റെനീഷ് മാത്യു
കണ്ണൂരിൽ ദുരൂഹതയുടെ ജൂലൈ ആണ് കടന്നുപോയത്. ഒരേ കോളജിലെ രണ്ട് വിദ്യാർഥിനികളുടെ മരണമാണ് ദിവസങ്ങളുടെ ഇടവേളയിൽ കഴിഞ്ഞ മാസം നടന്നത്. അതിൽ ഒരാൾ വിവാഹിത. ഒരാൾ മരിച്ചത് ജൂലൈ 13ന്, മറ്റൊരാൾ അതേ മാസം 29ന്. രണ്ട് മരണങ്ങളും ആത്മഹത്യയെന്ന് വിധിയെഴുതിയതാണ്. ലോക്കൽ പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലും പ്രത്യേകിച്ച് ഒന്നും കണ്ടെത്താനായില്ല. എന്നാൽ വിദ്യാർഥിനികളുടെ മരണങ്ങൾക്കു ശേഷം ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ രംഗത്ത് വന്നിരിക്കുകയാണ്. ജില്ലാ പോലീസ് മേധാവിക്ക് ഇവർ പരാതി നല്കിക്കഴിഞ്ഞു. കോളജിലെ സീനിയർ വിദ്യാർഥികളുടെ റാഗിംഗാണ് മരണകാരണമെന്നാണ് ഒരു കുട്ടിയുടെ അച്ഛന്റെ പരാതി. തന്റെ മകളുടെ മരണത്തിൽ കോളജിന് പുറത്തുള്ളവർക്ക് പങ്കുണ്ടെന്നാണ് മറ്റൊരു രക്ഷിതാവിന്റെ പരാതി. ഒരു കേസിൽ അറസ്റ്റ് ഉണ്ടായെങ്കിലും കൂടുതൽ പേർക്ക് പങ്കുണ്ടെന്ന പരാതിയിൽ ഉറച്ചുനില്ക്കുകയാണ് രക്ഷിതാവ്.
ജൂലൈ 13
കണ്ണൂർ കുന്നുംകൈ കിഴക്കേമൊട്ടയിലെ ശെൽവരാജിന്റെ മകളും നിഖിലിന്റെ ഭാര്യയുമായ ശ്രീതി പയ്യന്നൂർ വനിതാ പോളി ടെക്നിക് കോളജിലെ കംപ്യൂട്ടർ എൻജിനിയറിംഗ് രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു. ജൂലൈ 13 ന് പുലർച്ചെ മൂന്നേമുക്കാലോടെയാണ് ശ്രീതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ശെൽവരാജ് പറയുന്നു
ശ്രീതിയുടെ പിതാവ് ശെൽവരാജ് പറയുന്നതിങ്ങനെ- ശ്രീതി കോളജിൽ പോകുന്നതും വരുന്നതും കോളജ് ബസിൽ ആണ്. കോളജ് ബസിൽ സീനിയർ വിദ്യാർഥികൾക്ക് പുതിയ കുട്ടികൾ സീറ്റ് ഒഴിച്ചിട്ട് യാത്ര ചെയ്യണമെന്ന് ചില സീനിയർ വിദ്യാർഥികൾ പറഞ്ഞിരുന്നതായി ഓർക്കുന്നു. എന്നാൽ ഇതിനെതിരേ ശ്രീതി കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ജൂലൈ നാലിന് ബസിന്റെ സീറ്റിൽ ഇരുന്ന ശ്രീതിയെ സീനിയർ വിദ്യാർഥികൾ എഴുന്നേൽപിച്ചിരുന്നു. അത് ശ്രീതി ചോദ്യം ചെയ്യുകയും പ്രിൻസിപ്പലിന് പരാതി കൊടുക്കുകയുംചെയ്തിരുന്നു. പിറ്റേദിവസം ശ്രീതിയുടെ അസാന്നിധ്യത്തിൽ പ്രിൻസിപ്പൽ സീനിയർ വിദ്യാർഥികളെ വിളിപ്പിച്ച് പ്രശ്നം സംസാരിച്ചിരുന്നു. ശ്രീതിക്ക് എതിരേയാണ് പ്രിൻസിപ്പൽ തീരുമാനിച്ചതെന്ന് കോളജിലെ ശ്രീതിയുടെ ക്ലാസിലെ കുട്ടികൾ എന്നോട് പറഞ്ഞിരുന്നു. പിന്നീട് ഒരാഴ്ച പനികാരണം മകൾ ലീവായിരുന്നു. ജൂലൈ നാലിന് സീനിയർ വിദ്യാർഥികൾ, ഏകദേശം 50 ഓളം പേർ ശ്രീതിയെ ക്ലാസിൽനിന്നു വിളിച്ചിറക്കി ഭീഷണിപ്പെടുത്തിയെന്നും ശ്രീതി പറഞ്ഞതായി ശെൽവരാജ് പറഞ്ഞു. പിന്നീട് ജൂലൈ പത്തിനും 11നും മാത്രമേ കോളജിൽ പോയിരുന്നുള്ളൂ. ജൂലൈ അഞ്ചിന് ഭർത്താവ് നിഖിലിന്റെ ഓഫീസ് സ്റ്റാഫിന്റെ കല്യാണത്തിന് മകളും പോയിരുന്നു.
