രണ്ടു കുട്ടിയില്‍ നിന്ന് ഒരു കുട്ടിയിലേക്കുള്ള ദൂരം അധികമായിരുന്നില്ല ! കുട്ടികളെ വേണ്ട എന്നു തീരുമാനിക്കുന്നവരുടെ കാലവും വിദൂരമല്ല; ഡോ. ഷിനു ശ്യാമളന്‍ പറയുന്നു…

കുട്ടുകുടുംബത്തില്‍ നിന്ന് അണുകുടുംബത്തിലേക്ക് ചുരുങ്ങിയപ്പോള്‍ ആളുകള്‍ തമ്മിലുള്ള കൂട്ടായ്മയിലും പരസ്പര സഹകരണത്തിലും കൈമോശം സംഭവിച്ചുവെന്നത് യാഥാര്‍ഥ്യമാണ്. ഇനി മലയാളികള്‍ ചുരുങ്ങാന്‍ പോകുന്നത് കുട്ടികളേ വേണ്ട എന്ന അവസ്ഥയിലേക്കാകും എന്നാണ് ഇപ്പോഴത്തെ നിഗമനങ്ങള്‍. മലയാളികളുടെ സാമൂഹിക സാമ്പത്തിക കാര്യങ്ങളും ഇതിന് ഒരു വിഷയമാണ്. ഈ ദാരുണമായ അവസ്ഥ വിശദീകരിച്ച് യുവ ഡോക്ടര്‍ ഷിനു ശ്യാമളന്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

രണ്ടു കുട്ടികളിലേക്ക് കുടുംബങ്ങള്‍ ചുരുങ്ങിയ കാലത്തില്‍ നിന്ന് ഒരു കുട്ടിയിലേക്കുള്ള ദൂരം അധികമായിരുന്നില്ല. കുട്ടികളെ വേണ്ട എന്നു തീരുമാനിക്കുന്ന ഒരു വിഭാഗം കൂടി വരുന്ന കാലവും വിദൂരമല്ല. അത് ഇപ്പോഴേ തുടങ്ങി കഴിഞ്ഞിരിക്കുന്നു. ആരുടെയും തെറ്റല്ല. സമൂഹ്യസാമ്പത്തിക സാഹചര്യങ്ങള്‍ ഒരു കാരണമാണ്. കുട്ടികളെ ‘നോക്കാന്‍’ ഒരു ബുദ്ധിമുട്ടും പണ്ടിലായിരുന്നു എന്നത് പകല്‍ പോലെ സത്യം. അണുകുടുംബവും പണ്ടില്ലായിരുന്നു. കുട്ടികളുണ്ടാകുന്നു എന്നത് സമൂഹത്തില്‍ ഒരു വിഭാഗം ആളുകള്‍ക്ക് പേടിസ്വപ്നമാണോ? ആഗ്രമുണ്ടായിട്ടും സാഹചര്യമോര്‍ത്തു വേണ്ട എന്നുവെയ്ക്കുന്ന മറ്റു ചിലര്‍. അതുമല്ലെങ്കില്‍ ഒരെണ്ണമെങ്കിലും വേണ്ടേ എന്നു കരുതി ഒരു കുട്ടിയില്‍ ഒതുക്കുന്നവര്‍.

വിവാഹിതരായ ഒരു ചെറിയ ശതമാനം ആളുകള്‍ കുട്ടികള്‍ വേണ്ട എന്നു തീരുമാനിക്കുന്നുണ്ട്. തികച്ചും വ്യക്തിപരമായ കാര്യം. കുട്ടികള്‍ വേണമെന്നത് ഒരു നിര്‍ബന്ധവുമുള്ള കാര്യമല്ല ജീവിതത്തില്‍. അത് അവരുടെ ശെരിയാണ്. അതവരുടെ ഇഷ്ടം. പക്ഷെ മറ്റൊരു വിഭാഗമുണ്ട്. മിഡില്‍ ക്ലാസ് ഫാമിലിയിലെ ഒരു വിഭാഗം. കുട്ടികളെ നോക്കാന്‍ ആളില്ലാത്തതിനാല്‍ കുട്ടികള്‍ വേണ്ട എന്നു തീരുമാനിക്കുന്ന ഒരു വിഭാഗം. അടുത്ത തലമുറ തൊട്ട് അത്തരം ഒരു അവസ്ഥ കൂടി വരുമെന്ന് തോന്നുന്നു. അതവരുടെ തെറ്റല്ല. അവരുടെ സാഹചര്യമതാണ്.

ഒരു കുട്ടിയെ വളര്‍ത്തി വലുതാക്കുക എന്നത് നിസ്സാര കാര്യമല്ലിന്ന്. അച്ഛനും അമ്മയും മാത്രമടങ്ങിയ കുടുംബത്തില്‍ പലപ്പോഴും അമ്മയുടെ മൂന്നോ നാലോ വര്‍ഷങ്ങള്‍ ആ കുട്ടിയ്ക്ക് വേണ്ടി മാറ്റി വെക്കേണ്ടി വരും(സ്ഥിരമല്ലാത്ത ജോലിക്ക് പോകുന്ന അമ്മ). മറ്റര്‍ണിറ്റി ലീവ് കഴിഞ്ഞാല്‍ അമ്മമ്മയുടെ അടുത്തൊ, ജോലിക്ക് ആളെ വെച്ചോ, അതുമല്ലെങ്കില്‍ ഡേ കെയറിലാക്കി ജോലിക്ക് പോകുന്ന മറ്റ് അമ്മമാര്‍. പിന്നെയും തീരുന്നില്ല. അവരുടെ വിദ്യാഭാസം, പഠന ചിലവ്, വിവാഹം എന്നു തുടങ്ങി ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്. ചിലവും വരവും കൂട്ടിമുട്ടിക്കാന്‍ ഓടുന്ന സാധാരണക്കാരന് ജോലിക്ക് ആളെ വെച്ചു ഒരു കുട്ടിയെ നോക്കുന്നത് അത്ര എളുപ്പമാകില്ല. ആരെയും പഴിച്ചിട്ട് കാര്യമില്ല. കാലം ചിലതൊക്കെ മാറ്റുന്നതാണ്. മാറ്റങ്ങള്‍ കാത്തിരുന്ന് കാണേണ്ടതാണ്.
ഡോ. ഷിനു ശ്യാമളന്‍

Related posts