അടിമാലി: നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിൽ അഴുകിയ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ടാഴ്ച പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. കൊല്ലം കരുനാഗപ്പള്ളി വേലിയിൽ കിഴക്കേടത്ത് പാപ്പച്ചന്റെ (65) മൃതദേഹമാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ നാലുമാസം മുൻപുവരെ അടിമാലിയിലെ സ്വകാര്യ മാനേജ്മെന്റ് സ്കൂളിൽ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്നു.
അടുത്ത നാളിൽ ഇയാളെ ജോലിയിൽ നിന്നു പിരിച്ചുവിട്ടിരുന്നു. പിന്നീട് സ്വദേശത്തേക്ക് പോയില്ല. അടിമാലി മേഖലയിൽ കൂലിവേലയുമായി കഴിയുകയായിരുന്നു. കെട്ടിടത്തിൽ ടൈൽ വിരിക്കാൻ തൊഴിലാളികൾ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. പോലീസ് പ്രാഥമിക പരിശോധന പൂർത്തിയാക്കി. മരണകാരണം വ്യക്തമായിട്ടില്ല.
