ചാവക്കാട്: ഇരുകാലുകളും തളർന്ന സുഹൈലിനെ പുറം ലോകത്ത് എത്തിച്ചിരുന്ന വിനേഷ് ഇനി ഓർമ. മണത്തല വോൾഗ നഗറിലുണ്ടായ ബൈക്കപകടത്തിൽ ഒരുമനയൂർ ചെറുപുഷ്പം പള്ളിക്ക് സമീപം നടുമുടിയിൽ വിശ്വനാഥൻ – മീന ദമ്പതികളുടെ മകൻ വിനേഷ് (35) കഴിഞ്ഞദിവസം മരിച്ചു.
അയൽവാസിയും തന്റെ ആത്മ സുഹൃത്തുമായ വിനേഷിന്റെ വേർപ്പാട് അമ്പലത്ത്വീട്ടിൽ സലാം മകൻ സുഹൈലിന് താങ്ങാവുന്നതിനപ്പുറമാണ്.
ബംഗളൂരു ആസ്ഥാനമായ കമ്പനിയിലെ ജോലിക്കാരനായ വിനേഷ് കുറേകാലമായി വർക്ക് ഫ്രം ഹോമിലാണ്. വൈകീട്ട് അഞ്ച് കഴിഞ്ഞാൽ, കാലുകൾ തളർന്ന സുഹൈലുമായാണ് പുറത്ത് പോകുക. റോഡിൽ എത്തിച്ച് ചെറിയ കുപ്പികളിലെ അത്തറ് കച്ചവടത്തിന് സഹായിച്ച് നാട്ടു വിശേഷങ്ങൾ പറഞ്ഞു രാത്രി വരെ കഴിച്ചുകൂട്ടും.
വർഷങ്ങളായി തുടരുന്ന ഈ കാഴ്ച നാട്ടുകാർക്ക് ഇനി നൊമ്പരപ്പെടുത്തുന്ന ഓർമയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് മെബർ കെ.ജെ. ചാക്കോ വേദനയോടെ സ്മരിച്ചു, സുഹൈലിന് പ്രാണൻ പോയ വേദനയും.
എല്ലാ ദിവസവും അത്തറ് കച്ചവടത്തിന് കൊണ്ടുപോയി തിരികെ വീട്ടിൽ എത്തിക്കുകയും വിശേഷ അവസരങ്ങളിൽ പുറത്തേയ്ക്ക് കൊണ്ടുപോകുകയും ചെയ്യുന്ന വിനേഷ് ഇന്നലെ വിടപറഞ്ഞപ്പോൾ സുഹൈലും ചക്രക്കസേരയും ബാക്കി.
