ഉത്തരാഖണ്ഡിലെ കോട്ദ്വാറിന് സമീപം ദേശീയപാതയിൽ കാട്ടാനക്കൂട്ടമിറങ്ങി വാഹനങ്ങൾ ആക്രമിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. സംഭവം നടക്കുമ്പോൾ സ്കൂൾ അധ്യാപകർ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ ആനക്കൂട്ടം ക്രൂരമായി തകർത്തു.
ലാൻസ്ഡൗൺ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള പിഡബ്ല്യുഡി സ്റ്റോറിന് സമീപം തിങ്കളാഴ്ച രാവിലെയാണ് സംഭവം. ആനകളുടെ പെട്ടെന്നുള്ള കടന്നുവരവിൽ പരിഭ്രാന്തരായ അധ്യാപകർ വാഹനത്തിൽ നിന്ന് പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ വാഹനം പൂർണമായി തകരുകയും, അകത്തുണ്ടായിരുന്ന സാമഗ്രികളും അധ്യാപകരുടെ പേഴ്സിലുണ്ടായിരുന്ന പണവും നഷ്ടപ്പെടുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു.
ദേശീയപാത 534ൽ രാവിലെ 5:00 മുതൽ 7:30 വരെ രണ്ടര മണിക്കൂറോളമാണ് ആനക്കൂട്ടം കാരണം ഗതാഗതം തടസ്സപ്പെട്ടത്. അധ്യാപകരുടെ വാഹനം കൂടാതെ റോഡിലുണ്ടായിരുന്ന മറ്റ് ചില വാഹനങ്ങൾക്കും ആനകളുടെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു.
റോഡിന് ഇരുവശത്തും വാഹനങ്ങൾ നിരന്നുനിന്ന് വഴി തടസ്സപ്പെട്ടതാണ് ആനക്കൂട്ടം പ്രകോപിതരാകാൻ കാരണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സമീപത്തെ പുഴയിൽ വെള്ളപ്പൊക്കമുണ്ടായിരുന്നതിനാൽ ആനകൾക്ക് റോഡിൽ നിന്ന് മാറിപ്പോകാനും സാധിച്ചില്ല. കൂട്ടത്തിൽ ചെറിയ ആനക്കുട്ടികൾ ഉണ്ടായിരുന്നതും ആനകൾ കൂടുതൽ അക്രമകാരികളാകാൻ കാരണമായി.
തുടർന്ന് വനംവകുപ്പ് ജീവനക്കാരെത്തി പരിശ്രമിച്ചാണ് ആനക്കൂട്ടത്തെ സുരക്ഷിതമായി വനത്തിലേക്ക് തിരികെ കയറ്റിവിട്ടത്. ആനകൾ ഉൾക്കാട്ടിലേക്ക് മാറിയതോടെയാണ് ദേശീയപാതയിലെ ഗതാഗതം പുനഃസ്ഥാപിച്ചത്.
