ഹൈദരാബാദ്: സർക്കാർ ആശുപത്രിയിൽ അധികൃതർ ആംബുലൻസ് വിട്ടുനൽകാത്തതിനെ തുടർന്ന്, മൃതദേഹം തോളിലേറ്റി കുടുംബം നടന്നത് നാല് കിലോമീറ്റർ ദൂരം. തെലുങ്കാനയിലെ ഭദ്രാചലം സ്വദേശി കാന്തി വെങ്കണ (45) യുടെ മൃതദേഹമണ് കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും ചുമലിലേറ്റേണ്ടി വന്നത്.
കഴിഞ്ഞ ആഴ്ചയുണ്ടായ കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് സൂര്യാഘാതമേറ്റ കാന്തിയെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലായിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇത്തരം അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ആശുപത്രിയിൽ വാഹനം ലഭ്യമായിരുന്നിട്ടും അധികൃതർ അത് വിട്ടുനൽകാൻ തയാറായില്ല. മറ്റ് സഹായങ്ങളൊന്നും ലഭിക്കാതെ വന്നതോടെയാണ് ബന്ധുക്കൾ മൃതദേഹം ചുമലിൽ ചുമന്ന് യാത്ര തിരിക്കേണ്ടി വന്നത്.
ഇതേ തുടർന്ന് വൻ പ്രതിഷേധമാണ് തെലുങ്കാനയിൽ ഉണ്ടായത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
