ഹരിപ്പാട്: നിര്‍മാണം പാതിവഴിയിലായ കുടിവെള്ള പദ്ധതിക്ക് റീത്തുവച്ച് പ്രതിഷേധം. വീയപുരം പഞ്ചായത്ത് മൂന്നാം വാർഡിലെ കുടിവെള്ള പ്രശ്നത്തിന് കഴിഞ്ഞ നാലുവർഷമായി പരിഹാരം കാണാത്ത അധികാരികളുടെ അനാസ്ഥയ്ക്കെതിരേയാണ് പ്രതിഷേധം നടന്നത്.
പൊതുജനങ്ങളുടെ നികുതി പണത്തിൽനിന്നു ലക്ഷങ്ങൾ മുടക്കി കേരള ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റും വീയപുരം മുൻ പഞ്ചായത്ത് സമിതിയും ചേർന്ന് പാതിവഴിയിൽ ഉപേക്ഷിച്ചിരിക്കുന്ന തുരുത്തേൽ പാലത്തിന്റെ വടക്കുവശത്ത് താഴെ സ്ഥാപിച്ച, നിശ്ചലമായ ബോർ വെല്ലിനു മുന്നിൽ പ്രതീകാത്മകമായി റീത്തുവച്ചു പ്രതിഷേധിച്ചത്.
നാട്ടുകാരായ പൊതുപ്രവർത്തകാരാണ് ഈ പ്രതിഷേധത്തിൽ പങ്കെടുത്തത്. ജീവന്റെ നിലനിൽപ്പിന്റെ അവിഭാജ്യഘടകമായ കുടിവെള്ളം കൃത്യമായും നൽകാൻ അധികൃതർ തയാറാകുന്നില്ലെങ്കിൽ മറ്റു സമര പരിപാടികളിലേക്ക് നീങ്ങുമെന്ന് പ്രദേശവാസികൾ അറിയിച്ചു.
പിഡബ്ല്യൂഡിയുടെ സ്ഥലത്ത് ലക്ഷങ്ങൾ മുടക്കി നിർമിച്ച കുഴൽക്കിണറിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തിയതിനാൽ പദ്ധതി ഉപേക്ഷിച്ചു എന്ന് മുൻ പ്രസിഡന്റ് അറിയിച്ചതായാണ് സമരക്കാർ പറയുന്നത്. ഇതിനൊപ്പം തുടങ്ങിയ മറ്റൊരു വാർഡിലെ പദ്ധതി കമ്മീഷൻ ചെയ്തു വെള്ളം ലഭിക്കുന്നുണ്ട്.
