സ്വന്തം ലേഖകൻ
തൃശൂർ: വിദ്യാർഥികൾ ഉൾപ്പെട്ട നാലംഗ ബൈക്ക് മോഷണ സംഘത്തെ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര കോരന്പി വീട്ടിൽ അജീഷ് (30), തളിക്കുളം തന്പാൻകടവ് പണിക്കവീട്ടിൽ അബ്ദുൾസഹദ് (25), പ്രായപൂർത്തിയാകാത്ത രണ്ടു വിദ്യാർഥികൾ എന്നിവരെയാണ് എസ്ഐ അരുണ്‍ഷാ അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത മോഷ്ടാക്കളിൽ ഒരാൾ പത്താം ക്ലാസിലും മറ്റൊരാൾ പ്ലസ്ടുവിലും പഠിക്കുന്നവരാണ്. ഇവരാണ് ബൈക്ക് മോഷണത്തിന്റെ മുഖ്യസൂത്രധാരന്മാർ. ഇവരിൽനിന്ന് മോഷ്ടിച്ച ബൈക്കുകൾ പിടിച്ചെടുത്തു. മെഡിക്കൽ കോളജ് ആശുപത്രി, വെളപ്പായ സന പാർക്ക് ഹോട്ടലിനു സമീപം, പെരിങ്ങണ്ടൂർ കെ.ഡി. സ്റ്റുഡിയോയുടെ മുൻവശം, തൃശൂർ പുത്തൻപള്ളി എന്നിവിടങ്ങളിൽനിന്നാണ് ഇവർ ബൈക്കുകൾ മോഷ്ടിച്ചത്.
മോഷണ മുതലാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ നിസാര തുകയ്ക്കാണ് അജീഷും അബ്ദുൾ സഹദും ഇവരിൽനിന്നു ബൈക്കുകൾ വാങ്ങിയത്. മാത്രമല്ല, കൂടുതൽ ബൈക്കുകൾ മോഷ്ടിക്കാൻ ഇവർ പ്രേരിപ്പിക്കുകയും ചെയ്തു.മെഡിക്കൽ കോളജ് പരിസരത്തുനിന്നു ബൈക്ക് മോഷ്ടിച്ച പ്രതികളുടെ ദൃശ്യങ്ങൾ സിസി ടിവി കാമറയിൽ കണ്ടെത്തിയിരുന്നു.
കഴിഞ്ഞദിവസം വാഹനപരിശോധനയ്ക്കിടെ അവിചാരിതമായി വിദ്യാർഥികൾ ബൈക്കുമായി പോലീസിന്റെ പിടിയിലാവുകയായിരുന്നു. ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷണത്തെക്കുറിച്ചും തങ്ങളിൽനിന്നു കുറഞ്ഞ തുകയ്ക്കു ബൈക്ക് വാങ്ങുന്നവരെക്കുറിച്ചുമുള്ള വിവരങ്ങൾ പുറത്തായത്. വിദ്യാർത്ഥികളെ ജുവനൈൽ കോടതിയിലും മറ്റു രണ്ടുപേരെ വടക്കാഞ്ചേരി കോടതിയിലും ഹാജരാക്കി.