അമ്പലപ്പുഴ: മത്സ്യബന്ധന വള്ളങ്ങളിൽനിന്ന് ഉപകരണങ്ങൾ മോഷണം പോകുന്നത് പതിവാകുന്നു. തോട്ടപ്പള്ളി തുറമുഖത്തും പൊഴിയിലുമായി നങ്കൂരമിടുന്ന വള്ളങ്ങളിൽ നിന്നാണ് മത്സ്യബന്ധന ഉപകരണങ്ങൾ മോഷണംപോകുന്നത്.പൊഴിയുടെ തെക്കേ കരയിലും വടക്കേ കരയിലുമായി നിരവധി മത്സ്യബന്ധന വള്ളങ്ങളാണ് നങ്കൂരമിടുന്നത്. വള്ളങ്ങളിലെ വിലപിടിപ്പുള്ള എൻജിൻ, കാമറ, വയർലെസ് എന്നീ ഉപകരണങ്ങളും മോഷ്ടിക്കുന്നതുമൂലം നിരവധി തൊഴിലാളികളുടെ ഉപജീവനമാണ് ഇല്ലാതാകുന്നത്.
തീരദേശ പോലീസിലും അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടും പരിശോധന കർശനമാക്കാത്തതിനാൽ മോഷണം പതിവാകുകയാണെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി.കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി മത്സ്യത്തൊഴിലാളികളുടെ എൻജിനുകളാണ് മോഷണംപോയത്.രണ്ടു വർഷം മുൻപ് ലക്ഷങ്ങൾ ചെലവഴിച്ച് അഞ്ച് സിസിടിവി കാമറകൾ സ്ഥാപിച്ചെങ്കിലും മാസങ്ങൾ പിന്നിട്ടപ്പോൾ ഇവയുടെ പ്രവർത്തനം നിലച്ചു.ഇതോടെ മോഷ്ടാക്കളെ കണ്ടെത്താൻ കഴിയാത്ത അവസ്ഥയായെന്ന് തൊഴിലാളികൾ പറയുന്നു.
രാത്രികാല പരിശോധന പോലീസ് കാര്യക്ഷമമാക്കിയാൽ ഒരുപരിധിവരെ മോഷണത്തിന് അറുതിയാകും. സ്വർണം പണയം വച്ചും പലിശയ്ക്ക് പണമെടുത്തുമാണ് ഭൂരിഭാഗം പേരും ഈ തൊഴിലിനിറങ്ങുന്നത്. ലക്ഷങ്ങൾ വിലവരുന്ന മത്സ്യബന്ധന ഉപകരണങ്ങൾ മോഷണം പോകുന്നതിനാൽ ഉപജീവനം ഇല്ലാതായി കടുത്ത സാമ്പത്തികപ്രതിസന്ധിയാണ് നേരിടുന്നത്.
കഴിഞ്ഞദിവസം മത്സ്യബന്ധനത്തിന് പോകാനായി പൊഴിയിലിട്ടിരുന്ന തുമ്പോളി കാക്കരിയിൽ സിബിച്ചന്റെ ഉടമസ്ഥതയിലുള്ള ധന്യമോൾ എന്ന വള്ളത്തിന്റെ യമഹ എൻജിൻ മോഷണംപോയി. 1,15,000 രൂപ വില വരുന്ന പുതിയ എൻജിനാണ് നഷ്ടപ്പെട്ടത്. മത്സ്യബന്ധനത്തിനു പോകാൻ എത്തിയപ്പോഴാണ് എൻജിൻ നഷ്ടപ്പെട്ടതറിയുന്നത്. ഉടമ അമ്പലപ്പുഴ സ്റ്റേഷനിൽ പരാതി നൽകി.
ഏതാനും ദിവസം മുൻപ് ശിവശക്തി എന്ന വള്ളത്തിന്റെയും മറ്റൊരു വള്ളത്തിന്റെയും രണ്ട് യമഹ എൻജിനുകൾ മോഷണംപോയി.ഇതിലൊരെണ്ണം തൊട്ടടുത്ത ദിവസം പൊഴിക്ക് സമീപമുള്ള കുറ്റിക്കാട്ടിൽനിന്ന് കണ്ടെടുത്തു.
പല വള്ളങ്ങളിലും മോഷണശ്രമങ്ങളും പതിവായിരിക്കുകയാണ്.പല ദിവസങ്ങളിലും രാവിലെ ജോലിക്കു പോകാനായി തൊഴിലാളികൾ എത്തുമ്പോഴാണ് എൻജിൻ ഉൾപ്പെടെയുള്ള മത്സ്യബന്ധന ഉപകരണങ്ങൾ മോഷണംപോയ വിവരമറിയുന്നത്. ഇതു മൂലം നിരവധി തൊഴിലാളികൾക്ക് ദിവസങ്ങളോളം ജോലിക്കു പോകാൻ കഴിയാത്ത സ്ഥിതിയാണ്.തങ്ങളുടെ ഈ ദുരിതത്തിന് പരിഹാരം കാണാൻ അധികൃതർ തയാറാകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
