ളാക്കാട്ടൂര്‍: പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ കെട്ടുവിറക് കച്ചവടക്കാര്‍ക്കാണ് കോളടിച്ചത്.ഹോട്ടലുകള്‍, റസ്റ്ററന്റുകൾ, കാന്റീനുകള്‍, വീടുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം വിറകിന് ആവശ്യം വര്‍ധിച്ചതോടെയാണ് നേട്ടമായത്. വിറക് സ്ഥിരമായി വാങ്ങുന്നവര്‍ക്കു പുറമേ പുതിയ ആവശ്യക്കാരും ഏറെയാണ്.
പാചക വാ തകപ്രതിസന്ധി ആരംഭിച്ച് ഒരാഴ്ചയായപ്പോഴേക്കും കെട്ടു വിറകിനുള്ള ഡിമാന്‍ഡും വര്‍ധിച്ചെന്നാണ് കച്ചവടക്കാരന് ളാക്കാട്ടൂര്‍ കുളത്തുങ്കല്‍ അനീഷ് പറയുന്നു. തടി ക്കച്ചവട മേഖലയില്‍ 21 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അനീഷിന് കെട്ടുവിറക് കച്ചവടമുണ്ട്. അനീഷിന്റെ നേതൃത്വത്തിലുള്ള എട്ടു പേരാണ് വിറകുകച്ചവടം നടത്തുന്നത്.
ഒരു കെട്ടിന് 80 രൂപയാണ് വില. പാചകവാതക പ്രതിസന്ധിക്കു മുമ്പ് ദിവസേന 30 മുതല്‍ 40കെട്ട് വിറകായിരുന്നു വിറ്റിരുന്നത്.ഹോട്ടലുകാരായിരുന്നു പ്രധാന ആവശ്യക്കാര്‍. സ്ഥിരമായി വാങ്ങിക്കുന്ന ചില വീട്ടുകാരുമുണ്ട്. ഇപ്പോഴത് 80 മുതല്‍ 100 കെട്ടുകളായിട്ടുണ്ട്. ഡിമാന്‍ഡ് വര്‍ധിച്ചെങ്കിലും വില വര്‍ധിപ്പിച്ചിട്ടില്ല. വരും ദിവസങ്ങളിലും ആവശ്യക്കാര്‍ കൂടുകയാണെങ്കില്‍ വില വര്‍ധിപ്പിക്കേണ്ടിവരുമെന്നാണ് അനീഷ് പറയുന്നത്.
തടി വെട്ടിയതിനു ശേഷമുള്ള ശിഖരങ്ങൾ കോതിയെടുത്ത് ഹോട്ടലുകള്‍ക്കും വീടുകാര്ക്കുമുള്ളത് തരംതിരിച്ച് കെട്ടുകളാക്കിയാണ് വില്പന.
ആവശ്യക്കാര്‍ക്ക് വണ്ടികളില്‍ എത്തിച്ചുനല്‍കും. പാചകവാതക പ്രതിസന്ധി നീളുമോ എന്ന ആശങ്കയില്‍ കെട്ടുവിറകുകള്‍ വാങ്ങി ശേഖരിക്കുന്നവരുമുണ്ട്.
