ഇനി അഫ്ഗാന്‍ അമേരിക്കന്‍ പട്ടാളമില്ലാത്ത നാട് ! അമേരിക്ക ഉപേക്ഷിച്ച അത്യാധുനീക ആയുധങ്ങള്‍ ഇനി താലിബാന് സ്വന്തം; അഫ്ഗാന്‍ ജനതയെ കാത്തിരിക്കുന്നത് ഭീകരവാദികളുടെ കാട്ടുഭരണം…

ഓഗസ്റ്റ് 31 എന്ന ഡെഡ്‌ലൈന്‍ താലിബാന്‍ പ്രഖ്യാപിച്ചപ്പോഴേ അമേരിക്കന്‍ സേന എല്ലാം കണക്കുകൂട്ടിയിട്ടുണ്ടാകാം. അതിനാല്‍ തന്നെയാകും ഓഗസ്റ്റ് 30ന് തന്നെ അവസാന പട്ടാളക്കാരനെയും കൊണ്ട് അമേരിക്കന്‍ വിമാനം അഫ്ഗാന്‍ മണ്ണു വിട്ടുയര്‍ന്നത്.

ഇതോടെ രാജ്യം ഔദ്യോഗികമായി താലിബാന്‍ ഭീകരരുടെ കൈയ്യിലായി. രണ്ടു പതിറ്റാണ്ടുകൊണ്ട് 2500ല്‍ പരം അമേരിക്കന്‍ സൈനികരാണ് അഫ്ഗാന്‍ മണ്ണില്‍ പിടഞ്ഞു തീര്‍ന്നത്.

അവസാന അമേരിക്കന്‍ വിമാനവും പറന്നുയര്‍ന്നതോടെ അര്‍ദ്ധരാത്രിയില്‍ സ്വാതന്ത്ര്യം കിട്ടിയപോലെയാണ് താലിബാന്‍ ആഹ്ലാദം പ്രകടിപ്പിച്ചത്.

അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ തന്റെ വാഗ്ദാനം നിറവേറ്റിയപ്പോള്‍ ഭീകരരുടെ ദയയ്ക്കായി കാത്ത് തെരുവിലായത് ഏകദേശം ഇരുന്നോറോളം അമേരിക്കന്‍ പൗരന്മാരും അതുപോലെ താലിബാന്‍ വിരുദ്ധരായ പതിനായിരക്കണക്കിന് അഫ്ഗാന്‍ പൗരന്മാരുമാണ്.

ഇനിയവര്‍ക്ക് രക്ഷപ്പെടാന്‍ ഹമീദ് കര്‍സായ് വിമാനത്താവളം ഒരു മാര്‍ഗ്ഗമല്ലാതായി മാറിയിരിക്കുന്നു. അവസാനമായി പറന്നുയര്‍ന്ന സി -17 വിമാനത്തില്‍ അഫ്ഗാനിലെ അമേരിക്കന്‍ സ്ഥാനാധിപതി റോസ്സ് വില്‍സണും ഉണ്ടായിരുന്നതായി പെന്റഗണ്‍ വൃത്തങ്ങള്‍ പറഞ്ഞു.

തീര്‍ത്തും ഹൃദയഭേദകമായ ഒരു മടങ്ങിവരവാണ് ഇതെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ജനറല്‍ ഫ്രാങ്ക് മെക്കെന്‍സി പറഞ്ഞു.

രക്ഷിക്കേണ്ടവരെയെല്ലാവരേയും രക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനിയൊരു പത്തു ദിവസം കൂടി അവിടെ തുടരാന്‍ കഴിഞ്ഞിരുന്നെങ്കില്‍, രക്ഷിക്കപ്പെടേണ്ട എല്ലാവരേയും രക്ഷിക്കാന്‍ കഴിയുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ താലിബാന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാന്റെ ഭാവി എന്താകുമെന്ന ആശങ്കയും ഉയരുന്നു. താലിബാന്റെ പെരുമാറ്റം ലോകം നിരീക്ഷിച്ചു കൊണ്ടേയിരിക്കും എന്നായിരുന്നു ജോ ബൈഡന്‍ പറഞ്ഞത്.

ഇനിയും അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്ന വിദേശികളെ സുരക്ഷിതരായി അവരവരുടെ നാടുകളിലേക്ക് മടങ്ങിപ്പോകാനുള്ള സൗകര്യം ഒരുക്കുമെന്ന് താലിബാന്‍ നേരത്തേ പറഞ്ഞിരുന്നു.

ആ വാക്കുകള്‍ പാലിക്കുമെന്നാണ് ലോക രാഷ്ട്രങ്ങള്‍ കരുതുന്നത്. മാത്രമല്ല, മനുഷ്യത്വ പരമായ സഹായം എത്തിക്കാന്‍ കാബൂള്‍ വിമാനത്താവളം തുറന്നിടുവാനുള്ള ചര്‍ച്ചകളും താലിബാനുമായി നടക്കുന്നുണ്ടെന്നും ബൈഡന്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഇന്ന് രാജ്യത്തെ അഭിമുഖീകരിച്ച് വ്യക്തമാക്കുമെന്നും ബൈഡന്‍ പറഞ്ഞു.

എന്നാല്‍ എല്ലാ അമേരിക്കക്കാരെയും സുരക്ഷിതരായി നാട്ടില്‍ തിരികെയെത്തിക്കുമെന്നു പറഞ്ഞ ബൈഡന്‍ വാക്കു പാലിച്ചില്ലെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി കുറ്റപ്പെടുത്തുന്നത്.

തുപോലെ, ഇപ്പോള്‍ നടത്തിയ പിന്‍വാങ്ങലില്‍ മുന്‍ അമേരിക്കന്‍ സൈനികരും അതൃപ്തരാണ്. അതേസമയം, സൈനിക നടപടികള്‍ അവസാനിച്ചു എങ്കിലും, നയതന്ത്ര ചാനലുകളിലൂടെ അഫ്ഗാനില്‍ അകപ്പെട്ട അമേരിക്കന്‍ പൗരന്മാരെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിന്‍കന്‍ പറഞ്ഞു.

അമേരിക്കന്‍ സേനയുടെ പൂര്‍ണമായ പിന്മാറ്റത്തോടെ തങ്ങള്‍ക്ക് സ്വാതന്ത്യം ലഭിച്ചെന്നാണ് തീവ്രവാദികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Related posts

Leave a Comment