അപ്പോൾ നിഖിലിന്റെ സഹപ്രവർത്തകന്റെ ഭാര്യയോട് കോളജിൽ പോകാൻ പേടിതോന്നുന്നു എന്നു മകൾ പറഞ്ഞിരുന്നു. സംഭവദിവസവും അതിനു മുന്നേ ദിവസങ്ങളിലും മകൾ മൂകയായി ഇരിക്കുകയും കൂടുതൽ സംസാരിക്കാതിരിക്കുകയും ചെയ്തിരുന്നു. പനി കാരണമായിരിക്കാം എന്നുകരുതി ഭർത്താവും ഞങ്ങളും കാര്യമായെടുത്തില്ല. സംഭവദിവസം ഒൻപതേ മുക്കാലിന് എന്റെ മരുമകൾ നിമ്യ എന്റെ മകളെ വിളിച്ചിരുന്നു. അപ്പോൾ മറ്റ് കാര്യങ്ങൾ ഒന്നും സംസാരിച്ചിട്ടില്ല. പക്ഷെ പത്തിന് ശ്രീതിക്ക് ഏതോ ഒരു കോൾ വന്നിരുന്നു. ആ കോളിൽ ശ്രീതി സംസാരിച്ചതായും മനസിലായിരുന്നു. ജൂലൈ 13ന് ശ്രീതി ഭർത്താവുമായി ഉറങ്ങാൻ കിടന്നതായിരുന്നു. പുലർച്ചെ മൂന്നേമുക്കാലോടെ മകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്റെ മകൾ ആത്മഹത്യ ചെയ്യാൻ യാതൊരു കാരണവും എന്റെ അറിവിലില്ല. കോളജിലെ സഹപാഠികളുടെ പീഡനം മൂലമാകാം ഈ ആത്മഹത്യയെന്നാണ് സംശയിക്കുന്നതായും ശെൽവരാജ് പറഞ്ഞു.
ജൂലൈ 29
ശ്രീതി മരിച്ച് 16 ദിവസങ്ങൾക്കു ശേഷമാണ് ആതിരയുടെ മരണം. 29 ന് രാവിലെയാണ് അഞ്ചാംപീടിക കെ.ടി ഹൗസിൽ അശോകന്റെ മകൾ ആതിരയെ (18) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീതിയുടെ കോളജിലെ തന്നെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ രണ്ടാംവർഷ വിദ്യാർഥിനിയാണ്. ആതിരയുടെ മരണത്തിൽ കോളജിനു പുറത്തുള്ളവർ കാരണക്കാരായിരുന്നുവെന്ന കണ്ടെത്തലുകൾ ഉണ്ടാവുകയും അതേക്കുറിച്ചുള്ള അന്വേഷണത്തിൽ ഒരാളെ ക്കുറിച്ച് കണ്ണപുരം പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. പരിയാരം സ്വദേശിയായ ആൽബിൻ ആന്റണി (23) എന്ന യുവാവിനെ കണ്ണപുരം പ്രിൻസിപ്പൽ എസ്ഐ ടി.വി. ധനജ്ഞയദാസാണു കസ്റ്റഡിലെടുത്തു ചോദ്യംചെയ്ത ശേഷം അറസ്റ്റ് ചെയ്തത്. പോലീസ് ആൽബിൻ ആന്റണിയുടെ മേൽ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ആൽബിനെ കണ്ണൂർ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തിരിക്കുകയാണ്.
അശോകൻ പറയുന്നു
ആതിരയുടെ മരണത്തിൽ ബാഹ്യ ഇടപെടൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് അശോകൻ രംഗത്ത് എത്തിയിട്ടുണ്ട്. ബ്ലാക്ക്മെയിലിംഗിന് ഇരയായാണ് മകൾ ആത്മഹത്യ ചെയ്തതെന്നാണ് പിതാവ് പറയുന്നത്. അറസ്റ്റിലായ ആൽബിൻ ആന്റണി ആതിരയുടെ അമ്മയെവരെ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പിതാവ് പറയുന്നു. ആൽബിൻ ആന്റണിക്ക് മയക്കുമരുന്നു ലോബികളുമായും ബന്ധമുണ്ടോയെന്നും ആൽവിനൊപ്പമുള്ളവരെക്കുറിച്ചുമറിയാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കണമെന്നും അശോകൻ പറയുന്നു.കോളജിന് പുറത്തുള്ള ഗ്യാങ്ങ് മയക്കുമരുന്നും ഗുളിക രൂപത്തിലുള്ള ലഹരിവസ്തുക്കളും വില്പന ചെയ്യാറുണ്ടെന്നും ആല്ബിന്റെ വലയിലകപ്പെട്ട പെണ്കുട്ടികള് മയക്കുമരുന്നിനിരയായതായും സംശയിക്കുന്നതായും അശോകൻ പറയുന്നു.