സാം കൊല്ലപ്പെടുന്നതിന് തലേദിവസം രാത്രി വീടിന്റെ പരിസരത്തെത്തി ചെടികള്‍ക്കിടയില്‍ ഒളിച്ചിരുന്നു, ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലക്കാന്‍ ഒരു കാരണമുണ്ട്, സാമിനെ കൊലപ്പെടുത്തിയ രാത്രി ഇങ്ങനെ

മെല്‍ബണില്‍ ഏറെ ചലനം സൃഷ്ടിച്ച സാം വധക്കേസില്‍ ഭാര്യ സോഫിയയും അരുണ്‍ കമലാസനനും കുടുങ്ങിയത് ഓസ്‌ട്രേലിയന്‍ പോലീസിന്റെ പഴുതില്ലാത്ത അന്വേഷണത്തില്‍. പോലീസ് കസ്റ്റഡിയില്‍ തത്ത പറയും പോലെ സത്യങ്ങള്‍ തുറന്നു പറഞ്ഞ അരുണ്‍ കൊലപാതക ദിവസത്തിലെ കാര്യങ്ങള്‍ വിവരിച്ചു നല്കി. ഇതിന്റെ ഓഡിയോ പോലീസ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

ഓറഞ്ച് ജ്യൂസില്‍ സയനൈഡ് ചേര്‍ത്ത് സാമിന്റെ വായിലേക്ക് ഒഴിച്ച് കൊടുക്കുകയായിരുന്നുവെന്നും ഓറഞ്ച് ജ്യൂസില്‍ സയനൈഡ് നന്നായി കലരുന്നതുകൊണ്ടാണ് ഈ ജ്യൂസ് തന്നെ തെരഞ്ഞെടുത്തതെന്നും അരുണ്‍ പറയുന്നുണ്ട്. സാം കൊല്ലപ്പെടുന്നതിന് തലേദിവസം രാത്രി 10 മണി മുതല്‍ വെളുപ്പിനെ 3.30 വരെ സാമിന്റെ വീട്ടിലും പരിസരത്തുമായി ഒളിച്ചുനിന്ന ശേഷം ആരുമറിയാതെ അരുണ്‍ വീടിനുള്ളില്‍ പ്രവേശിക്കുകയായിരുന്നുവെന്നും, അതിനു ശേഷം അവോക്കാഡോ ഷെയ്ക്കില്‍ മയക്കി കിടത്താനുള്ള മരുന്നിടുകയും, ഓറഞ്ചു ജ്യൂസില്‍ സയനൈഡ് കലര്‍ത്തി സാമിന്റെ വായിലേക്ക് ഒഴിച്ചു കൊടുക്കുകയുമായിരുന്നു എന്നും അരുണ്‍ ഇതില്‍ പറയുന്നുണ്ട്.

സാം മരിക്കുന്നതിന് മുന്‍പ് സോഫിയയും അരുണും കോമണ്‍വെല്‍ത്ത് ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് തുറന്നിരുന്നു എന്നതാണ് പ്രതികള്‍ക്കെതിരെയുള്ള മറ്റൊരു പ്രധാനപ്പെട്ട തെളിവ്. അരുണിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ സോഫിയ ഉപയോഗിച്ചിരുന്നതിന്റെയും ഇതില്‍ നിന്നും അരുണിന്റെ ഫോണിലേക്ക് നടത്തിയ കോളുകളുടെ ലിസ്റ്റും തെളിവുകളായി ജൂറിക്ക് മുന്നില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. ഇതിനു പുറമെ മരണമടഞ്ഞതിന് ശേഷം സാമിന്റെ പേരിലുള്ള കാര്‍ അരുണിന്റെ പേരിലേക്ക് മാറ്റിയതിന്റെ തെളിവുകളും കോടതി പരിശോധിച്ചു.

സാമിന്റെ മരണശേഷം ഇവര്‍ ഒരുമിച്ച് പുറത്തു പോകുന്നതിന്റെയും ഒരേ മേശയിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിന്റെയും ചിത്രങ്ങള്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ എടുത്തിരുന്നു. ഇത് തെളിവായി കോടതിയില്‍ ഹാജരാക്കി. കൂടാതെ, ഇരുവരും ഒരേ കാറില്‍ യാത്ര ചെയ്യുന്നതിന്റെയും, ട്രെയിനില്‍ കയറാന്‍ പോകുന്നതിന്റെയും  ഇമേജുകളും കോടതി പരിശോധിച്ചിരുന്നു.

Related posts