ഞതും പാലങ്ങളും റോഡുകളും ചേർന്ന് ഞെരുക്കിയപ്പോഴും എസി കനാൽ പൂർത്തിയാവാതെ പാതി വഴിയിൽനിന്നപ്പോഴും കുട്ടനാട്ടിലെ പല പഞ്ചായത്തുകളും ചെറിയ വെള്ളപ്പൊക്കങ്ങളിൽ പോലും വലിയ ദുരിതം സഹിക്കുന്നു. 2018ലെ പ്രളയകാലത്തെ ദുരിതം ഓർക്കാൻ പോലും ആവില്ല.
