ഹൈഡ്രോക്സിക്ലോറോക്വിന്‍ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നതിനെതിരേ എഫ്ഡിഎ ! ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ്…

മലേറിയയ്‌ക്കെതിരേ ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നതിനെതിരേ മുന്നറിയിപ്പുമായി അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍. കോവിഡ് ചികിത്സക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ചതായിരുന്നു ഈ മരുന്ന്.

എന്നാല്‍ ഈ മരുന്ന് കോവിഡ് രോഗികളില്‍ ഉപയോഗിക്കുമ്പോള്‍ ജീവന്‍ അപകടപ്പെടുത്തുന്ന ഗുരുതരമായ ഹൃദയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ മുന്നറിയിപ്പ്.

അതേസമയം, കോവിഡിന് സാധ്യമായ ഒരു ചികിത്സയാണ് ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നതെന്ന് ട്രംപ് ആവര്‍ത്തിച്ച് പറയുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നിന്നാണ് ഈ മരുന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്.

എന്നാല്‍ ഇതിന്റെ ഫലപ്രാപ്തി തെളിയിക്കാന്‍ നിര്‍ണായക പരിശോധനകളൊന്നും പൂര്‍ത്തിയായിട്ടുമില്ല.

‘ആരോഗ്യ പരിപാലന വിദഗ്ധര്‍ അവരുടെ രോഗികള്‍ക്ക് സാധ്യമായ എല്ലാ ചികിത്സാ ഉപാധികളും തേടുന്നുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു, മികച്ച മെഡിക്കല്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.

കോവിഡ് 19-നായുള്ള ഈ മരുന്നുകളുടെ സുരക്ഷയും ഫലപ്രാപ്തിയും നിര്‍ണ്ണയിക്കാന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും, ഈ മരുന്നുകളുടെ പാര്‍ശ്വഫലങ്ങളും പരിഗണിക്കേണ്ടതുണ്ട്’ എഫ്ഡിഎ കമ്മീഷണര്‍ ഡോ.സ്റ്റീഫന്‍ എം ഹഹ്ന പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം മലേറിയയ്ക്കായി ഹൈഡ്രോക്സിക്ലോറോക്വിന്‍, ക്ലോറോക്വിന്‍ മരുന്നുകള്‍ ഉപയോഗിക്കുന്നതിന് എഫ്.ഡി.എ അംഗീകാരം നല്‍കിയിട്ടുമുണ്ട്.

കോവിഡ് ചികിത്സക്ക് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ലഭ്യമല്ലാത്തതോ പ്രായോഗികമോ അല്ലാത്ത മരുന്നുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചേക്കാം. എന്നാല്‍ അവ സുരക്ഷിതമോ ഫലപ്രദമോ ആകണമെന്നില്ല.

ഈ അപകടസാധ്യത ലഘൂകരിക്കുന്നതിന് രോഗികളുടെ വ്യക്തിഗത തീരുമാനങ്ങള്‍ കൂടി ലഭ്യമാക്കാന്‍ തങ്ങള്‍ ആരോഗ്യപ്രവര്‍ത്തരെ പ്രോത്സാഹിപ്പിക്കുന്നുവെന്നും എഫ്.ഡി.എ. കമ്മീഷണര്‍ അറിയിച്ചു.

എഫ്ഡിഎ ഈ അപകടസാധ്യതകള്‍ നിരീക്ഷിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നത് തുടരും, കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമ്പോള്‍ പൊതുവായി ആശയവിനിമയം നടത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് ഉല്‍പാദിപ്പിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിനിന്റെ 70 ശതമാനവും ഇന്ത്യയിലാണ് നിര്‍മിക്കുന്നത്. അമേരിക്ക ഉള്‍പ്പെടെ 30ലധികം രാജ്യങ്ങള്‍ക്കാണ് കോവിഡ് കാലത്ത് ഇന്ത്യ ഈ മരുന്ന് നല്‍കിയത്.

Related posts

Leave a Comment