ബിന്‍ ലാദന്റെ ചിത്രം പതിച്ച കാര്‍ കേരളത്തിലൂടെ തലങ്ങും വിലങ്ങും ഓടിയത് ഒരുവര്‍ഷം, എല്ലാം കണ്ടിട്ടും ഒന്നും കാണാത്ത പോലെ പോലീസും, മുഹമ്മദ് ഹനീഫും കാറും പിടിയിലായത് സോഷ്യല്‍മീഡിയയില്‍ ദൃശ്യങ്ങള്‍ എത്തിയതോടെ

ശ്രീലങ്കയില്‍ നടന്ന സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രത പുലര്‍ത്തുന്നതിനിടെ ആഗോള ഭീകരന്റെ ചിത്രവും പേരും പതിച്ച കാര്‍ ആഴ്ചകളായി നിരത്തിലൂടെ ഓടിയിട്ടും ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിട്ടും പൊലീസും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഗൗരവമായെടുത്തിരുന്നില്ല. ഒടുവില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പോലീസ് കാര്‍ പിടിച്ചെടുക്കുകയായിരുന്നു.

പശ്ചിമബംഗാള്‍ രജിസ്ട്രേഷനിലുള്ളതാണ് കാര്‍. ഡബ്‌ളിയു.ബി 6, 8451 നമ്പരിലുള്ള ഹോണ്ട കാറിന്റെ ഉടമസ്ഥനായ പള്ളിമുക്ക് സ്വദേശി മുഹമ്മദ് ഹനീഫ് (22), വാഹനം ഓടിച്ചിരുന്ന താന്നി സ്വദേശി ഹരീഷ് (25) എന്നിവരെയും കസ്റ്റഡിയിലെടുത്തു. ലാദന്റെ ചിത്രം പതിച്ച കാര്‍ തട്ടാമല, കൂട്ടിക്കട, മയ്യനാട് ഭാഗങ്ങളിലൂടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലരാണ് കാറിന്റെ ചിത്രം സഹിതം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

ഹരീഷിന്റെ സുഹൃത്തിന്റെ വിവാഹം നടന്ന ഓഡിറ്റോറിയത്തില്‍ വരനെത്തിയത് അലങ്കരിച്ച ഈ കാറിലായിരുന്നു. ഇവിടെയുണ്ടായിരുന്ന ചിലര്‍ സിറ്റി പോലീസ് കമ്മിഷണറെ വിവരമറിയിച്ചു. തുടര്‍ന്ന് വധൂവരന്മാരുമായി പോയ കാര്‍ അയത്തിലില്‍ വച്ചാണ് ഇരവിപുരം പോലീസ് പിടിച്ചെടുത്തത്. നവദമ്പതികളെ മറ്റൊരു കാറില്‍ കയറ്റിവിട്ടു. സ്റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ ഒരു തമാശയ്ക്കാണ് ബിന്‍ ലാദന്റെ ചിത്രം പതിക്കുകയും പേരെഴുതുകയും ചെയ്തതെതെന്നാണ് മുഹമ്മദ് ഹനീഫ് പറയുന്നതെങ്കിലും പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

ബീച്ച് റോഡിലെ ഒരു കടയില്‍ നിന്നാണ് കാറില്‍ സ്റ്റിക്കറൊട്ടിച്ചത്. കാറിന്റെ ഡിക്കിയില്‍ ഇടതുഭാഗത്തായാണ് ബിന്‍ലാദന്റെ കറുത്ത കാരിക്കേച്ചര്‍ ചിത്രം പതിച്ചത്. പിന്‍ഭാഗത്തെ ഗ്ലാസില്‍ വലതുവശത്ത് ബിന്‍ലാദന്‍ എന്ന് ഇംഗ്ലീഷില്‍ പേരെഴുതുകയും ചെയ്തു. പശ്ചിമബംഗാള്‍ സ്വദേശിയായ പ്രവീണ്‍ അഗര്‍വാളിന്റെ പേരിലാണ് കാറിന്റെ രജിസ്ട്രേഷന്‍ ഇപ്പോഴും. ഒരുവര്‍ഷംമുമ്പാണ് ബാംഗ്ലൂര്‍ സ്വദേശി ഇത് വാങ്ങിയത്. ഇതുവരെ കാറിന്റെ രജിസ്ട്രേഷന്‍ മാറ്റാന്‍ അപേക്ഷനല്‍കിയിട്ടില്ല. അന്യസംസ്ഥാനത്തുനിന്ന് വാങ്ങുന്ന വാഹനം രജിസ്ട്രേഷന്‍ മാറ്റാതെ 6 മാസം വരെ മാത്രമേ ഓടിയ്ക്കാവൂ എന്നാണ് നിയമം. അതേസമയം ഹനീഫിന്റെ സാമ്പത്തികസ്രോതസിനെപ്പറ്റി പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്.

Related posts