ബ്ലാക്ക്മാന്‍ കുടുങ്ങി! വടക്കന്‍ ജില്ലകളെ ഭീതിയിലാഴ്ത്തിയത് മാസങ്ങളോളം; പിടികൂടിയത് അതിസാഹസികമായി; രാജപ്പന്റെ മോഷണരീതി ഇങ്ങനെ…

blackman

തലശേരി: വടക്കന്‍ ജില്ലകളില്‍ മാസങ്ങളോളം ജനങ്ങളെ ഭീതിയിലാഴ്ത്തി രാത്രികാലങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ബ്ലാക്ക്മാന്‍ അറസ്റ്റില്‍. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശിയും വയനാട് പനമരം കരണി നാലാം കോളിയില്‍ താമസക്കാരനുമായ രാജപ്പനെയാ(35) ണ് തലശേരി ടൗണ്‍ സിഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, എടക്കാട് പ്രിന്‍സിപ്പല്‍ എസ്‌ഐ അനില്‍ ജില്ലാ പോലീസ് ചീഫിന്റെ പ്രത്യേക സ്ക്വാഡിലെ അംഗങ്ങളായ വല്‍സന്‍, അജയന്‍, ബിജുലാല്‍, വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അതിസാഹസികമായി നഗരമധ്യത്തില്‍ നിന്നും അറസ്റ്റ് ചെയ്തത്.

കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ 25 ലേറെ കേസുകളില്‍ പ്രതിയായ രാജപ്പന്റെ നേതൃത്വത്തില്‍ പത്ത് പേരടങ്ങുന്ന കവര്‍ച്ച സംഘമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവരില്‍ രാജപ്പനുള്‍പ്പെടെയുള്ള എട്ട് പേരെ നേരത്തെ തലശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എടക്കാട് കടമ്പൂരിലെ കളപ്പുറത്ത് കുനിയില്‍ രമ്യയുടെ മാലയും പണവും കവര്‍ന്ന കേസിലാണ് രാജപ്പനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ അഞ്ചിന്് പുലര്‍ച്ചെ ഒന്നരക്കാണ് രാജപ്പന്‍ രമ്യയുടെ വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന് രമ്യയുടെ കഴുത്തില്‍ നിന്ന് മൂന്നര പവന്റെ മാലയും വീട്ടില്‍ നിന്ന് പണവും കവര്‍ന്നത്. ജട്ടി മാത്രം ധരിച്ച കറുത്തിരുണ്ട രൂപം കവര്‍ച്ച നടത്തിയ ശേഷം വീട്ടില്‍ നിന്ന് ഇറങ്ങി പോകുന്നത് രമ്യ കണ്ടിരുന്നു. തെയ്യം കലാകാരനായ രമ്യയുടെ ഭര്‍ത്താവ് തെയ്യം കെട്ടാന്‍ പോയ ദിവസമായിരുന്നു കവര്‍ച്ച നടന്നത്. രമ്യയും അമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. രമ്യയുടെ വീട്ടില്‍ നിന്നും കവര്‍ന്ന മാല തലശേരിയില്‍ വില്‍ക്കാനെത്തിയപ്പോഴാണ് അയ്യപ്പനെ പോലീസ് ലോഗന്‍സ് റോഡില്‍ വെച്ച് സാഹസികമായി കീഴ്‌പ്പെടുത്തിയത്. പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ സിനിമാ സ്റ്റൈലില്‍ ജില്ലാ പോലീസിന്റെ പ്രത്യേക സ്ക്വാഡ് മല്‍പിടിത്തത്തിലൂടെയാണ് രാജപ്പനെ കീഴടക്കിയത്.

ഷര്‍ട്ടും മുണ്ടും ഊരി അരയില്‍ കെട്ടിയ ശേഷം ട്രൗസര്‍ ധരിച്ചാണ് രാജപ്പന്‍ കവര്‍ച്ചക്കെത്തുക. ആദ്യം ഈ വേഷത്തില്‍ രാത്രികാലങ്ങളില്‍ നാട്ടില്‍ ഇറങ്ങി നടന്ന് ആളുകളില്‍ ഭീതി സൃഷ്ടിച്ച ശേഷമാണ് ഇയാള്‍ കവര്‍ച്ച നടത്തിയിരുന്നത്. 2008 ല്‍ അന്നത്തെ തലശേരി സിഐ യായിരുന്ന യു.പ്രേമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാജപ്പന്‍ ഉള്‍പ്പെടെയുള്ള എട്ടംഗ കവര്‍ച്ച സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് മുഴപ്പിലങ്ങാട് താമസിച്ചായിരുന്നു ഈ സംഘം കവര്‍ച്ച നടത്തിയിരുന്നത്. ഇരുപത്തിനാല് വര്‍ഷം കഠിന തടവിനാണ് രാജപ്പനേയും സംഘത്തേയും അന്ന് വിവിധ കേസുകളിലായി തലശേരി കോടതി ശിക്ഷിച്ചത്. തുടര്‍ന്ന് രാജപ്പനും സംഘവും ഹൈക്കോടതിയെ സമീപിക്കുകയും ശിക്ഷ ഏഴു വര്‍ഷമായി കുറയ്ക്കുകയും ചെയ്തു.

2013 ല്‍ പുറത്തിറങ്ങിയ രാജപ്പന്‍ മുഴപ്പിലങ്ങാട് നിന്നും വയനാട്ടിലേക്ക് കൂടുമാറുകയും വീണ്ടും കൊള്ള നടത്തി വരികയും ചെയ്തു. മീനങ്ങാടിയില്‍ ബ്ലാക്ക്മാന്‍ ചമഞ്ഞ് കവര്‍ച്ച നടത്തി ജനങ്ങളില്‍ ഭീതി സൃഷ്ടിച്ച രാജപ്പനെ ഒടുവില്‍ നാട്ടുകാര്‍ സംഘടിച്ച് പിടികൂടി. തുടര്‍ന്ന് മൂന്ന് വര്‍ഷം കോടതി ശിക്ഷിക്കുകയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടക്കുകയും ചെയ്തു. നവംമ്പര്‍ 15 ന് ശിക്ഷ കഴിഞ്ഞ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ രാജപ്പന്‍ പുതുവര്‍ഷത്തില്‍ എടക്കാട് കവര്‍ച്ച നടത്തുകയും പോലീസിന്റെ വലയിലാകുകയുമായിരുന്നു. കണ്ണൂര്‍ ജില്ലയിലെ മലയോരങ്ങളിലുള്‍പ്പെടെ ബ്ലാക്ക്മാന്‍ ചമഞ്ഞ് ഭീതി പരത്തിയിരുന്നത് താനുള്‍പ്പെടെയുള്ള സംഘമാണെന്ന് രാജപ്പന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ രാജപ്പനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 

Related posts