സിഎ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടതോ? പെണ്‍കുട്ടിയെ ബൈക്കില്‍ പിന്തുടര്‍ന്നവര്‍ ആര്? യുവാവിന്റെ ശല്യം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തതെന്ന് പോലീസ്‌

michelകായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടതാണെന്ന സംശയവുമായി ബന്ധുക്കള്‍. ഇലഞ്ഞി സ്വദേശിനിയായ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ(18) മരണമാണ്, ദുരൂഹതയുണര്‍ത്തുന്നത്. മിഷേല്‍ ഷാജിയെ കഴിഞ്ഞ അഞ്ചിനാണ് കാണാതായത്. പിറ്റേന്ന് വൈകിട്ട് അഞ്ചിനാണ് കൊച്ചിക്കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവദിവസം ബൈക്കില്‍ രണ്ടുപേര്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്നതായി സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. മരണത്തിന് ഒരാഴ്ച മുമ്പ് വഴിയില്‍ ഒരു യുവാവ് പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞതായും വിവരമുണ്ട്. കച്ചേരിപ്പടിയിലെ ഹോസ്റ്റലിലായിരുന്നു താമസം. ഇവിടെ നിന്ന് പള്ളിയില്‍ പോകാനായി ഇറങ്ങിയതായിരുന്നു മിഷേല്‍. അന്നാണ് കാണാതായത്. ഒരു വുവാവ് പ്രണയാഭ്യര്‍ത്ഥനയുമായി യുവതിയുടെ പിന്നാലെ നടന്നിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അവസാനമായി യുവതിയുടെ ഫോണിലേയ്ക്ക് വന്ന കോളും ഒരു യുവാവിന്റേതായിരുന്നു.

യുവാവ് പിന്നാലെ നടന്ന് ശല്യം ചെയ്യുന്നതായി പെണ്‍കുട്ടി സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. ഇയാളോട് പ്രണയമുള്ളതായി പെണ്‍കുട്ടി സൂചന നല്‍കിയിരുന്നില്ല. സംഭവത്തിന് ഒരാഴ്ച മുമ്പ് കലൂര്‍ പള്ളിയ്ക്ക് സമീപം മറ്റൊരു യുവാവ് വഴിയില്‍ തടഞ്ഞുനിര്‍ത്തി മോശമായി സംസാരിച്ചിരുന്നു. കാണാതായ ദിവസം പള്ളിയില്‍ പോയ യുവതി പള്ളിയില്‍ കയറുന്നതിന്റെയും ഇറങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ പള്ളിയിലെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. തിരിച്ചിറങ്ങിയപ്പോള്‍ രണ്ടു യുവാക്കള്‍ നിരീക്ഷിക്കുന്നതിന്റെയും പിന്തുടരുന്നതിന്റെയും ദൃശ്യങ്ങളും കാമറയില്‍ പതിഞ്ഞിട്ടുണ്ട്. റോഡ് കുറുകെ കടക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി ആരെയോ കണ്ട് ഭയന്നപോലെ പിന്നോട്ടു മാറുന്നതും കാണാം. മൃതദേഹത്തില്‍ പരിക്കേറ്റതിന്റെയോ ആക്രമിക്കപ്പെട്ടതിന്റെയോ തെളിവുകളില്ലെങ്കിലും പെണ്‍കുട്ടിയുടെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചിട്ടുണ്ട്. മിഷേലിന്റെ മരണം കൊലപാതമാണ് എന്നവാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബന്ധുക്കള്‍. ഇക്കാരണത്താല്‍ എല്ലാവശവും പരിശോധിക്കുമെന്നാണ് പോലീസ് പറയുന്നത്.

Related posts