തൃശൂർ: കാറിടിച്ച് കാലിനു ഗുരുതരമായി പരിക്കേറ്റ കോബി എന്ന നായക്കുട്ടിക്കു രക്ഷകനായി അഡ്വ. ഷാജി കോടങ്കണ്ടത്ത്. തൃശൂർ ബാരിസ്റ്റേഴ്സ് ക്ലബ്ബിലെ നിത്യസന്ദർശകയായ കോബിയെ കഴിഞ്ഞദിവസമാണ് പുഴയ്ക്കൽ ബണ്ട് റോഡിൽവച്ച് കാറിടിച്ചത്.
അവശനിലയിലായ നായക്കുട്ടിയെകണ്ട് രക്ഷിക്കാനായി ഉടൻ തന്നെ ഷാജി വക്കീൽ ഇറങ്ങിത്തിരിച്ചു. സഹായത്തിനു സുഹൃത്തുക്കളായ അഭിഭാഷകരുമെത്തി. കോബിയെ കൊക്കാലെ മൃഗാശുപത്രിയിൽ എത്തിച്ചു.
എക്സ്റേ എടുത്തപ്പോൾ കാലിനു ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തി. ഓപ്പറേഷൻ വേണമെന്ന് ഡോ. റെജി ചാക്കോ നിർദേശിച്ചു. തുടർന്ന് നായക്കുട്ടിയുടെ കാലിന് ഓപ്പറേഷൻ നടത്തി. തുടർന്നുള്ള പരിചരണം നൽകാൻ ഷാജി വക്കീൽ നായക്കുട്ടിയെ വീട്ടിലെത്തിച്ചു. സന്തോഷത്തോടെ തന്നെ ഭാര്യ റോസ് ഷാജി കോബിയുടെ ശുശ്രൂഷ ഏറ്റെടുത്തു. പത്തു ദിവസത്തിനു ശേഷമാണ് നായക്കുട്ടി ആരോഗ്യം വീണ്ടെടുത്തത്. കോബിയെ പുഴയ്ക്കൽ പാടശേഖരത്തിലെ പഴയ കൂട്ടുകാരുടെ അടുത്തേക്കു തിരിച്ചെത്തിക്കാനാണു തീരുമാനം.
ഓപ്പറേഷൻ ചെയ്ത വെറ്ററിനറി സർജൻ ഡോ. റെജി ചാക്കോ, കോബിയെ പരിചരിച്ച ഭാര്യ റോസ്, ഒപ്പം നിന്ന അഭിഭാഷക സുഹൃത്തുക്കൾ, തന്റെ സാരഥി സാൻജോ തുടങ്ങിയവരോട് അഡ്വ. ഷാജി കോടങ്കണ്ടത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ നന്ദി അറിയിച്ചു.
