ഇവിടെ മനുഷ്യരും മുതലകളും ചങ്ക് ബ്രോസ് ! കുളങ്ങളില്‍ വെള്ളമെടുക്കാന്‍ പോകുന്നവര്‍ മുതലകളെ ശല്യപ്പെടുത്താതെ നോക്കും; അപൂര്‍വതകള്‍ നിറഞ്ഞ ഗ്രാമത്തിന്റെ കഥ…

നീണ്ട ശരീരവും വലിയ പല്ലുകളുമൊക്കെയായി നിലത്തുകൂടെ ഇഴഞ്ഞു നടക്കുന്ന മുതലകളെ മനുഷ്യര്‍ക്ക് പൊതുവെ ഭയമാണ്. തക്കം കിട്ടിയാല്‍ മനുഷ്യരെ ഉപദ്രവിക്കാന്‍ മടിയില്ലാത്ത മുതലകളുമുണ്ട്. എന്നാല്‍ മനുഷ്യരും മുതലകളും ഒരുമിച്ച് വസിക്കുന്ന ഒരു പ്രദേശം ഗുജറാത്തിലുണ്ട്. സബര്‍മതി നദിക്കും മഹി നദിക്കുമിടയിലായി 4,000 ചതുരശ്രകിലോമീറ്റര്‍ പടര്‍ന്നുകിടക്കുന്ന ചരോറ്റരാണ് ആ സ്ഥലം. ആന്പലും താമരയും വിടര്‍ന്നുനില്‍ക്കുന്ന നിരവധി കുളങ്ങള്‍ നിറഞ്ഞ 30 ചെറു ഗ്രാമങ്ങള്‍ ഇവിടെയുണ്ട്.

മഗര്‍ ഇനത്തില്‍പ്പെട്ട ഇരുനൂറിലധികം മുതലകളാണ് ഈ കുളങ്ങളില്‍ അധിവസിക്കുന്നത്. ഈ മുതലകള്‍ക്കൊപ്പംതന്നെ ഒരു ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് 600 ആളുകള്‍ വീതവും തിങ്ങിപ്പാര്‍ക്കുന്നു. ഇവിടത്തെ ഗ്രാമീണരെ സംബന്ധിച്ചിടത്തോളം ഈ കുളങ്ങള്‍ അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. കുടിക്കാനും കുളിക്കാനും വസ്ത്രം കഴുകാനും പശുക്കളെ കുളിപ്പിക്കാനുമൊക്കെ അവര്‍ ഈ കുളങ്ങളിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കുളങ്ങള്‍ക്കടുത്തായി അധികൃതര്‍ സ്ഥാപിച്ചിരിക്കുന്ന മുതലയുണ്ട് സൂക്ഷിക്കുക എന്ന ബോര്‍ഡുകള്‍ നാട്ടുകാരങ്ങ് കണ്ടില്ലെന്ന് നടിക്കും.

തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്‌പോള്‍ കുളങ്ങളില്‍ കിടക്കുന്ന മുതലകളെ പരമാവധി ശല്യപ്പെടുത്താതെ നോക്കും. അതുകൊണ്ടുതന്നെ മുതലകളും തിരിച്ച് മനുഷ്യരെ ശല്യപ്പെടുത്താറില്ല. ലോകത്തെ മുതലകളില്‍ ഏറ്റവും അപകടം പിടിച്ച വര്‍ഗങ്ങളില്‍ ഒന്നാണ് മഗര്‍ മുതലകള്‍. കഴിഞ്ഞ വര്‍ഷം മാത്രം 18 പേരാണ് ലോകത്ത് മഗര്‍ മുതലകളുടെ ആക്രമണത്തില്‍കൊല്ലപ്പെട്ടത്. എന്നാല്‍ ചരോട്ടറില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ വെറും 26 മുതല ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 2009ല്‍ ഒരു കുട്ടി മരിക്കുകയുണ്ടായി. എട്ട് അപകടങ്ങളില്‍ മനുഷ്യര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ബാക്കി 17 ആക്രമണങ്ങളും വളര്‍ത്തു മൃഗങ്ങള്‍ക്കു നേരെയായിരുന്നു.

Related posts